Malayalam Article

പരിക്കേറ്റ പരുന്തിനെ രക്ഷിക്കാനിറങ്ങി; 43കാരനും ഡ്രൈവര്‍ക്കും ദാരുണാന്ത്യം

വളരെ ദാരുണവും നിര്‍ഭാഗ്യകരവുമായ ഒരു അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. തന്റെ കാറില്‍ ഇടിച്ച ഒരു പക്ഷിയെ രക്ഷിക്കാന്‍ ബാന്ദ്ര വര്‍ളി സീ ലിങ്കില്‍ നിര്‍ത്തിയ 43 കാരനും ഡ്രൈവറും മരിച്ചു.

മെയ് 30 ന് 43 കാരനായ അമര്‍ മനീഷ് ജരിവാല ബാന്ദ്ര-വര്‍ളി സീ ലിങ്ക് റൂട്ട് വഴി മലാഡിലേക്ക് പോകുമ്പോഴാണ് സംഭവം. പെട്ടെന്ന്, ഒരു പരുന്ത് അദ്ദേഹത്തിന്റെ കാറിനടിയില്‍ വന്നുപെട്ടു. അതിനെ തുടര്‍ന്ന് അദ്ദേഹം തന്റെ ഡ്രൈവര്‍ ശ്യാം സുന്ദര്‍ കാമത്തിനോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പരിക്കേറ്റ പക്ഷിയെ രക്ഷിക്കാന്‍ ഇരുവരും ഇറങ്ങി.

എന്നിരുന്നാലും, പരിക്കേറ്റ പക്ഷിയെ ജരിവാല എടുത്തപ്പോള്‍, പിന്നില്‍ വന്ന കാര്‍ ഇരുവരേയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ആഘാതത്തില്‍ ജരിവാല വായുവിലേക്ക് പറന്ന് റെയിലിംഗില്‍ വീണു, ശ്യാം സുന്ദര്‍ റോഡിലേക്കും തെറിച്ചു വീണു. ഇരുവരെയും ഉടന്‍ തന്നെ അടുത്തുള്ള ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, അവിടെ വെച്ച് ജരിവാല മരിച്ചതായി സ്ഥിരീകരിച്ചു, അതേസമയം അദ്ദേഹത്തിന്റെ ഡ്രൈവര്‍ ഗുരുതരാവസ്ഥയിലായിരുന്നു. ചികിത്സയിലിരിക്കെയാണ് ശ്യാം സുന്ദര്‍ മരിച്ചത്.

വേഗത നിയന്ത്രിക്കാനാകാതെയാണ് കാര്‍ ഡ്രൈവര്‍ ഇരുവരേയും ഇടിച്ചു തെറിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. അതേസമയം ഡ്രൈവര്‍ കഷ്ടപ്പെടാന്‍ ആഗ്രഹിക്കുന്നില്ല എന്നതിനാല്‍ അദ്ദേഹത്തിനെതിരെ ഒരു നടപടിക്കുമില്ലെന്ന് ജരിവാലയുടെ പിതാവ് മനീഷ് പോലീസിനോട് പറഞ്ഞു. തന്റെ മകന് പക്ഷി മൃഗാദികളോട് വളരെയധികം കരുണയുണ്ടായിരുന്നുവെന്നും പക്ഷികളെയും മൃഗങ്ങളെയും എപ്പോഴും സഹായിക്കുകയും പരിപാലിക്കുകയും ചെയ്തിരുന്നതായും അദ്ദേഹം പറയുന്നു.

Gargi