ഞാന്‍ പറഞ്ഞപ്പോള്‍ സരിത വിശ്വസിച്ചില്ല!!! പിന്നെ നേരില്‍ കണ്ട് ബോധ്യപ്പെട്ടു-ആദ്യമായിട്ടാണ് സരിതയോടൊപ്പമുള്ള നിമിഷങ്ങള്‍ ഓര്‍ത്ത് മുകേഷ്

മുന്‍ ഭാര്യ സരിതയെ കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ മുകേഷ്. വര്‍ഷങ്ങള്‍ക്കിപ്പുറം ആദ്യമായിട്ടാണ് സരിതയോടൊപ്പമുള്ള നിമിഷങ്ങള്‍ മുകേഷ് പങ്കുവയ്ക്കുന്നത്. ജോതിഷെ കാണാന്‍ പോയപ്പോഴുണ്ടായ രസകരമായ ഓര്‍മ്മയാണ് താരം പങ്കുവച്ചത്. മൂത്തമകന്‍ ശ്രാവണിന് ഏകദേശം ഒരു വയസ്സ്…

മുന്‍ ഭാര്യ സരിതയെ കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ മുകേഷ്. വര്‍ഷങ്ങള്‍ക്കിപ്പുറം ആദ്യമായിട്ടാണ് സരിതയോടൊപ്പമുള്ള നിമിഷങ്ങള്‍ മുകേഷ് പങ്കുവയ്ക്കുന്നത്. ജോതിഷെ കാണാന്‍ പോയപ്പോഴുണ്ടായ രസകരമായ ഓര്‍മ്മയാണ് താരം പങ്കുവച്ചത്. മൂത്തമകന്‍ ശ്രാവണിന് ഏകദേശം ഒരു വയസ്സ് പ്രായമുള്ളപ്പോഴത്തെ കാര്യമാണ് താരം പറയുന്നത്.

താനും സരിതയും കൂടി ഹൈദരാബാദിലെ ഒരു ജ്യോത്സ്യനെ കാണാന്‍ പോയി.
സരിതയുടെ വീട് അവിടെ അടുത്താണ്. ഞങ്ങള്‍ ഒരു കല്യാണത്തിന് പോയതാണ്, അപ്പോഴാണ് അദ്ഭുതങ്ങള്‍ കാണിക്കുന്ന ജ്യോത്സ്യനെക്കുറിച്ച് അറിഞ്ഞത്. അത്ഭുതം പ്രവര്‍ത്തിക്കുന്ന ജ്യോത്സ്യനാണ് വരാന്‍ പറ്റുമെങ്കില്‍ വന്ന് കാണണം എന്ന് സരിത പറഞ്ഞു, നമുക്ക് പോയി നോക്കാം എന്ന്. അങ്ങനെ താനും സമ്മതിച്ചെന്നും മുകേഷ് പറയുന്നു.

എന്നാല്‍ ഈ പറഞ്ഞുതന്ന ആള്‍ അപ്പോഴാണ് പറഞ്ഞത് അയാളുടെ അപ്പോയിന്മെന്റ് കിട്ടാന്‍ വലിയ പാടാണെന്ന്. മന്ത്രിമാര്‍, സിനിമാതാരങ്ങള്‍, ശാസ്ത്രജ്ഞന്മാര്‍ ഉള്‍പ്പെടെ വരുന്ന ഇടമാണ് അടുത്തൊന്നും കിട്ടാന്‍ നിവര്‍ത്തിയില്ല എന്നും പറഞ്ഞു. അപ്പോള്‍ ഞാന്‍ അയാളോട് പറഞ്ഞു, ”സിനിമാതാരം സരിതയും കുടുംബവുമാണ് വരുന്നത്” എന്ന് പറയാന്‍ പറഞ്ഞു.

തെലുങ്കന്‍ അല്ലെ സരിതയെ അറിയാതിരിക്കാന്‍ വഴിയില്ല. കുറച്ചു കഴിഞ്ഞ് അവിടെ നിന്നുള്ള ആള്‍ വന്നിട്ട് പറഞ്ഞു സരിതയുടെ വലിയ ഫാന്‍ ആണ് ജ്യോത്സ്യന്‍, മറവചരിത്ര എന്ന പടം എത്രയോ പ്രാവശ്യം കണ്ടിട്ടുണ്ട്. നാളെ പുലര്‍ച്ചെ വന്നാല്‍ ആദ്യത്തെ ആളായി കയറ്റാമെന്നും പറഞ്ഞു.

കേട്ടതോടെ സരിതയ്ക്ക് വലിയ സന്തോഷമായി. അവിടെ ചെന്നപ്പോള്‍ വലിയ ക്യൂ ഒക്കെ കാണാം. നമ്മള്‍ അദ്ദേഹത്തെ കാണാന്‍ കയറുമ്പോള്‍ കാണുന്നത് ജ്യോത്സന്‍ നിലത്ത് ഇരിക്കുന്നു. അടുത്ത് ഒരു അസിസ്റ്റന്റ് ഉണ്ട്. നമ്മള്‍ ഇരിക്കുന്നതിന് മുന്നില്‍ തടി കൊണ്ട് വിഭജിച്ചിട്ടുണ്ട്.

ഇരുന്ന് കഴിഞ്ഞാല്‍ ജ്യോത്സ്യന്റെ പകുതി ഭാഗമേ നമുക്ക് കാണാന്‍ കഴിയൂ. നമ്മള്‍ കയറുമ്പോള്‍ ആദ്യം തന്നെ ചെയ്യേണ്ടത് ഒരു വെള്ള പേപ്പറില്‍ നമുക്ക് അറിയേണ്ട അഞ്ച് കാര്യങ്ങള്‍ എഴുതി ഒരു കവറിലാക്കി കൊടുക്കണം.

അത് ഏത് ഭാഷയിലും എഴുതാം. കുറച്ചു നേരം ജ്യോത്സ്യന്‍ നമ്മളോട് സംസാരിച്ചിട്ടാണ് കവര്‍ വാങ്ങുക. നമ്മുടെ മുന്നില്‍ വച്ച് തന്നെ കവര്‍ അസിസ്റ്റന്റിനെ കയ്യില്‍ കൊടുക്കും. തുറന്നു പോലും നോക്കുന്നില്ല.

കുറച്ചു കഴിഞ്ഞ് ഒന്ന് ആലോചിച്ചിട്ട് നമ്മള്‍ എഴുതിയ ചോദ്യങ്ങള്‍ ഓരോന്നായി ചോദിക്കും. ഞാന്‍ ഇംഗ്ലിഷില്‍ ആണ് എഴുതിയത് അത് കൃത്യമായി ചോദിച്ചു. ”അച്ഛന് സുഖമില്ല, ഈ മരുന്ന് തന്നെ കൊടുത്താല്‍ മതിയോ?”… ഞാന്‍ കിടുങ്ങിപ്പോയി. ഞാന്‍ എഴുതിയത് തുറന്നുപോലും നോക്കാതെ അഞ്ചു കാര്യങ്ങളും പറഞ്ഞ് മറുപടി പറയുകയാണ്. അതിനു ശേഷം എന്റെ കവര്‍ എനിക്ക് തന്നു. ഞാന്‍ നോക്കി അതെന്റെ കവര്‍ തന്നെയാണ്.

ഞാന്‍ സരിതയോട് പറഞ്ഞു. ”ഇതൊരു അദ്ഭുതം തന്നെയാണ്”. പിന്നെ സരിതയുമായി അദ്ദേഹം തെലുങ്കില്‍ എന്തൊക്കെയോ സംസാരിച്ചു. സരിതയും അഞ്ച് ചോദ്യങ്ങള്‍ എഴുതിയിരുന്നു. സരിത അത് കൊടുക്കാനായി പോയപ്പോഴേക്കും ശ്രാവണ്‍ കരഞ്ഞു. ഇവര്‍ക്ക് ശല്യമാകാതിരിക്കാന്‍ ഞാന്‍ മകനെയും കൊണ്ട് എഴുന്നേറ്റു.

ആ സമയത്ത് തന്നെയാണ് സരിത കവര്‍ ജ്യോത്സ്യന് കൊടുത്തത്. ഞാന്‍ എഴുന്നേക്കുമെന്ന് ജ്യോത്സ്യനും പ്രതീക്ഷിച്ചിട്ടില്ല. എഴുന്നേറ്റ് നിന്നപ്പോള്‍ ഞാന്‍ കാണുന്നത്. അയാള്‍ ഈ കാര്‍ഡ് വാങ്ങി അത് അവിടെ വച്ചിട്ട് മറ്റൊരു കാര്‍ഡ് അസിസ്റ്റന്റിന് കൊടുക്കുന്നതാണ്. നമ്മള്‍ കൊടുത്ത കവര്‍ അസ്സിസ്റ്റന്റ് തുറന്ന് അവിടെ വച്ച് ഇയാള്‍ അത് നോക്കി കാര്യങ്ങള്‍ പറയുന്നു, വീണ്ടും അസിസ്റ്റന്റ് മറ്റേ കവര്‍ കൊണ്ട് കൊടുക്കുന്നു. പെട്ടെന്ന് തന്നെ നമ്മുടെ കവര്‍ ഈ ജ്യോത്സന്‍ എടുത്ത് നമുക്ക് തരുന്നു. ഇത് കണ്ടു ഞാന്‍ ഞെട്ടിപ്പോയി.

എന്തൊരു സ്പീഡിലാണ് ഇയാളുടെ കൈ ചലിക്കുന്നത് എന്ന് ചിന്തിച്ചു. ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ നൂറുകണക്കിന് ആളുകള്‍ പറ്റിക്കപ്പെടാന്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. സരിതയോടും ഇയാള്‍ അഞ്ച് കാര്യങ്ങള്‍ കൃത്യമായി പറഞ്ഞു. സരിതയും അദ്ഭുതപ്പെട്ടാണ് പുറത്തേക്കുവന്നത്.

പക്ഷേ കാറില്‍ കയറിയപ്പോള്‍ ഞാന്‍ പറഞ്ഞു, ഇത് തട്ടിപ്പാണെന്ന്. ഞാന്‍ പറഞ്ഞത് സരിത വിശ്വസിച്ചില്ല. അവള്‍ പറഞ്ഞു, നിങ്ങള്‍ കമ്യൂണിസ്റ്റ് ആയതുകൊണ്ടാണ്. വിശ്വാസമില്ലെങ്കില്‍ എന്തിന് വന്നു എന്നൊക്കെ ചോദിച്ചു, സരിതയ്ക്ക് വിഷമമായി.

ഞാന്‍ പറഞ്ഞു എപ്പോഴെങ്കിലും ഒരിക്കല്‍ കൂടി നമുക്ക് ഇവിടെ വരണമെന്ന്. ഞാന്‍ കവര്‍ കൊടുക്കുന്ന സമയത്ത് നീ എഴുന്നേറ്റ് നോക്ക് അപ്പോള്‍ കാര്യം മനസ്സിലാകും. ഒന്നര മാസം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ വീണ്ടും അവിടെ പോയി. ഇത്തവണ എനിക്ക് പകരം ഞാന്‍ കവര്‍ കൊടുക്കുന്ന സമയത്ത് അവര്‍ക്ക് സംശയം തോന്നാതെ സരിത മകനുമായി എണീറ്റു. ആ സമയത്ത് സരിത ഇയാള്‍ കവര്‍ മാറ്റുന്നതും കണ്ടു. അതോടെ അവള്‍ക്ക് തട്ടിപ്പ് മനസിലായി.

ഇവള്‍ പൊട്ടിത്തെറിക്കുമോ എന്ന് പേടിച്ച് ഞാന്‍ നോക്കിയപ്പോള്‍ പുറത്തിറങ്ങി നിന്ന് അവള്‍ ചിരിക്കുകയാണ്. ”ഇങ്ങോട്ടേയ്ക്കുള്ള അവസാന വരവാണ്. എന്ത് തട്ടിപ്പാണ് ഇത്, ആളുകള്‍ വെയിലും മഴയും കൊണ്ട് അയാളെ വിശ്വസിച്ച് നില്‍ക്കുകയാണ്.”എന്നും കാറില്‍ കയറിയപ്പോള്‍ സരിത പറഞ്ഞെന്നും മുകേഷ് പറയുന്നു.