“അഭിനയം വശമില്ല, ഞാൻ ഗായകനായാണ് ജീവിച്ചത് ഗായകനായി തന്നെ ജീവിതവും ജയചന്ദ്രൻ

നാലു വർഷം മുമ്പ് സംവിധായകൻ ഹരിഹരനെ ആദരിക്കുന്ന ചടങ്ങ് ,അദ്ദേഹത്തിന്റെ നഖക്ഷതങ്ങളിലെ ഏറ്റവും മികച്ച ഗാനം ആലപിക്കാൻ സ്റ്റേജിലെത്തിയ ജയേട്ടനോട് അവതാരകയുടെ ചോദ്യം – “ഹരിഹരന്റെ ചിത്രത്തിലൂടെയാണ് ജയേട്ടനെ ഒരു നടനായി ഞങ്ങൾ കണ്ടത്.…

നാലു വർഷം മുമ്പ് സംവിധായകൻ ഹരിഹരനെ ആദരിക്കുന്ന ചടങ്ങ് ,അദ്ദേഹത്തിന്റെ നഖക്ഷതങ്ങളിലെ ഏറ്റവും മികച്ച ഗാനം ആലപിക്കാൻ സ്റ്റേജിലെത്തിയ ജയേട്ടനോട് അവതാരകയുടെ ചോദ്യം – “ഹരിഹരന്റെ ചിത്രത്തിലൂടെയാണ് ജയേട്ടനെ ഒരു നടനായി ഞങ്ങൾ കണ്ടത്. ഇനിയും അഭിനയം തുടരുമോ?” അതിന് അദ്ദേഹം തന്ന മറുപടി “അഭിനയം വശമില്ല, ഞാൻ ഗായകനായാണ് ജീവിച്ചത്. ഗായകനായി തന്നെ ജീവിതം കഴിക്കും” എന്നാണ്. ജന്മനാ ഇത്രയധികം സംഗീത സിദ്ധി ലഭിച്ച ഒരാൾ ദുർലഭമാണെന്നു തോന്നുന്നു. അദ്ദേഹം പറഞ്ഞ പോലെ സംഗീതത്തിൽ ജീവിച്ച് മരിക്കാനാഗ്രഹിക്കുന്ന ഒരാൾ. 1960 കളുടെ മധ്യം തൊട്ട് 1985 വരെ മലയാളഗാനശാഖയിൽ യേശുദാസ് എന്ന കൊടുങ്കാറ്റിന് മുന്നിൽ അടിപതറാതെ നിന്ന ഒരേയൊരു വന്മരം. സമകാലികരും അനുഗ്രഹീത പ്രതിഭകളുമായിരുന്ന ഉദയഭാനു, ആന്റോ , ബ്രഹ്മാനന്ദൻ , പിന്നീടു വന്ന മാർക്കോസ് മുതലായവരുമായി ചേർത്ത് മുകളിലെ വാചകം വായിക്കാം. ഏതാണ്ട് പത്ത് വർഷം മുമ്പ്, ചിക്കൻപോക്സ് വന്നു വിശ്രമിക്കുന്ന സമയത്താണ് കൂടുതലായി ശ്രീ.ജയചന്ദ്രന്റെ ഗാനങ്ങൾ കേട്ടു തുടങ്ങിയത്. സ്മാർട്ട് ഫോൺ ഇല്ലാത്തതിനാൽ ലാപ്ടോപ്പ് ഡൗൺലോഡ് ആയിരുന്നു അധികവും.

അദ്ദേഹം പാടിയ പല പ്രണയഗാനങ്ങളും അതേ ഫീലോട് കൂടി വേറൊരാൾക്ക് പാടാൻ കഴിയില്ലെന്ന് നിസ്സംശയം പറയാം. മലയാള ഗാനരംഗം ( സിനിമാരംഗം) പ്രണയം എന്തെന്നറിഞ്ഞത് ജയേട്ടനിലൂടെയും ദാസേട്ടനിലുടെയുമായിരുന്നു. ഒരിക്കൽ ജോണി ലൂക്കോസിന്റെ ഇന്റർവ്യു യിൽ ശാസ്ത്രീയ സംഗീതം അഭ്യസിക്കാൻ വേണ്ടത്ര അവസരം ഉണ്ടായിട്ടും ചെയ്യാത്തതിന് അദ്ദേഹം പറഞ്ഞു – ” ഞാനൊരു മടിയനാണ്. ഇങ്ങനെയൊക്കെ പോട്ടെ എന്ന രീതി. പക്ഷേ യുവതലമുറ ഒരിക്കലും എന്നെ ഇക്കാര്യം കണ്ടു പഠിക്കരുത്.” ശരിയാണ് ജയേട്ടനും SPB യും ശാസ്ത്രീയ സംഗീതജ്ഞാനം കൂടി നേടിയെങ്കിൽ ഉള്ള സ്ഥിതി എന്താവുമെന്ന് നമുക്ക് ഊഹിക്കാം . (ഇദ്ദേഹത്തിന് രണ്ടാം സ്റ്റേറ്റ് അവാർഡ് കിട്ടിയത് MB Sreenivasan’s സെമി ക്ലാസ്സിക്കൽ “രാഗം ശ്രീരാഗ’ത്തിനാണ് ) അദ്ദേഹത്തിന് 1985-2000 കാലത്ത് മനപ്പൂർവമല്ലാത്ത, എന്നാൽ ദുരൂഹമായ ഒരു ഗ്യാപ്പ് മലയാളത്തിൽ വന്നു. ആ കാലയളവിൽ ശ്രദ്ധേയമായതായി ഭരതൻ ചിത്രമായ ദേവരാഗത്തിലെ “ശിശിരകാല ” മാത്രമാണുണ്ടായത്. ഇക്കാലയളവിലാണ് അദ്ദേഹം ഇളയരാജയുടെയും റഹ്മാന്റേയുമൊക്കെ പ്രശസ്ത ഗാനങ്ങൾ ചെയ്തത്. രാസാത്തി ഒന്ന്, ദൈവം തന്ന പൂവേ, എൻമേൽവിഴുന്ത, തൊടിയിലെ മല്ലികപ്പൂ , കാത്തിരുന്ത് etc. ശ്രീ.ജയചന്ദ്രന്റെ മികവിനെ പുറത്തെടുക്കാൻ ഏറ്റവുമധികം നിമിത്തമായത് ബാബുരാജ്, MS വിശ്വനാഥൻ, MK അർജുനൻ ,ദക്ഷിണാമൂർത്തി സ്വാമി, ദേവരാജൻ എന്നിവരോടൊത്തുള്ള സംസർഗം ആയിരിക്കും. ഏത് മോശം ലിറിക്സ് ആയാലും അതിനെ ശബ്ദത്തിലൂടെമികച്ചതാക്കാൻ ഈ പ്രതിഭക്ക് കഴിഞ്ഞിരുന്നു.

മലയാളികൾ നെഞ്ചിലേറ്റുന്ന , ആരിലും പ്രണയം നിറക്കുന്ന വരികൾ “ഇന്ദ്രനീലം തുളുമ്പും നിൻ കണ്ണിൽ, ഉച്ചത്തിൽ മിടി ക്കൊല്ലേ നീയെൻ ഹൃദംഗമേ സ്വച്ഛ ശാന്തമെന്നോമൽ മയങ്ങിടുമ്പോൾ, ചെല്ലമഴയും നീ ചിന്ന ഇടിയും നീ, മിന്നലഴകേ ഒന്നു നില്ല് എന്നിവയൊക്കെ വേറൊരു ശബ്ദത്തിൽ കേട്ടാൽ ആസ്വദിക്കൽ അസാധ്യം. രണ്ടാം വരവ് – 2000 തൊട്ടിങ്ങോട്ട് ഉള്ള രണ്ടാം ഇന്നിംഗ്സ് തികച്ചും ഗംഭീരം. എണ്ണിയാലൊടുങ്ങാത്ത ഹിറ്റുകൾ. നാല് സ്റ്റേറ്റ് അവാർഡുകൾ. പുതുഗായകരോടുള്ള ഉപദേശം – അവസരം പാഴാക്കരുത്. ശരീരത്തിനു പകരം ശബ്ദം കൊണ്ട് പാടുക (ഈ അപ്രിയ സത്യം പറഞ്ഞതിനാലാവാം മിക്കവാറും ചാനലുകളും ജഡ്ജസും ഇദ്ദേഹത്തെ പരാമർശിക്കാത്തത് ) രവീന്ദ്രനെ കുറിച്ച് – രവി മിടുക്കനായിരുന്നു.ബാബുക്കയുടെ പിൻഗാമിയാവാൻ കഴിയുമായിരുന്നു. പിന്നെ, അയാളുടെ ഗാനങ്ങൾ അധികവും സെമി ക്ലാസിക്കൽ – ഹിന്ദുസ്ഥാനി വെറൈറ്റി ആയിരുന്നു. അതാവാം എനിക്കധികം ഗാനങ്ങൾ തരാഞ്ഞത്. മാത്രവുമല്ല അയാളുടെ വളർച്ചക്ക് ദാസേട്ടന്റെ ശബ്ദം അത്യാവശ്യവുമായിരുന്നു. ( കുളത്തൂപ്പുഴ രവി സിനിമ ഗാന രംഗത്ത് ഒരു അവസരത്തിനായി മദ്രാസിൽ വന്നപ്പോൾ കൂടെ താമസിപ്പിച്ച് പലർക്കും ശുപാർശ ചെയ്തത് ഇദ്ദേഹമാണ്).