‘കാര്യങ്ങള്‍ നേരിട്ട് മനസിലാക്കിയിരുന്നു, അതിജീവിതക്കൊപ്പം’; നിലപാട് വ്യക്തമാക്കി പൃഥിരാജ്

നടി ആക്രമിക്കപ്പെട്ട കേസില്‍ നിലപാട് വ്യക്തമാക്കി നടനും സംവിധായകനുമായ പൃഥ്വിരാജ്. താന്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നാണ് പൃഥിരാജ് പറഞ്ഞത്. കടുവ സിനിമയുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കവേയാണ് പൃഥ്വിരാജ് ഇക്കാര്യം വ്യക്തമാക്കിയത്. അക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്താണെന്നും നടിയില്‍ നിന്ന് നേരിട്ട് കാര്യങ്ങള്‍ അറിഞ്ഞിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു.

വിജയ് ബാബു ‘അമ്മ യോഗത്തില്‍ പങ്കെടുത്തതില്‍ അഭിപ്രായം പറയാന്‍ താന്‍ ആളല്ലെന്നും പൃഥ്വിരാജ് പറഞ്ഞു. ‘ഞാനും ആ യോഗത്തില്‍ പങ്കെടുത്തിട്ടില്ല. സംഘടനയുടെ അത്തരം കാര്യങ്ങളെ കുറിച്ചും അറിയില്ല’ എന്നും പൃഥ്വിരാജ് വ്യക്തമാക്കി. അമ്മ ഒരു ക്ലബ്ബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമര്‍ശത്തെക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ ചാരിറ്റബിള്‍ സൊസൈറ്റി ആയാണ് അമ്മ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും രജിസ്ട്രേഷന്‍ മാറ്റുന്നത് വരെ അതങ്ങനെ തുടരുമെന്നുമായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. അമ്മ സംഘടനയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഒഴിവാക്കാമോ എന്നും പൃഥ്വിരാജ് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖയുടെ അവകാശവാദങ്ങള്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ദിലീപ് നിരപരാധിയാണ്, ദിലീപിനെതിരെ തെളിവുകളില്ല, അന്വേഷണസംഘം ദിലീപിനെതിരെ കള്ളത്തെളിവുകളുണ്ടാക്കി തുടങ്ങിയ പരാമര്‍ശങ്ങളായിരുന്നു തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ആര്‍. ശ്രീലേഖ പറഞ്ഞത്. ദിലീപ് മറ്റൊരാളുടെ ഒപ്പം നില്‍ക്കുന്ന ഫോട്ടോയുടെ പിറകില്‍ പള്‍സര്‍ സുനി നില്‍ക്കുന്നത് ഫോട്ടോഷോപ്പാണെന്നും ഒരു ഉദ്യോഗസ്ഥന്‍ തന്നെ അത് സമ്മതിച്ചതാണെന്നും ദിലീപിനെതിരെ വ്യാജ തെളിവുണ്ടാക്കിയെന്നും ദിലീപിനെ തുടക്കം മുതല്‍ സംശയിച്ചത് മാധ്യമങ്ങളാണെന്നും പൊലീസിന് മേല്‍ മാധ്യമങ്ങളുടെ വലിയ സമ്മര്‍ദം ഉണ്ടായിരുന്നുവെന്നും ഉള്‍പ്പെടെ വന്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

എന്നാല്‍, പള്‍സര്‍ സുനിയും ദിലീപും ഒന്നിച്ചുള്ള ഫോട്ടോയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് വ്യക്തമാക്കി ഈ ഫോട്ടോയെടുത്ത ബിദില്‍ രംഗത്തെത്തിയിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് തന്റെ ഫോണില്‍ എടുത്ത സെല്‍ഫിയാണിതെന്നും ഫോട്ടോയില്‍ മറ്റ് എഡിറ്റിങ്ങുകള്‍ നടത്തിയിട്ടില്ലെന്നും ബിദില്‍ പറഞ്ഞു. ഫോട്ടോ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ബിദില്‍ പറഞ്ഞിരുന്നു.

അതേസമയം, ശ്രീലേഖക്കെതിരെ പ്രോസിക്യൂഷന്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ വിസ്താരം നടന്നുകൊണ്ടിരിക്കെ, കേസിലെ പ്രതിയെക്കുറിച്ച് ശ്രീലേഖ നടത്തിയ പരാമര്‍ശങ്ങള്‍ കോടതിയ ലക്ഷ്യത്തിന്റെ പരിധിയില്‍ വരും. നിയമവിദഗ്ധരടക്കം ശ്രീലേഖയുടെ പരാമര്‍ശത്തെ കോടതിയലക്ഷ്യമായിട്ടാണ് അഭിപ്രായപ്പെടുന്നതും. ശ്രീലേഖ നടത്തിയ പരാമര്‍ശങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്ത പക്ഷം കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകാം എന്നാണ് പ്രോസിക്യൂഷന് ലഭിച്ച നിയമോപദേശം.

 

 

Aswathy