സിനിമയുടെ പേരുപോലെ കേസ് കൊടുക്കാന്‍ ഞാനില്ല, അവര്‍ അത് നന്നായി ചെയ്തു; ഔസേപ്പച്ചന്‍

കുഞ്ചാക്കോ ബോബന്റെ ദേവദൂതര്‍ പാട്ടിനൊപ്പിച്ചുള്ള ഡാന്‍സ് സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുകയാണ്. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ന്നാ താന്‍ കേസ് കൊട് എന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ച കാതോട് കാതോരത്തിലെ…

കുഞ്ചാക്കോ ബോബന്റെ ദേവദൂതര്‍ പാട്ടിനൊപ്പിച്ചുള്ള ഡാന്‍സ് സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുകയാണ്. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ന്നാ താന്‍ കേസ് കൊട് എന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ച കാതോട് കാതോരത്തിലെ പാട്ടിന് കിടിലന്‍ ചുവടുമായി ചാക്കോച്ചന്‍ എത്തിയത്.

1985ല്‍ ഭരതന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ദേവദൂതര്‍ പാടി എന്ന ഗാനത്തിന്റെ റീമിക്‌സ് ആണ് പുതിയ പാട്ട്. ഒ.എന്‍.വി കുറുപ്പിന്റെ വരികള്‍ക്ക് ഔസേപ്പച്ചനാണ് ഒറിജിനല്‍ പാട്ടിന് സംഗീതം നല്‍കിയത്. ഇപ്പോള്‍ പുതിയ പാട്ട് ഹിറ്റായി മാറിയപ്പോള്‍ തന്റെ അഭിപ്രായം വെളിപ്പെടുത്തുകയാണ് ഔസേപ്പച്ചന്‍. പാട്ടിന്റെ പേരില്‍ താന്‍ കേസ് കൊടുക്കില്ലെന്നും സത്യത്തില്‍ ലാഭം കിട്ടിയത് തനിക്കാണെന്നും പറയുകയാണ് അദ്ദേഹം. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ ഔസേപ്പച്ചന്‍ മനസുതുറന്നത്.

‘എന്തായാലും പടത്തിന്റെ പേര് പോലെ കേസ് കൊടുക്കാന്‍ ഞാന്‍ ഇല്ല. പാട്ട് വീണ്ടും ഉപയോഗിച്ചു. വളരെ നല്ല രീതിയില്‍ ജനങ്ങളിലേക്ക് എത്തിച്ചത് നന്ദിയോടെയാണ് ഞാന്‍ ഓര്‍ക്കുന്നത്. 1985ലാണ് പാട്ട് റെക്കോര്‍ഡ് ചെയ്യപ്പെടുന്നത്. അന്ന് പില്‍ക്കാലത്ത് ലെജന്‍സായി മാറിയ ഒരുപാട് സംഗീതജ്ഞര്‍ അതിന്റെ പുറകില്‍ ഉണ്ടായിരുന്നു എന്നുള്ളത് സത്യമാണ്. അന്ന് ഞങ്ങള്‍ അത് എ.വി.എമില്‍ വച്ച് റെക്കോര്‍ഡ് ചെയ്യുന്നത് 50ഓളം ഓര്‍ക്കസ്ട്ര വച്ചിട്ടാണ്. റെക്കോഡ് ചെയ്തു കഴിഞ്ഞപ്പോള്‍ തന്നെ പാട്ട് എല്ലാവര്‍ക്കും ഇഷ്ടമായി. ദാസേട്ടനാണ് പാട്ട് പാടിയിരിക്കുന്നത്. അതുകഴിഞ്ഞു ഷൂട്ട് ഒക്കെ കഴിഞ്ഞതിന് ശേഷം ഭരതേട്ടന്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു നമുക്ക് ഒരിക്കല്‍ കൂടി ആ പാട്ട് റെക്കോര്‍ഡ് ചെയ്യണമെന്ന്. അദ്ദേഹത്തിന്റെ സിനിമക്ക് അനുസരിച്ചുള്ള പാട്ടിന് വേണ്ടി അത് മാറ്റി ചിന്തിച്ചതായിരിക്കാം, നമുക്കറിയില്ലല്ലോ’ എന്നാണ് ഔസേപ്പച്ചന്‍ പറഞ്ഞത്.

സംവിധായകന്‍ ഭരതന്റെ കഥപറച്ചിലിനൊപ്പം ആ പാട്ട് ജനഹൃദയങ്ങളില്‍ കയറിയെന്നും ആ പാട്ട് ഹിറ്റായി എന്നും അദ്ദേഹം പറയുന്നു. പക്ഷെ ഇന്നിപ്പോള്‍ ആ പാട്ട് ഒരു ഗാനമേള മൂഡില്‍ ഒന്നും തന്നെ മാറ്റാതെ വളരെ വൃത്തിയായി ഒരു നോട്ടും തെറ്റാതെ ചെയ്തിട്ടുണ്ടെന്നും ബിജു നാരായണന്‍ നന്നായി പാടിയെന്നും അ്‌ദ്ദേഹം വ്യക്തമാക്കി.

നമ്മള്‍ ഏതൊരു സാധനം പുറത്തേക്കിറക്കുമ്പോള്‍ പ്രോഡക്റ്റ് നന്നായിട്ട് കാര്യമില്ല. ഒരു പ്രോഡക്റ്റ് ഉണ്ടാക്കാന്‍ ഒരു കോടി രൂപ ചെലവാകുമെങ്കില്‍ അതിന്റെ പ്രമോഷന് 10 കോടി ചെലവാക്കേണ്ടി വരുമെന്നും അത് പോലെയാണ് പാട്ടില്‍ ചാക്കോച്ചന്റെ ഡാന്‍സ് വന്നു കൂടുതല്‍ അറിയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. അറിയാതെയാണെങ്കിലും സത്യത്തില്‍ ലാഭം കിട്ടിയത് തനിക്കാണെന്നും ഔസേപ്പച്ചന്‍ പറഞ്ഞു.