ശബരിമല വിധി വരുമ്പോൾ അല്ല ചർച്ച വേണ്ടത്, വീണ്ടും ഭക്തന്റെ കണ്ണീർ വീഴ്ത്താൻ അനുവദിക്കില്ല

ശബരിമല വിഷയത്തിൽ പിണറായി വിജയനെതിരെ കടുത്ത വിമർശനവുമായി എത്തിയിരിക്കുകയാണ് മിനർവാ മോഹൻ. തന്റെ ഫേസ്ബുക്കിൽ കൂടിയാണ് മിനർവ നിലപാടുകൾ അറിയിച്ചത്. ഫേസ്ബുക് പോസ്റ്റ് വായിക്കാം, ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ച് ലിംഗസമത്വം നടപ്പാക്കാൻ വ്യഗ്രത കാണിക്കുന്ന…

ശബരിമല വിഷയത്തിൽ പിണറായി വിജയനെതിരെ കടുത്ത വിമർശനവുമായി എത്തിയിരിക്കുകയാണ് മിനർവാ മോഹൻ. തന്റെ ഫേസ്ബുക്കിൽ കൂടിയാണ് മിനർവ നിലപാടുകൾ അറിയിച്ചത്. ഫേസ്ബുക് പോസ്റ്റ് വായിക്കാം,

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ച് ലിംഗസമത്വം നടപ്പാക്കാൻ വ്യഗ്രത കാണിക്കുന്ന സഖാക്കളോട് ഒന്ന് ചോദിക്കട്ടെ, സ്വന്തം പാർട്ടിക്കുള്ളിൽ സ്ത്രീ സമത്വം ഉറപ്പിക്കാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടോ ? കേരള കോൺഗ്രസിന് സീറ്റു നൽകാൻ കാണിച്ച വ്യഗ്രതയുടെ പകുതിയെങ്കിലും സിപിഎമ്മിലെ വനിതകൾക്ക് സീറ്റ് നൽകാൻ കാണിച്ചിട്ടുണ്ടോ ? കുറഞ്ഞത് 50% വനിതാസംവരണമെങ്കിലും സ്വന്തം പാർട്ടിയിൽ നടപ്പാക്കിയിട്ട് പോരെ ആചാരലംഘനത്തിലൂടെ സമത്വം ഉറപ്പിക്കൽ ? ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിധി വന്നാൽ ആലോചിച്ച് തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇതിൽ നിന്ന് ഒരു കാര്യം ഉറപ്പ്, ഈ ഭരണം തുടർന്നാൽ അയ്യപ്പന്റെ പുണ്യ പൂങ്കാവനത്തിൽ വീണ്ടും ഭക്തന്റെ കണ്ണീർ വീഴും.

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതാണ് നവോത്ഥാനവും വനിതാമുന്നേറ്റവുമെന്ന നിലപാടിൽ ഇപ്പോഴും മാറ്റമില്ലെന്നാണ് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി ആവർത്തിക്കുന്നത്. ജനറൽ സെക്രട്ടറിയുടെ നിലപാടിനെ തള്ളിപ്പറയുന്നില്ല പിണറായി വിജയൻ. 2018ൽ പിണറായി വിജയന്റെ ധാർഷ്ട്യം ഈ സംസ്ഥാനത്താകെ സൃഷ്ടിച്ച അസ്വസ്ഥത മലയാളി മറക്കില്ല…. തീർഥാടനകാലത്ത് അയ്യപ്പഭക്തരാൽ നിറയുന്ന കോട്ടയം നഗരം പോലും ശോകമൂകമായിരുന്നു…. ഈ തിരഞ്ഞെടുപ്പിൽ ശബരിമല ചർച്ചയാകില്ലെന്നും, അത് ജനങ്ങളെ ബാധിക്കില്ലെന്നും പറയുമ്പോൾ പിണറായി വിജയനോട് ഒന്നേ പറയാനുള്ളൂ, ഒരു വിശ്വാസ സമൂഹത്തെയാകെയാണ് പിണറായി കുത്തി നോവിച്ചത്… അതൊന്നും കേരളം അത്ര പെട്ടെന്ന് മറക്കില്ല.