വീട്ടിലെ കഷ്ടപാടുകൾ ആലോചിച്ചും മാസങ്ങളോളം കൂലിപ്പണി തുടർന്നു, റെസ്റ്റില്ലാത്ത പണിക്കിടയിൽ ഒരു ദിവസം പണിയൊന്ന് മെല്ലെയായപ്പോൾ മേസ്തിരി കേട്ടാൽ അറക്കുന്ന തെറിവിളിച്ചു

കഷ്ടതകളിൽ നിന്നും തങ്ങളുടെ ജീവിതം കെട്ടിപ്പൊക്കിയ ഒരുപാട് വ്യക്തിത്വങ്ങൾ ഉണ്ട്, ഇവരുടെ ഈ വിജയകഥ മറ്റുള്ളവർക്കും പ്രചോദനം ആണ്, ഇപ്പോൾ അത്തരത്തിൽ ഉള്ള ഒരു കഥ പങ്കുവെച്ചിരിക്കുകയാണ് നജീബ് വി ആർ, കൂലിപ്പണിയെടുത്ത് ജീവിതം…

കഷ്ടതകളിൽ നിന്നും തങ്ങളുടെ ജീവിതം കെട്ടിപ്പൊക്കിയ ഒരുപാട് വ്യക്തിത്വങ്ങൾ ഉണ്ട്, ഇവരുടെ ഈ വിജയകഥ മറ്റുള്ളവർക്കും പ്രചോദനം ആണ്, ഇപ്പോൾ അത്തരത്തിൽ ഉള്ള ഒരു കഥ പങ്കുവെച്ചിരിക്കുകയാണ് നജീബ് വി ആർ, കൂലിപ്പണിയെടുത്ത് ജീവിതം നയിച്ചിരുന്നതിൽ നിന്നും പി.എച്ച്.ഡി.യിലേക്കുള്ള തന്റെ ജീവിത കഥയാണ് നജീബ് പറയുന്നത്.കണ്ണീരും കഷ്ടപ്പാടും നിറഞ്ഞ നജീബിന്റെ ഈ ജീവിത കഥ മറ്റുള്ളവർക്ക് ഒരു പ്രചോദനം ആയി മാറിയിരിക്കുകയാണ്

ഞങ്ങളുടെ പ്ലസ് വൺ പരീക്ഷ കഴിഞ്ഞതും നാട്ടിലെ ആസ്സാം ബ്രൂക്ക് തേയില എസ്റ്റേറ്റ് അപ്രതീക്ഷിതമായി ലോക്കൗട്ട് ചെയ്തതും ഒരുമിച്ചായിരുന്നു. തോട്ടം തൊഴിലാളി കുടുംബങ്ങൾ ഭൂരിപക്ഷവും പണിയില്ലാതെ പട്ടിണിയുടെ അരികിലെത്തി നിൽക്കുന്ന കാലം. എല്ലാവരും ജോലി അന്വേഷിച്ച് പല സ്ഥലങ്ങളിലേക്കും പോയി. സുഹൃത്തുകളായ വിജേഷിനും പ്രമോദിനുമൊപ്പം ഞാനും ജോലി അന്വേഷിക്കാൻ തുടങ്ങി. പുളിഞ്ഞാൽ മലയിൽ പുതുതായി വരുന്ന ഒരു റിസോർട്ടിൽ പണിക്കാരെ ആവശ്യമുണ്ടെന്ന് സുധീഷും, സതീഷും പറഞ്ഞു. വീട്ടിലെ ബുദ്ധിമുട്ടുകൾ കാരണം എന്ത് പണിയാണെങ്കിലും പോവുക തന്നെ എന്ന് ഞ്ഞങ്ങൾ തീരുമാനിച്ചു. രാവിലെ 6.45 ന് റേഡിയോയിൽ ഹക്കിൻ കൂട്ടായി വാർത്ത വായിക്കുമ്പോൾ ഒരു കവറിൽ പഴയ കള്ളിത്തുണിയും കീറിയ ടീ ഷർട്ടും ഇട്ട് വെള്ളമുണ്ട വരെ രണ്ട് കീലോ മീറ്ററോളം നടക്കും. അവിടുന്ന് ഓട്ടോ പിടിച്ച് പുളിഞ്ഞാലിൽ പോകും. വീണ്ടും മലയിലേക്ക് കീലോമീറ്ററുകൾ കുത്തനെ നടന്ന് കയറി 8 മണിക്ക് പണി സൈറ്റിൽ എത്തും.

കൂലിപ്പണിയെടുത്ത് ഒരു പരിചയവും ഇല്ലാത്ത എന്നോട് 50 kg സിമൻറ് ചാക്ക് ചുമക്കാനും കോൺക്രീറ്റ് കൂട്ടാനും പറഞ്ഞപ്പോൾ ആദ്യമൊക്കെ പ്രയാസമായിരുന്നു. കൈയും കാലുമൊക്കെ പൊള്ളി. പിന്നെ 175 രൂപ കൂലിയും ഭക്ഷണവും ആലോചിച്ചും, വീട്ടിലെ കഷ്ടപാടുകൾ ആലോചിച്ചും മാസങ്ങളോളം കൂലിപ്പണി തുടർന്നു. റെസ്റ്റില്ലാത്ത പണിക്കിടയിൽ ഒരു ദിവസം പണിയൊന്ന് മെല്ലെയായപ്പോൾ മേസ്തിരി കേട്ടാൽ അറക്കുന്ന തെറിവിളിച്ചു. അന്ന് അയാളോട് ഭയങ്കര ദേഷ്യവും എൻ്റെ സാഹചര്യങ്ങളെ ആലോചിച്ച് വല്ലാത്ത സങ്കടവുമൊക്കെ തോന്നി. പക്ഷേ ഞാൻ ഒന്ന് തീരുമാനിച്ചു ഇതിനൊക്കെ കായിക പരമായും നിയമപരമായും നേരിടാൻ എനിക്ക് എന്തായാലും ഇപ്പോൾ കഴിയില്ല. പകരം പഠിച്ച് ഉയർന്ന ജോലി നേടുക എന്നത് മാത്രമാണ് എന്ന് മുൻപിലുള്ള ഒരേയൊരു ഓപ്ഷൻ… പഠിച്ചു.. പ്രതികൂലമായ എല്ലാ സാഹചര്യത്തിലും കഴിയുന്ന പോലെയൊക്കെ പഠിക്കാൻ ശ്രമിച്ചു. ഒടുവിൽ ഔദ്യോഗിക പഠനത്തിന് താത്കാലികമായി വിരാമമിട്ടത് ഇന്നാണ്…

വയനാട്ടിലെ തോട്ടം തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക അവസ്ഥകളെ കുറിച്ച് JNUവിലെ Centre for the Study of Social Systems (CSSS) നിന്നും Dr. Divya Vaid ൻ്റെ കീഴിൽ നടത്തിയ പഠനത്തിന് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നു… ജീവിതാനുഭവങ്ങൾ തന്നെയായിരുന്നു ഇത്തരമൊരു വിഷയം തെരെഞ്ഞെടുക്കാൻ പ്രധാന കാരണം.ഏറ്റവും അടുത്ത് നിൽക്കുന്ന വളരെ personal ആയ അനുഭവങ്ങളും യഥാർത്ഥ്യങ്ങളും അത്ര പരിചിതമല്ലാത്ത അക്കാദമിക്ക് വ്യവഹാരങ്ങൾ ഉപയോഗിച്ച് അവതരിപ്പിക്കേണ്ടി വന്നതിൻ്റെ പരിമിധികൾ ഒരു പക്ഷേ ഈ പഠനത്തിൽ ഉണ്ടായേക്കാം. ഒരു objective ആയ അപഗ്രഥനം എത്രത്തോളം സാധ്യമായിട്ടുണ്ടെന്നും വിലയിരുത്തേണ്ടതാണ്. എങ്കിലും ജനിച്ചത് മുതൽ കണ്ട, അനുഭവിച്ച, സാമൂഹിക പരിസരവും തൊഴിലാളികളുടെ ജീവിതവും പ്രതിസന്ധികളും ചരിത്രപരമായും നവ ഉദാരവൽക്കരണ നയങ്ങളുടെ പശ്ചാതലത്തിലും പരിശോധിക്കാൻ പഠനത്തിലൂടെ ശ്രമിച്ചിട്ടുണ്ട്. തോട്ടങ്ങളിലെ ഭൂരിപക്ഷം വരുന്ന സ്ത്രീ തൊഴിലാളികളുടെ ജീവിതത്തിൻ്റെ നേർസാക്ഷ്യങ്ങൾ അടയാളപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. അക്കാദമിക വ്യവഹാരങ്ങളിലൊന്നും വേണ്ട വിധത്തിൽ ചർച്ച ചെയ്യപ്പെടാതെ പോയ മലബാറിലെ മാപ്പിള മുസ്ലീം വിഭാഗത്തിൻ്റെ വയനാട്ടിലെ തേയില തോട്ടങ്ങളിലേക്കുള്ള കുടിയേറ്റവും തുടർ ജീവിത സാഹചര്യങ്ങളെയും അടിസ്ഥാനമാക്കിയാണ് പഠനം നടത്തീട്ടുള്ളത്.

കുറെ വർഷക്കാലത്തെ ഫീൽഡ് വർക്കും എഴുത്തും വൈവിധ്യമാക്കിയത് തൊഴിലാളികളുമായുള്ള അടർത്തി മാറ്റാനാവാത്ത ജൈവിക ബന്ധമാണ്. പ്രതിസന്ധികൾ ഇടവേളകളില്ലാതെ ജീവിതത്തിലേക്ക് കടന്ന് വന്നപ്പോൾ ഊർജമായത് ഈ പഠനം പൂർത്തികരിക്കേണ്ടതിൻ്റെ രാഷ്ട്രീയ പ്രാധാന്യം തന്നെയാണ്. തൊഴിലാളികൾക്കിടയിൽ നിന്ന് കൊണ്ട് അവരുടെ പ്രശ്നങ്ങൾ അക്കാദമിക്സ് മുന്നിൽ അവതരിപ്പിക്കാനുള്ള ഒരു എളിയ ശ്രമത്തിൻ്റെ തുടക്കം മാത്രമാണിത്. അത്കൊണ്ട് തന്നെ ഈ പഠനം വയനാട്ടിലെ തോട്ടങ്ങളിൽ തൊഴിലാളികളായി മാത്രം ജീവിതം അവസാപ്പിക്കേണ്ടി വന്ന തലമുറകൾക്കാണ് സമർപ്പിക്കുന്നത്…ചേർത്ത് പിടിച്ചവർക്കും കൂടെ നിന്നവർക്കും നന്ദി… (പ്രത്യേകിച്ച് സുനൈജക്ക് as per request)