‘കാലമേ…. എനിക്ക് പിമ്പേ… പിന്നിട്ടത് 2300 കിലോമീറ്റര്‍!! മൂളിപ്പാട്ട് പാടി, മഴ ആസ്വദിച്ച് ആസ്‌ട്രേലിയയില്‍ ഡ്രൈവ് ചെയ്ത് മമ്മൂട്ടി

ആസ്‌ട്രേലിയയില്‍ അവധിക്കാലം ആഘോഷമാക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. താരത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സിഡ്നിയില്‍ നിന്നും ആരംഭിച്ച കാര്‍ യാത്ര കാന്‍ബറയും മെല്‍ബണും പിന്നിട്ട് ടാസ്മാനിയയും കടന്നപ്പോള്‍ 2300 കിലോമീറ്റര്‍ ദൂരം…

ആസ്‌ട്രേലിയയില്‍ അവധിക്കാലം ആഘോഷമാക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. താരത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സിഡ്നിയില്‍ നിന്നും ആരംഭിച്ച കാര്‍ യാത്ര കാന്‍ബറയും മെല്‍ബണും പിന്നിട്ട് ടാസ്മാനിയയും കടന്നപ്പോള്‍ 2300 കിലോമീറ്റര്‍ ദൂരം മമ്മൂട്ടി ഒറ്റയ്ക്കാണ് ഡ്രൈവ് ചെയ്തത്.

ഭാര്യ സുല്‍ഫത്തും സുഹൃത്ത് രാജ ശേഖരനും മമ്മൂട്ടിക്കൊപ്പം ആസ്ട്രേലിയയില്‍ എത്തിയിട്ടുണ്ട്. മമ്മൂട്ടിയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല നിര്‍വഹിക്കുന്ന റോബര്‍ട്ട് കുര്യാക്കോസാണ് താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ആസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റിലുള്ള റോബര്‍ട്ട് താരത്തിന്റെ ഈ യാത്രയില്‍ കൂടെയുണ്ടായിരുന്നു.

മമ്മൂക്കയെ കുറിച്ച് മുമ്പെങ്ങോ വായിച്ച ഒരു ഫീച്ചറിലെ വാചകം എന്നും ഓര്‍മയില്‍ നിറയുന്നതാണ്. മമ്മൂക്കയ്‌ക്കൊപ്പം സഞ്ചരിച്ച് തയ്യാറാക്കിയ അതിലെ ആ വാചകം ഇങ്ങനെയായിരുന്നു: ‘കാലമേ…. എനിക്ക് പിമ്പേ എന്ന് പറഞ്ഞ് കാറോടിക്കുന്നത് മമ്മൂട്ടിയാണ്…’ ഓസ്‌ട്രേലിയന്‍ പാതയിലൂടെയുള്ള ഈ സഞ്ചാരത്തില്‍ എനിക്ക് അരികിലുള്ളത് അതേ മമ്മൂക്കയും അദ്ദേഹത്തിന് പിന്നില്‍ കാലവുമായിരുന്നു എന്നു പറഞ്ഞാണ് റോബര്‍ട്ടിന്റെ പോസ്റ്റ്.

സിഡ്‌നിയില്‍ നിന്ന് കാന്‍ബറയിലേക്ക്. അവിടെ നിന്ന് മെല്‍ബണിലേക്ക് പിന്നെ ടാസ്മാനിയയില്‍. പുല്‍മേടുകള്‍ക്കും വന്‍ മരങ്ങള്‍ക്കും നടുവിലൂടെ അതീവ ശാന്തനായി മമ്മൂക്ക കാറോടിച്ചു കൊണ്ടേയിരുന്നു. കാറോടിക്കുമ്പോള്‍ മറ്റുള്ളവരുടെ നിയമ ലംഘനം കണ്ട് മമ്മൂക്ക പലപ്പോഴും ദേഷ്യപ്പെടും എന്ന് കേട്ടിട്ടുണ്ട്. പക്ഷേ ഓസ്‌ട്രേലിയയിലെ യാത്രികര്‍ നമ്മുടെ നാട്ടിലേതുപോലുള്ളവരല്ലാത്തതു കൊണ്ടാകാം, മമ്മൂക്ക ഒരിക്കല്‍പ്പോലും ദേഷ്യപ്പെട്ടില്ല. പകരം മൂളിപ്പാട്ട് പാടി, മഴ പെയ്യുന്നത് കണ്ട് സന്തോഷിച്ചു, കോളേജ് കാലത്തെക്കുറിച്ചോര്‍ത്തു, ഒരുപാട് തമാശ പറഞ്ഞുകൊണ്ടാണെന്ന് റോബര്‍ട്ട് പറയുന്നു. കൂടെ ഞങ്ങള്‍ മൂന്നു പേരുമെന്നും അദ്ദേഹം കുറിച്ചു.

കേരളത്തിനേക്കാള്‍ വലിപ്പമുള്ള ദ്വീപ് സംസ്ഥാനമായ ടാസ്മാനിയയുടെ രണ്ടു തീര വശങ്ങള്‍ മമ്മൂക്ക സ്വയം ഡ്രൈവ് ചെയ്തു. ഹോബാര്‍ട്ടില്‍ നിന്ന് ലോണ്‍സസ്റ്റനിലേക്ക്, അവിടെനിന്ന് സ്വാന്‍സി,പോര്‍ട്ട് ആര്‍തര്‍ വഴി തിരിച്ചു ഹോബാര്‍ട്ട്. മടുപ്പേതുമില്ലാതെ, എന്നാല്‍ ഓരോ കിലോമീറ്ററിലും മമ്മൂക്ക ആവേശഭരിതനായിട്ടാണ് കാര്‍ ഓടിക്കുന്നത്.

റോഷിതിന്റെ ‘DON007’ നമ്പര്‍ പ്ലെയിറ്റുള്ള ബ്രാന്‍ഡ് ന്യൂ കാറുമെടുത്തു രണ്ടു ദിവസം കൊണ്ട് ടാസ്മാ നിയചുറ്റിക്കണ്ടു. ഇതോടെ മമ്മൂക്ക ഓസ്ട്രേലിയയിലെ ആദ്യ ഘട്ട സന്ദര്‍ശനത്തില്‍ ഡ്രൈവ് ചെയ്ത ആകെ ദൂരം രണ്ടായിരത്തി മുന്നൂറു കിലോമീറ്ററാണ്.

വീണ്ടും ഒരു അദ്ഭുതം. ഓസ്‌ട്രേലിയയില്‍ 10 വര്‍ഷമായി വാഹനമോടിക്കുന്ന എന്നേക്കാള്‍ ഇവിടത്തെ ഗതാഗത നിയമങ്ങള്‍ നിശ്ചയമായിരുന്നു മമ്മൂക്കയ്ക്ക്. ഇടയ്ക്ക് ഏതോ ഒരു ഗതാഗത നിയമത്തിന്റെ പേരില്‍ ഞങ്ങള്‍ തര്‍ക്കിച്ചു. മമ്മൂക്ക വിട്ടു തന്നില്ല. ഒടുവില്‍ കാറിലിരുന്നു കൊണ്ട് സംശയം തീര്‍ക്കാന്‍ ടാസ്മാനിയന്‍ ഗതാഗതവകുപ്പിലെ പരിചയക്കാരനായ ഒരുദ്യോഗസ്ഥനെ (സനില്‍ നായര്‍ )ഞാന്‍ വിളിച്ചു.

മമ്മൂക്ക പറഞ്ഞതായിരുന്നു ശരി. സ്ഥലങ്ങള്‍ പരിചയപ്പെടുത്തിത്തരാന്‍ സിഡ്‌നിയില്‍ കിരണ്‍ജയിംസും മെല്‍ബണില്‍ ഗ്രേറ്റ് ഓഷ്യന്‍ ഡ്രൈവിന് മദനന്‍ ചെല്ലപ്പനും ഫിലിപ്പ് അയലന്‍ഡ് ഉള്‍പ്പെടുന്ന തീരദേശ ഡ്രൈവിന് കിരണ്‍ ജയ പ്രകാശും കൂടെയുണ്ടായിരുന്നു. പക്ഷേ അവരെയൊക്കെ കാഴ്ചക്കാരാക്കി മമ്മൂക്ക തികച്ചും ഓസ്‌ട്രേലിയന്‍ നിവാസിയായി മാറി.

അങ്ങനെ കുറച്ചു നല്ല ദിവസങ്ങള്‍, നല്ല നിമിഷങ്ങള്‍, സിനിമയല്ല കണ്‍മുന്നില്‍ ഓടുന്നതെന്ന് വിശ്വസിക്കാന്‍ പാടുപെട്ട കാഴ്ചകള്‍.. ദൈവത്തിനും കാലത്തിനും നന്ദി.. പിന്നെ എന്നെ സഹയാത്രികനാക്കിയ എന്റെ പ്രിയപ്പെട്ട മമ്മൂക്കയ്ക്കും പറഞ്ഞാണ് റോബര്‍ട്ടിന്റെ കുറിപ്പ് അവസാനിക്കുന്നത്.

‘ഡ്രൈവറാകുന്നെങ്കില്‍ മമ്മൂട്ടിയുടെ ഡ്രൈവര്‍ ആകണം. ഒരു പണിയും എടുക്കേണ്ട. പിന്നിലെ സീറ്റില്‍ ഇരുന്നാമതി. മൂപ്പര് തന്നെ വണ്ടി ഓടിച്ചോളും…’ മമ്മൂട്ടിയുടെ കുറിച്ചുള്ള കമന്റുകളൊക്കെ ഇങ്ങനെയാണ്.