വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു! നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കടുത്ത നടപടിയെന്ന് നിര്‍മ്മാതാക്കളും

അഭിമുഖത്തിനിടെ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി നിര്‍മ്മാതാക്കള്‍ അവതാരകയെ അപമാനിച്ച സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ നടന്‍ മാപ്പ് പറഞ്ഞിരുന്നു. തന്നെ പ്രകോപിച്ചതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും, മാപ്പ് പറയാന്‍ ആരും പറഞ്ഞിട്ടില്ലെന്നുമായിരുന്നു നടന്റെ വിശദീകരണം.

എന്നാല്‍ താരം മാപ്പ് പറഞ്ഞതുകൊണ്ട് എല്ലാം അവസാനിക്കുന്നില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന പറഞ്ഞു. പൊതുസ്ഥലത്ത് അപമാനിച്ചെന്ന് കാണിച്ച് അവതാരക നിര്‍മ്മാതാക്കളുടെ സംഘടനയായ കെഎഫ്പിഎയ്ക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംഘടനയുടെ നടപടി.

നേരത്തെയും സിനിമയില്‍ നിന്നും നടനെതിരെ പരാതി ഉയര്‍ന്നിരുന്നു. അതുംകൂടി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിര്‍മ്മാതാക്കളും നടപടിയെടുത്തത്. അവതാരകയെ അപമാനിച്ച സംഭവത്തില്‍ നിര്‍മ്മാതാവിനെയും ശ്രീനാഥ് ഭാസിയെയും വിളിച്ചു വരുത്തുമെന്ന് സംഘടന പറയുന്നു.

ഇന്ന് നടന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇത് തീരുമാനമായത്. ശ്രീനാഥ് ഭാസി കാരണം നിര്‍മ്മാതാക്കള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുന്നുണ്ടെന്നും സംഘടന ചൂണ്ടികാണിക്കുന്നു.

മുന്‍പം നടന് എതിരെ നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരുന്നു. പല സിനിമ ലൊക്കേഷനുകളിലും താരം സമത്ത് എത്തുന്നില്ലെന്നായിരുന്നു ആക്ഷേപം. പലപ്പോഴും ഷൂട്ടിങ് സെറ്റില്‍ ഉണ്ടാകാറില്ലെന്നും ചിത്രീകരണം അവസാനിപ്പിച്ച് ഉടനെ തന്നെ താരം ലൊക്കേഷനില്‍ നിന്നും പോകുമെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

Anu B