സിനിമ ഇന്‍ഡസ്ട്രിയിലെ പറയാന്‍ പാടില്ലാത്ത പേരാണ് ‘ഡയറക്ടര്‍ വിനയന്‍’-മാലാ പാര്‍വതി

കഴിഞ്ഞ ദിവസമാണ് വിനയന്‍ സിജു വില്‍സണിനെ നായകനാക്കി ഒരുക്കിയ ചിത്രം പത്തൊന്‍പതാം നൂറ്റാണ്ട് റിലീസ് ചെയ്തത്. ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. ചരിത്ര കഥാപാത്രമായ ആറാട്ടുപുഴ വേലായുധപണിക്കരായി സിജു വില്‍സണ്‍ മികച്ച പ്രകടനം കാഴ്ച…

കഴിഞ്ഞ ദിവസമാണ് വിനയന്‍ സിജു വില്‍സണിനെ നായകനാക്കി ഒരുക്കിയ ചിത്രം പത്തൊന്‍പതാം നൂറ്റാണ്ട് റിലീസ് ചെയ്തത്. ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. ചരിത്ര കഥാപാത്രമായ ആറാട്ടുപുഴ വേലായുധപണിക്കരായി സിജു വില്‍സണ്‍ മികച്ച പ്രകടനം കാഴ്ച വച്ച ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്.

സിനിമയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി മാല പാര്‍വതി.
സംവിധായകന്‍ വിനയനെ പ്രശംസിച്ചുകൊണ്ടുള്ളതാണ് താരത്തിന്റെ കുറിപ്പ്.
സിനിമ ഇന്‍ഡസ്ട്രിയിലെ പറയാന്‍ പാടില്ലാത്ത പേര് ആണ് ഡയറക്ടര്‍ വിനയന്‍ എന്നത് ഒരു പരസ്യമായ രഹസ്യമാണെന്ന് മാലാ പാര്‍വതി പറയുന്നു.

പത്തൊമ്പതാം നൂറ്റാണ്ട് കണ്ടു. ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ തമസ്‌ക്കരിക്കപ്പെട്ട വ്യക്തിത്വങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഓരോ ആസ്പക്ടും എടുത്ത് പറയേണ്ടതാണ്. ആര്‍ട്ട് ( അജയ് ചാലിശേരി ) കോസ്റ്റ്യൂം (ധന്യ ബാലകൃഷ്ണന്‍ ) മേക്കപ്പ് (പട്ടണം റഷീദ് )ക്യാമറ, സ്റ്റണ്ട് എല്ലാം ഒന്നിനൊന്ന് മെച്ചമാണെന്ന് മാലാ പാര്‍വതി പറയുന്നു.

ഓണക്കാലത്ത് കാണാവുന്ന എന്നല്ല, മലയാളികള്‍ കണ്ടിരിക്കേണ്ട ഈഴവര്‍ തൊട്ട് താഴോട്ടുള്ള അധ:കൃതര്‍ എന്ന് സമൂഹം വിളിച്ചിരുന്ന ഒരു വലിയ വിഭാഗം അനുഭവിച്ചിരുന്ന നെറികേടിന്റെ കഥയാണ്. അതിനെതിരെ നടന്ന ചെറുത്ത് നില്‍പ്പിന്റെ കഥ. ആറാട്ടുപുഴ വേലായുധന്റെയും, നങ്ങേലിയുടെയും കഥയാണ് ചിത്രം.

ആറാട്ടുപുഴ വേലായുധനായി എത്തിയ സിജു വില്‍സണ്‍ ആ കഥാപാത്രത്തെ അവിസ്മരണീയമാക്കി. കയാദു ലോഹര്‍ നങ്ങേലിയായും തിളങ്ങി സുദേവ് നായര്‍, അലന്‍സിയര്‍, സുനില്‍ സുഖത, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ തുടങ്ങി ചിത്രത്തിലെ അഭിനേതാക്കള്‍ എല്ലാം അവനവന്റെ റോളുകള്‍ കെങ്കേമമാക്കിയിട്ടുണ്ട്.

vinayan 4
vinayan 4

എന്നാല്‍ ഈ കുറിപ്പ് എഴുതാന്‍ തോന്നിയത് മറ്റൊരു കാരണത്താലാണ്. സിനിമ ഇന്‍ഡസ്ട്രിയിലെ പറയാന്‍ പാടില്ലാത്ത ഒരു പേര് ആണ് ഡയറക്ടര്‍ വിനയന്‍ എന്നത് ഒരു പരസ്യമായ രഹസ്യമാണ്. പല തരത്തിലുള്ള വിലക്കുകള്‍, ഗ്രൂപ്പ് പ്രശ്‌നങ്ങള്‍, തര്‍ക്കങ്ങള്‍ എല്ലാത്തിനും കാരണം ഡയറക്ടര്‍ വിനയന്‍ എന്ന് ഒളിഞ്ഞും തെളിഞ്ഞും ആള്‍ക്കാര്‍ പറയുബോഴും.. സിനിമയെ നിലനിര്‍ത്തുന്ന തൊഴിലാളികളുടെ കണ്‍കണ്ട ദൈവമാണ് വിനയനെന്ന് താരം പറയുന്നു.

ഡ്രൈവര്‍മാര്‍, ലൈറ്റിലെ, യൂണിറ്റിലെ, മേക്കപ്പിലെ എന്ന് വേണ്ട ആര് സംസാരിക്കുമ്പോഴും അദ്ദേഹത്തിനെ കുറിച്ച് നൂറു നാവാണ്. ഒരു വ്യക്തി ഒരു വിഷയം തിരഞ്ഞെടുക്കുന്നത് എന്തിനാണ് എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. ഈ സിനിമ കണ്ടപ്പോള്‍ എനിക്കത് വ്യക്തമായി. മാറ്റി നിര്‍ത്തപ്പെടുന്നവന്റെ വേദന അനുഭവിച്ചിട്ടുള്ള, അടിസ്ഥാന വര്‍ഗ്ഗത്തിന് വേണ്ടി പൊരുതുന്ന ആറാട്ടുപുഴ വേലായുധന്റെ കഥ ഡയറക്ടര്‍ വിനയന്‍ എന്ത് കൊണ്ട് സിനിമയാക്കി എന്ന് മനസ്സിലായി.

പത്തൊമ്പതാം നൂറ്റാണ്ടില്‍ മാത്രമല്ല, എല്ലാ കാലത്തും, എല്ലാ ഇടത്തും ആറാട്ടുപുഴ വേലായുധന്‍മാരുണ്ട്. അതാത് കാലത്തെ നാടുവാഴികള്‍ക്കും, അവരുടെ പിണിയാളന്മാര്‍ക്കും എതിര്‍പ്പ് തോന്നിയാല്‍ അവര്‍ അങ്ങനെയുള്ളവരെ മാറ്റി നിര്‍ത്തും. ഒഴിവാക്കും, വിലക്കേര്‍പ്പെടുത്തും. സിനിമ മേഖലയിലെ ഒരു ആറാട്ടുപുഴ വേലായുധനാണ് ശ്രീ വിനയന്‍ എന്ന് ഈ ചിത്രം കണ്ടപ്പോള്‍ തോന്നിയെന്ന് മാലാ പാര്‍വതി പറഞ്ഞു.

അത് പോലെ തന്നെ, തിളങ്ങി നില്‍ക്കുന്ന നായക നടന്മാരില്‍ നിന്ന് ഒരാളെ തിരഞ്ഞെടുക്കാതെ, ഒളിഞ്ഞിരുന്ന ഒരു നടനെ, ആറാട്ടുപുഴ വേലായുധനായി അവതരിപ്പിച്ചതിലും ഇതേ രാഷ്ട്രീയം കാണാം. നടനെ താരമാക്കി.. തമസ്‌ക്കരിക്കപ്പെടാതെ കാത്തു എന്നും മാലാ പാര്‍വതി പറയുന്നു.

മണികണ്ഠന്‍ ആചാരിയെ പോലെ, മുസ്തഫയെ പോലുള്ള പ്രതിഭാധനന്മാരായ നടന്മാരെ ചിത്രത്തിന്റെ ഭാഗമാക്കുന്നതിന്റെ രാഷ്ട്രീയവും വേറെ അല്ല. പ്രസക്തമായ ഒരു വിഷയം കൈകാര്യം ചെയ്യാന്‍ ശ്രമിച്ചതിനും, അതിന് ഒപ്പം നിന്ന നിര്‍മ്മാതാവ് ഗോകുലം ഗോപാലനും അഭിനന്ദനങ്ങളും മാലാ പാര്‍വതി കുറിച്ചു.