എഴുതിയതും സംവിധാനം ചെയ്തതുമായ സിനിമകളോളം മനോഹരങ്ങളായിരുന്നു ആ സിനിമകൾക്കെല്ലാം ലോഹിതദാസ് നൽകിയ പേരുകൾ!

സിനിമ പാരഡിസോ എന്ന ഫേസ്ബുക് ഗ്രൂപ്പിൽ കിരൺ എ ആർ എന്ന യുവാവ് ലോഹിത ദാസിന്റെ ഓർമ്മ ദിവസം എഴുതിയ ഒരു  കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം, എഴുതിയതും സംവിധാനം ചെയ്തതുമായ സിനിമകളോളം…

സിനിമ പാരഡിസോ എന്ന ഫേസ്ബുക് ഗ്രൂപ്പിൽ കിരൺ എ ആർ എന്ന യുവാവ് ലോഹിത ദാസിന്റെ ഓർമ്മ ദിവസം എഴുതിയ ഒരു  കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം, എഴുതിയതും സംവിധാനം ചെയ്തതുമായ സിനിമകളോളം മനോഹരങ്ങളായിരുന്നു ആ സിനിമകൾക്കെല്ലാം ലോഹിതദാസ് നൽകിയ പേരുകൾ. ഒന്നോ രണ്ടോ വാക്കുകളിൽ കഥ മുഴുവൻ അനുഭവവേദ്യമാകുന്ന മാന്ത്രികതയായിരുന്നു ആ പേരുകളത്രയും. കന്മദമെന്ന വാക്കിനർത്ഥം, ശിലയിൽ നിന്നും ഒലിച്ചിറങ്ങുന്ന ഔഷധഗുണമുള്ള ധാതുക്കൾ കൊണ്ട് സൃഷ്ടിക്കപ്പെടുന്ന പദാർത്ഥമെന്നാണ്. ആദ്യ കാഴ്ചയിൽ കഠിനമായ ഒന്നിന്റെ ഉള്ളിൽ നിന്നും പുറത്തേക്ക് പടരുന്ന മൃദുലമായ മറ്റൊന്ന്. അതിലെ കഥാപാത്രങ്ങളെല്ലാം അങ്ങനെയാണ്. പണ്ട് രണ്ടാനച്ഛനോട് ചെയ്ത ക്രൂരതയോർത്ത് അമ്മയുടെ മുന്നിൽ ഹൃദയം പൊട്ടുന്ന മോഹൻലാലിന്റെ വിശ്വനാഥൻ, ദുഖവും ദുരിതവും മോഹവും മനസ്സിനകത്തൊളിപ്പിച്ച് ആല പോൽ പൊള്ളുന്ന മുഖംമൂടി ധരിച്ച ഭാനു, അത്രമേൽ നീചനായിരുന്നിട്ടും ഉള്ളിലെവിടെയോ നന്മയുടെ ഉറവ വറ്റാത്ത ജോണി. അവരെല്ലാം കന്മദങ്ങളാണ്. മകനെ മഹർഷിയുടെ വരമായി മാത്രം സമ്പാദിക്കാൻ കഴിഞ്ഞ, ആ മകനെ പിരിഞ്ഞുകഴിയേണ്ടി വന്ന, ശേഷക്രിയയ്ക്ക് പോലും അവനില്ലാതെ അനാഥനാകുന്ന അച്ഛനാണ് രാമായണത്തിലെ ദശരഥൻ. സ്വന്തമായിരുന്നിട്ടും ആനിക്ക് കുഞ്ഞിനെ നൽകി അതേ വേദന തിന്നുന്ന ദശരഥത്തിലെ രാജീവ് മേനോനെപ്പോലെ. ശ്രീരാമന്റെ അസാന്നിധ്യത്തിൽ പാദുകം പൂജിച്ച് ഒരു ദാസനെപ്പോലെ അയോധ്യ ഭരിക്കുന്ന അനുജനാണ് രാമായണത്തിലെ ഭരതൻ. ഏട്ടന്റെ ചോര പുരണ്ട ചെരിപ്പും വസ്ത്രങ്ങളുമേറ്റുവാങ്ങി കണ്ണ് കലങ്ങി കച്ചേരി പാടുന്ന, ഏട്ടന്റെ സ്ഥാനമേറ്റ്‌ വീട്ടിലെ വിവാഹം നടത്തുന്ന ഭരതത്തിലെ ഗോപിയെപ്പോലെ. ജലമധ്യത്തിലോടുന്ന തോണിയുടെ വേഗം നിർണയിക്കുന്നത്, നിലതെറ്റാതെ കാക്കേണ്ടത് നീണ്ട തുഴകളുള്ള അമരക്കാരനാണ്.

മകളെ പ്രണയിച്ചവനെ കടലും കടൽമീനും കൊണ്ടുപോകാൻ നേരത്ത് അവന്റെ തോണിയുടെ അമരത്ത് നിന്ന് വേഗവും നിലയും തെറ്റാതെ അവനെ കരപറ്റിക്കുന്നത് അച്ചൂട്ടിയാണ്. തന്നിൽ നിന്നും പ്രസരിക്കുന്ന സുഗന്ധത്തിന്റെ പേരിൽ ആദ്യാവസാനം വേട്ടയാടപ്പെടുന്നവരാണ് കസ്തൂരിമാനുകൾ. ഭരണ സർവീസിലെ ഉദ്യോഗത്തിന്റെ പേരിൽ, വീട്ടുകാരുണ്ടാക്കിയ കടംവീട്ടലിന് ബലിയാടാകുന്ന സാജനായാലും. പഠിച്ചും പണിയെടുത്തും പട്ടിണിക്കിടാതെ സ്വന്തം വീട് പുലർത്തിയിട്ടും, തന്റെ ആകാരം മൂലം കൊലയാളിയാകേണ്ടി വന്ന പ്രിയംവദയായാലും. വ്യക്തികളാലും വ്യവസ്ഥിതിയാലും വേട്ടയാടപ്പെട്ട കസ്തൂരിമാനുകൾ. കിരീടവും ചെങ്കോലും നഷ്ടമായ സേതുമാധവൻ, വിരിയുന്ന പൂക്കളെല്ലാം പാലിക്കാൻ ബാധ്യതപ്പെട്ടവനെങ്കിലും അവയിലൊന്നിനുപോലും അവകാശമില്ലാത്ത സുധാകരൻ നായരെന്ന ഉദ്യാനപാലകൻ, വേട്ടയാടുന്നവരുടെയും വേട്ടയാടപ്പെടുന്നവരുടെയും അതിജീവനം പറയുന്ന മൃഗയ, മരണം തനിയാവർത്തനമാകുന്ന ബാലൻ മാഷ്, അങ്ങനെ പറയുന്ന കഥയുടെ പ്രാണനിൽ വേരാഴ്ത്തി നിൽക്കുന്ന എത്രയെത്ര സിനിമാപ്പേരുകൾ.. അടിസ്ഥാനവർഗ്ഗത്തിന്റെ കഥകൾ തൂലികയിലേക്ക് പകർത്തിയ, പലരും പറയാൻ മടിച്ച മുക്കുവന്റെയും മൂശാരിയുടെയും പുള്ളുവന്റെയും ആശാരിയുടെയും പ്രണയവും പ്രണയഭംഗവും ജീവിതവും മരണവും നേര് ചോരാതെ പറഞ്ഞ, ലോറിത്താവളങ്ങളിലെയും സർക്കസ് കൂടാരങ്ങളിലെയും ആരുമറിയാതെ തുടങ്ങിയവസാനിക്കുന്ന ജീവിതങ്ങൾക്ക് മേൽവിലാസമുണ്ടാക്കിയ, പറഞ്ഞതിലുമേറെ പറയാതെയവശേഷിപ്പിച്ച് തന്റെ കലാസപര്യക്കും കഥാജീവിതങ്ങൾക്കും അർധവിരാമമിട്ട പ്രതിഭാധനൻ വിടവാങ്ങിയിട്ട് ഒരു വ്യാഴവട്ടക്കാലം കടന്നുപോകുന്നു..!