‘നായികയെ കാണുമ്പോള്‍ ഇപ്പോള്‍ ചാകും എന്ന പോലെ ശ്വാസം മുട്ടി നില്‍ക്കുന്ന നായകനില്ല’ കുറിപ്പ്

‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിന് ശേഷം മാത്യു തോമസ്, നസ്‌ലെന്‍ കോംബോ വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ജോ ആന്‍ഡ് ജോ. കോവിഡ് ലോക്ക്ഡൗണിന് ശേഷം ലോക്ക്ഡൗണ്‍ പശ്ചാത്തലമാക്കുന്ന ഒന്നിലധികം സിനിമകള്‍ മലയാളത്തിലിതിനകം പുറത്തിറങ്ങിയിട്ടുണ്ട്. ആ കൂട്ടത്തിലെ ഏറ്റവും പുതിയ സിനിമയാണിത്. നവാഗതനായ അരുണ്‍ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. നിഖില വിമല്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു കോമഡി ഫാമിലി എന്റര്‍ടൈനറായാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

ഈ അടുത്ത കാലത്ത് ഇത്രയും പേഴ്‌സണലി റിലേറ്റഡ് ആയ കഥാപശ്ചാത്തലവും കഥാപാത്രങ്ങളും സിറ്റുവേഷനുകളും ഉള്ള ഒരു സിനിമ കണ്ടിട്ടില്ലെന്നാണ് മൂവീ ഗ്രൂപ്പില്‍ രാഗേഷ് പോസ്റ്റ് ചെയ്ത ഈ കുറിപ്പില്‍ പറയുന്നത്.

‘ഇതൊക്കെയാണ് റിയല്‍ ഫീല്‍ ഗുഡ് ഫാമിലി മൂവി. നായികയെ കാണുമ്പോള്‍ ഇപ്പോള്‍ ചാകും എന്ന പോലെ ശ്വാസം മുട്ടി നില്‍ക്കുന്ന നായകനില്ല, വീട്ടിലെ ചുമരിനും ചായക്കോപ്പയ്ക്കും പുട്ടുകുറ്റിക്കും ഉടുക്കുന്ന സാരിക്കും ഒരേ കളര്‍ ടോണില്‍ വന്ന് കാപ്പിക്ക് മുകളില്‍ കോഫി പൗഡര്‍ വിതറുന്ന അമ്മമാരുള്ള കണ്ണാടി വീടുകള്‍ പോലത്തെ വീട്ടിലെ ഓവര്‍ മെലോഡ്രാമയുമില്ല. ഒരുവിധം എല്ലാ വീട്ടിലും കാണുന്ന കാഴ്ചകളുമായി ഒരു കുഞ്ഞു സിനിമ. ബട്ട് റിയലി എ ബ്യൂട്ടിഫുള്‍ വണ്‍. താരമൂല്യവും നെപ്പോട്ടിസവും ലവലേശം ഇല്ലാത്തതുകൊണ്ട് എത്രകണ്ട് തിയേറ്ററില്‍ വിജയിക്കും എന്ന് അറിയില്ല. വീട്ടുകാരുടെ അല്ലെങ്കില്‍ ഫ്രണ്ട്‌സിനൊപ്പം ഒരു ഫണ്‍ ഫാമിലി ഫീല്‍ഗുഡ് എന്റെര്‍ടെയ്‌നറാണ് കാണാന്‍ ആഗ്രഹിക്കുന്നെങ്കില്‍ തിയേറ്ററില്‍ പോയി കാണുകയെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ജോ ആന്റ് ജോ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. രണ്ട് മണിക്കൂര്‍ പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം കുടുംബബന്ധവും സൗഹൃദവുമെല്ലാം പറയുന്നതിനൊപ്പം തന്നെ ചെറിയൊരു ത്രില്ലിങ് സ്വഭാവവും ചിത്രത്തിനുണ്ടെന്നാണ് പ്രേക്ഷകാഭിപ്രായം.

Gargi