മമ്മൂട്ടിയുടെ ഉച്ചമയക്കവുമായി ‘നന്‍പകല്‍ നേരത്ത് മയക്കം’ ട്രെയ്‌ലര്‍: ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ച് ജയസൂര്യ മുമ്പ് പറഞ്ഞത്

ആരാധകരുടെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തി ‘നന്‍പകല്‍ നേരത്ത് മയക്കം’ സിനിമയുടെ ടീസര്‍ എത്തി. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ ലോക ഉറക്ക ദിനത്തിലാണ് സംവിധായകന്‍ പുറത്തുവിട്ടത്.…

ആരാധകരുടെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തി ‘നന്‍പകല്‍ നേരത്ത് മയക്കം’ സിനിമയുടെ ടീസര്‍ എത്തി. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ ലോക ഉറക്ക ദിനത്തിലാണ് സംവിധായകന്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ മമ്മൂട്ടി അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്റേതുള്‍പ്പെടെയുള്ള പകലുറക്കമാണ് ടീസറില്‍.

ചിത്രം മമ്മൂട്ടി തന്നെയാണ് നിര്‍മ്മിക്കുന്നത്. മമ്മൂട്ടി കമ്പനി എന്ന പേരില്‍ മമ്മൂട്ടി ആരംഭിച്ച നിര്‍മ്മാണ കമ്പനിയുടെ ആദ്യ ചിത്രം കൂടിയാണിത്. ലിജോയുടെ കഥയ്ക്ക് എസ് ഹരീഷ് തിരക്കഥ ഒരുക്കിയിരിക്കുന്നു. അശോകനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ കുറിച്ച് മുമ്പ് ജയസൂര്യ പറഞ്ഞ കാര്യങ്ങള്‍ ടീസറിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ജയസൂര്യയുടെ വാക്കുകളിലേയ്ക്ക്. ‘എത്രയോപേരെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന ആളുകളുടെ കൂടെയാണ് ഇന്ന് നമ്മള്‍ ഇരിക്കുന്നത്. എനിക്ക് വ്യക്തിപരമായി പറയാനുള്ളത് ഞാന്‍ ഗുരുതുല്യനായി കാണുന്ന മമ്മൂക്കയെക്കുറിച്ചാണ്. സിനിമയെന്ന പ്രണയത്തെ ആദ്യമായി ഹൃദയത്തിലേക്ക് കുത്തിവച്ചുതന്ന മനുഷ്യനാണ് അദ്ദേഹം.

സിനിമയോടുള്ള സ്‌നേഹം എന്തായിരിക്കണം, ഓരോ കഥാപാത്രങ്ങള്‍ എങ്ങനെ ആയിരിക്കണം, എങ്ങനെയാണ് ആ പരകായ പ്രവേശം നടത്തേണ്ടത് തുടങ്ങിയ പഠനങ്ങളൊക്കെ ഇന്നും ഞാന്‍ നടത്തുന്നത് മമ്മൂക്കയെ കണ്ടാണ്. മമ്മൂക്ക കരഞ്ഞാല്‍ ഒപ്പം നമ്മളും കരയും എന്നതാണ് ആ അഭിനയത്തിലെ പ്രത്യേകത. അതിന്റെ അനുഭവം എനിക്കുതന്നെയുണ്ട്. ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്ന സമയത്ത് ഞാന്‍ കരഞ്ഞുപോയ ഒരു നിമിഷമൊക്കെ ഉണ്ടായിട്ടുണ്ട്.

ഈയിടെ നടന്ന ഒരു കാര്യം പറയാം. ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തിലെ ഒരു വൈകാരിക രംഗം ചിത്രീകരിക്കുകൊണ്ടിരിക്കുകയായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി. ലിജോയും അസോസിയേറ്റ് ടിനു പാപ്പച്ചനും ഇറങ്ങിപ്പോയി. മമ്മൂക്ക ഇങ്ങനെ പെര്‍ഫോം ചെയ്തുകൊണ്ടിരിക്കുകയാണ്. അതുകഴിഞ്ഞ മമ്മൂക്ക ചോദിച്ചു, ലിജോ എവിടെപ്പോയി? ലിജോ അപ്പുറത്തേക്ക് പോയെന്ന് ആരോ പറഞ്ഞു. മമ്മൂക്ക ചെന്ന് ലിജോയോട് ചോദിച്ചു, തനിക്ക് എന്റെ പെര്‍ഫോമന്‍സ് ഇഷ്ടപ്പെട്ടില്ലേയെന്ന്. അല്ല മമ്മൂക്ക, ഞാന്‍ ഇമോഷണല്‍ ആയിപ്പോയെന്നായിരുന്നു ലിജോയുടെ മറുപടി. ഇതൊക്കെയാണ് ഞങ്ങളെപ്പോലെയുള്ള വിദ്യാര്‍ഥികളുടെ ഏറ്റവും വലിയ പാഠപുസ്തകം എന്ന് പറയുന്നത്. ഞങ്ങളെ എല്ലാവരെയും പ്രചോദിപ്പിക്കുന്നതിന് നന്ദി മമ്മൂക്ക.

 

പൂര്‍ണ്ണമായും തമിഴ്‌നാട് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വേളങ്കണ്ണി, പളനി എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.