‘ഭീഷ്മയിലും ലൂസിഫറിലും എംഡിഎംഎ കാണിക്കുന്നുണ്ട്, അവര്‍ക്കെതിരെ കേസ് വന്നില്ലല്ലോ?’ ഒമര്‍ ലുലു

ഒമര്‍ ലുലുവിന്റെ നല്ല സമയം സിനിമയുടെ ട്രെയിലറില്‍ ലഹരി ഉപയോഗിക്കാന്‍ പ്രോത്സാഹനമെന്ന പരാതിയില്‍ കേസെടുത്തിരിക്കുകയാണ് എക്സൈസ്. കോഴിക്കോട് സ്വദേശിയുടെ പരാതിയില്‍ കോഴിക്കോട് റേഞ്ച് എക്സൈസാണ് കേസെടുത്തത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഒമര്‍ ലുലു. ‘എനിക്ക്…

ഒമര്‍ ലുലുവിന്റെ നല്ല സമയം സിനിമയുടെ ട്രെയിലറില്‍ ലഹരി ഉപയോഗിക്കാന്‍ പ്രോത്സാഹനമെന്ന പരാതിയില്‍ കേസെടുത്തിരിക്കുകയാണ് എക്സൈസ്. കോഴിക്കോട് സ്വദേശിയുടെ പരാതിയില്‍ കോഴിക്കോട് റേഞ്ച് എക്സൈസാണ് കേസെടുത്തത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഒമര്‍ ലുലു.

‘എനിക്ക് ഇതുവരെ എക്‌സൈസില്‍ നിന്നും നോട്ടീസ് കിട്ടിയിട്ടില്ല. വാര്‍ത്ത സത്യമാണോ എന്നുപോലും അറിയില്ല. എംഡിഎംഎയെ പ്രോത്സാഹിപ്പിക്കാന്‍ ചെയ്ത സിനിമയല്ല ഇത്. സമൂഹത്തില്‍ നടക്കുന്ന കാഴ്ചയായാണ് അതിനെ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ ദിവസം പത്രത്തില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വരാറുണ്ട്. ഇത്ര ഗ്രാം പിടിച്ചു എന്നു പറഞ്ഞ്.

മാത്രമല്ല ഞങ്ങളുടെ സിനിമയില്‍ മാത്രമല്ല ഇത് ആദ്യം കാണിക്കുന്നത്. ഇതിനു മുമ്പിറങ്ങിയ സിനിമകളിലും ഇത്തരം രംഗങ്ങള്‍ ഉണ്ടായിരുന്നു. ഈ അടുത്തിറങ്ങിയ ഭീഷ്മപര്‍വത്തിലും ലൂസിഫറിലും എംഡിഎംഎ കാണിക്കുന്നുണ്ട്. അവര്‍ക്കെതിരെ കേസ് വന്നില്ലല്ലോ? എനിക്കെതിരെ മനഃപൂര്‍വം ടാര്‍ഗറ്റ് ചെയ്യുന്നതുപോലെ തോന്നുന്നു. ഇവിടെ കോടതിയുണ്ടല്ലോ, കോടതിയില്‍ വിശ്വാസമുണ്ട്.

സെന്‍സര്‍ ബോര്‍ഡ് കണ്ടതിനു ശേഷം ഡ്രഗിന്റെ കണ്ടന്റ് ഉള്ളതുകൊണ്ടാണ് എ സര്‍ട്ടിഫിക്കറ്റ് തന്നത്. സിനിമ സ്റ്റേ ചെയ്യണം എന്നു പറഞ്ഞും പരാതി ഉണ്ടെന്ന് കേള്‍ക്കുന്നുണ്ട്. എന്റെ സിനിമയ്‌ക്കെതിരെ മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ എന്നറിയില്ല. ഇടുക്കി ഗോള്‍ഡ് എന്നൊരു സിനിമ വന്നു അതിനെതിരെ കേസ് വന്നോ? ഹണി ബീ എന്ന സിനിമ വന്നു. പിന്നെ എന്തിനാണ് എന്നെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നത്.”-ഒമര്‍ ലുലു പറയുന്നു.

അതേസമയം ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടായിട്ടും ട്രെയിലറില്‍ നിയമപ്രകാരമുള്ള മുന്നറിയിപ്പ് ഇല്ലെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് നല്ല സമയം. ഇര്‍ഷാദ് അലി വിജീഷ, ഷാലു റഹീം എന്നിവര്‍ കേന്ദ്രകഥാപാത്രത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.