‘ആ വേഷത്തില്‍ അവന് മനസിലായില്ല, മോന്‍ എന്നെ കണ്ടപ്പോള്‍ ആരാ…? എന്നാണ് ചോദിച്ചത്’; രസകരമായ അനുഭവം പറഞ്ഞ് കുഞ്ചാക്കോ ബോബന്‍

ചോക്ലേറ്റ് ഹീറോ വേഷങ്ങള്‍ മാത്രമല്ല, ഏത് വേഷങ്ങളും തന്റെ കൈയില്‍ ഭദ്രമായിരിക്കുമെന്ന് തെളിയിച്ച താരമാണ് കുഞ്ചാക്കോ ബോബന്‍. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ന്നാ താന്‍ കേസ് കൊട് എന്ന സിനിമയാണ്…

ചോക്ലേറ്റ് ഹീറോ വേഷങ്ങള്‍ മാത്രമല്ല, ഏത് വേഷങ്ങളും തന്റെ കൈയില്‍ ഭദ്രമായിരിക്കുമെന്ന് തെളിയിച്ച താരമാണ് കുഞ്ചാക്കോ ബോബന്‍. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ന്നാ താന്‍ കേസ് കൊട് എന്ന സിനിമയാണ് കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം. ചാക്കോച്ചന്റെ കരിയറിലെ തന്നെ ഏറ്റവും ചലഞ്ചിങ്ങായ കഥാപാത്രമായിരിക്കും ഇതെന്നാണ് ചിത്രത്തിന്റെ ടീസറും ഗാനരംഗങ്ങളുമൊക്കെ കണ്ട പ്രേക്ഷകര്‍ പറയുന്നത്. ചിത്രത്തിലെ ദേവദൂതര്‍ പാടി എന്ന ഗാനത്തിന് കുഞ്ചാക്കോ ബോബന്‍ ചുവടുവെച്ചപ്പോള്‍ അത് ആരാധകര്‍ ഒന്നാകെ ഏറ്റെടുക്കുകയായിരുന്നു. കുഞ്ചാക്കോ ബോബന്റെ ഇതുവരെ കാണാത്ത ഗെറ്റപ്പും ഡാന്‍സുമായിരുന്നു ഇത്.

‘മാറ്റങ്ങള്‍ വേണമെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. ഇല്ലെങ്കില്‍ വന്നതിനെക്കാള്‍ സ്പീഡില്‍ തിരിച്ചുപോകുമെന്ന് ഉറപ്പായിരുന്നു’ ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയപ്പോള്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞ വാക്കുകളാണിത്. ഇപ്പോള്‍ സിനിമയുടെ ഷൂട്ടിങ് സമയത്തെ രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

‘കാസര്‍കോട് ഭാഷയാണ് സംസാരിക്കുന്നത്. അതെനിക്ക് വശമില്ല. കാസര്‍കോട് ഭാഷ തന്നെ കഥാപാത്രം സംസാരിക്കണമെന്ന് തുടക്കത്തില്‍ തീരുമാനമില്ലായിരുന്നു. അപ്പോഴാണ് ഒരു പാട്ടിന് വേണ്ടി ചെറിയൊരു ഡയലോ?ഗ് കാസര്‍കോട് ഭാഷയില്‍ സംസാരിച്ച് നോക്കിയത്. ആ രംഗം ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോള്‍ സംവിധായകന്‍ രതീഷ് ഇത് നന്നായിട്ടുണ്ടെന്നും അതുകൊണ്ട് സിനിമയില്‍ മൊത്തം ഇതേ സ്ലാങ് ഉപയോഗിക്കാമെന്നും പറയുകയായിരുന്നു. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി വെപ്പ് പല്ല് ഉപയോഗിച്ചിരുന്നതുകൊണ്ട് ഉള്ളില്‍ നിന്ന് ആലപ്പുഴ ഭാഷ വന്നാലും പല്ലില്‍ തട്ടി പുറത്ത് വരുമ്പോള്‍ കാസര്‍കോട് ഭാഷയാകും’ എന്നാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്.

‘ഒന്നര മണിക്കൂറുക്കെ മെനകെട്ട് പണിതാണ് ആ രൂപത്തിലേക്ക് എത്തിയത്. പട്ടികടിച്ച വെച്ച് കെട്ട് ചെയ്യാനായിരുന്നു ഏറ്റവും ബുദ്ധിമുട്ട്. മേക്കപ്പ് ചെയ്ത ശേഷം ഷൂട്ടിങ് സെറ്റിലൂടെ നടന്നാലും ആര്‍ക്കും എന്നെ മനസിലാവില്ല. അവിടെയുള്ള ഏതോ സാധരണക്കാരനായ ചേട്ടനാണെന്ന് വിചാരിക്കും. ഒരു ദിവസം മോനെ ഇതേ മേക്കപ്പില്‍ വീഡിയോ കോള്‍ ചെയ്തപ്പോള്‍ അവന്‍ ആരാ? എന്നാണ് എന്നോട് ചോദിച്ചത്. അവസാനം അപ്പനാടായെന്ന് പറഞ്ഞ് മനസിലാക്കി കൊടുക്കേണ്ടി വന്നു’ ഷൂട്ടിങ് സമയത്തെ രസകരമായ അനുഭവത്തെക്കുറിച്ചും കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കി. ദേവദൂതര്‍ പാടി എന്ന ഗാനത്തിന് വേണ്ടി ഡാന്‍സ് അറിയാത്ത ആളെപ്പോലെ ഡാന്‍സ് കളിക്കുന്നത് കണ്ട് നായിക ഗായത്രി തനിക്ക് യഥാര്‍ഥത്തില്‍ ഡാന്‍സ് കളിക്കാന്‍ അറിയില്ലെന്ന് വിചാരിച്ചിരുന്നുവെന്നും താരം പറയുന്നു.

സൂപ്പര്‍ ഡീലക്‌സ് ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഗായത്രി ശങ്കര്‍ ആണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ഗായത്രിയുടെ ആദ്യ മലയാള ചിത്രമാണിത്. രാജേഷ് മാധവന്‍, വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, സൈജു കുറുപ്പ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സന്തോഷ്.ടി.കുരുവിളയും ആഷിക് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. രാകേഷ് ഹരിദാസാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഓഗസ്റ്റ് 11 നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.