ആറുമാസങ്ങൾക്ക് മുന്നേ അവൾ അവനിൽ നിന്നും തിരിച്ചു നടന്നു തുടങ്ങിയിരുന്നു, അവൾ നടന്നുനടന്ന് പകുതിയിലധികം ദൂരം പിന്നിട്ടപ്പോഴും അവനതറിഞ്ഞിരുന്നില്ല

ഒന്നിനും സാധിക്കാതെ പ്രണയത്തിൽ വീർപ്പ് മുട്ടി കഴിയുന്ന നിരവധി ജന്മങ്ങൾ ഉണ്ട്, അവസാനം പ്രണയത്തിനു വേണ്ടി കൊല്ലുകയും സ്വയം മരണപ്പെടുകയൂം ചെയ്യുന്ന ഈ കാലത്ത് റാണി നൗഷാദ് പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ…

ഒന്നിനും സാധിക്കാതെ പ്രണയത്തിൽ വീർപ്പ് മുട്ടി കഴിയുന്ന നിരവധി ജന്മങ്ങൾ ഉണ്ട്, അവസാനം പ്രണയത്തിനു വേണ്ടി കൊല്ലുകയും സ്വയം മരണപ്പെടുകയൂം ചെയ്യുന്ന ഈ കാലത്ത് റാണി നൗഷാദ് പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്

അവളുടെ വാട്സാപ്പ്, ഇൻസ്റ്റാഗ്രാം പാസ്സ്വേടുകൾ അവന്റേതുകൂടിയായിരുന്നു. അവൾ ധരിക്കുന്ന വസ്ത്രങ്ങൾ പോലും പലപ്പോഴും അവനെ അസ്വസ്ഥതപ്പെടുത്തി. ഒരിക്കൽ കൂട്ടുകാർക്കൊപ്പം അവർ ഒരു മാളിൽ പോയ കഥ അവളെന്നോട് പറഞ്ഞു. അന്ന് ഒരു കോഫി ഷോപ്പിലെ ചെയറിൽ ഇരിക്കുമ്പോൾ ഒരു കാലിനു മുകളിൽ അവളുടെ അടുത്ത കാൽ കയറ്റി വച്ചിരുന്നു എന്ന കാരണത്താൽ അങ്ങനെ ഇരിക്കുന്നതിനെ കൂട്ടുകാരുടെ മുന്നിൽ വച്ച് അവൻ വിമർശിച്ചു.എത്രയോ നാളുകൾക്കിപ്പുറം ഒരുമിച്ചു കണ്ടു മുട്ടിയ നിമിഷങ്ങളെ നിറഞ്ഞ കണ്ണുകളോടെ അവൾ നേരിട്ടു. അവിടെ നിന്നും എത്രയും വേഗം വീട്ടിൽ എത്തിയാൽ മതി എന്നതായിരുന്നു അവളുടെ ആ നിമിഷത്തെ ചിന്തകൾ പോലും.അവളുടെ ഫോൺ ബിസി ആയാൽ അവൻ വഴക്കിട്ടു.

അച്ഛനമ്മമാരോടാണെങ്കിൽ പ്പോലും. സുഹൃത്തുക്കളെ വിളിക്കാൻ പാടില്ല എന്ന് പറഞ്ഞു.സത്യത്തിൽ ആ കുട്ടി ഓരോ ദിവസവും അനുഭവിച്ച മെന്റൽ സ്‌ട്രെസ് ചെറുതൊന്നുമായിരുന്നില്ല. ഇത്രയും ചെറിയ പ്രായത്തിൽ, മനോഹരമാക്കേണ്ട കൗമാര കാലം മുഴുവൻ കരഞ്ഞും, അപ്പോളജയ്സ് ചെയ്തും, ആവശ്യമില്ലാത്ത പ്രോമിസുകൾ കൊടുത്തുകൊണ്ടും ഉറപ്പില്ലാത്ത ഒരു ബന്ധത്തെ കെട്ടിപ്പൊക്കുകയായിരുന്നു….ഒടുവിൽ സൈക്കോളജിസ്റ്റിന്റെ അടുത്തുനിന്നും കൗൺസിലിങ്ങും, അതിൽ ഒതുങ്ങാതെ സൈക്യാട്രിസ്റ്റിന്റെ അടുത്തേക്കുമവൾ എത്തപ്പെട്ടു.അദ്ദേഹം ചെറിയ ഡോസിൽ മരുന്നുകൾ പ്രിസ്ക്രൈബ് ചെയ്തുകൊണ്ട് ഈ ഒരു റിലേഷൻഷിപ്പിൽ നിന്നും തിരിഞ്ഞു നടക്കാൻ ശ്രമിക്കൂ എന്നുപദേശിക്കുന്നു.

എന്നോട് സംസാരിക്കുമ്പോൾ അവൾ പാകപ്പെട്ടുകഴിഞ്ഞിരുന്നു. കാരണം ആറുമാസങ്ങൾക്ക് മുന്നേ അവൾ അവനിൽ നിന്നും തിരിച്ചു നടന്നു തുടങ്ങിയിരുന്നു. അവൾ നടന്നുനടന്ന് പകുതിയിലധികം ദൂരം പിന്നിട്ടപ്പോഴും അവനതറിഞ്ഞിരുന്നില്ല. ഇന്ന് അവൾ അവളിലേക്ക് എത്തപ്പെട്ടു കഴിഞ്ഞപ്പോൾ അവനറിഞ്ഞു. അവളുടെ അസാന്നിധ്യം. ഇപ്പോൾ അവൻ വെറിപൂണ്ട് നിൽക്കുന്നു. ഇനി സ്നേഹിച്ചോളാന്ന്. ഇനി അങ്ങനെ ഉണ്ടാകില്ലാന്ന്. ഇപ്പോൾ അവനും കുടുംബത്തിനും മറ്റൊരു സംശയം കൂടിയുണ്ട്…പെട്ടെന്ന് എന്താണ് അവൾക്ക് ഇങ്ങനൊരു മാറ്റമെന്ന്. അതും ഞാൻ ചോദിച്ചല്ലോ അവളോട്….!!പെട്ടന്നല്ലല്ലോ ആറുമാസം കൊണ്ടല്ലേ. സ്നേഹത്തിന്റെ കുറവുകൾ മനസിലാക്കാതെ പോയത് എന്റെ കുഴപ്പമാണോ എന്ന അവളുടെ ചോദ്യത്തിന് അല്ല കുട്ടീ നീയാണ് ശരി എന്നു തന്നെയാണ് എന്റെ ഉത്തരം…ഈ വേദനക്കുള്ള മരുന്നുകൾ ഇനിയും ഞാൻ പുരട്ടിയിട്ടില്ല. നൊന്തുനോന്ത് ജീവിക്കയാണ് ആൻറ്റീ എന്നായിരുന്നു അവളുടെ മറുപടി.

ഫോൺ വയ്ക്കാൻ തുടങ്ങുന്നതിനു മുൻപ് അവൾ ഒന്നു കൂടി പറഞ്ഞു. അവനോട് ഇനി എന്നെ വിളിക്കരുത് എന്നുപറയണം. ഒപ്പമുണ്ടായിരുന്നപ്പോൾ ഒരിയ്ക്കലും വേണ്ടാത്തയാൾ, ഇപ്പോൾ എനിക്കുവേണ്ടി മുറിക്കകത്തിരുന്ന് കരയണ്ടെന്നു പറയണം. ഇനി എനിക്കു തിരിച്ചു പോകാൻ കഴിയില്ല. ഞാൻ drained ആണ്. എന്റെ സ്നേഹത്തിന്റെ അവസാന തുള്ളിപോലും ഞാൻ അവനിൽ നിക്ഷേപിച്ചുപോയതാണ്. അന്നവൻ അതറിഞ്ഞില്ല. എനിക്കുവേണ്ടി ഒരു നേർച്ച പോലെ അവൻ കാണിച്ചുപോന്നതിനെ എങ്ങനെ സ്നേഹമെന്നു വിളിക്കും. ഇപ്പോൾ ഞാൻ move on ചെയ്തു കഴിഞ്ഞു…അതെ അവൾ എടുത്ത തീരുമാനം ശ്ലാഘനീയമാണ്. ഇങ്ങനെ ഒരു ബന്ധം മുന്നോട്ട് കൊണ്ടുപോയി, അന്ധമായ പ്രണയത്തിന്റെ പേരിൽ വിവാഹമോ, അല്ലെങ്കിൽ ഒളിച്ചോട്ടമോ ചെയ്ത് പാതി വഴിയിൽ ഉപേക്ഷിക്കപ്പെടാതിരിക്കാൻ, അസ്വാരസ്യങ്ങൾ നിറച്ച് ആത്മാഹുതി ചെയ്യപ്പെടാതിരിക്കാൻ നേരത്തെ തന്നെ തിരിച്ചറിവുകൾ ഉണ്ടാകുന്നത് നല്ലതാണ്….

ജീവിതത്തിന്റെ അവസാനവാക്ക് പ്രണയവും കല്യാണവും ഒന്നുമല്ല. അതൊക്കെയും ജീവിതയാത്രയിൽ സംഭവിക്കേണ്ടത് മാത്രമാണ്. വെടക്കാക്കി തനിക്കാക്കാൻ നിൽക്കാതെ, തനിക്കു കിട്ടാത്തത് മറ്റാർക്കും കൊടുക്കില്ല എന്നു ചിന്തിക്കാതെ മുന്നോട്ടു പോകൂ….ചെയ്യാനും, കൊടുക്കാനും നിങ്ങളെ കാത്തിരിക്കുന്ന മുഖമറിയാത്ത അനേകം മനുഷ്യരുണ്ട്. അവർക്ക് നിങ്ങളെ വേണ്ടതായുണ്ട്. നിങ്ങളുടെ പേരിൽ ഒരു രാജ്യം തന്നെ അറിയപ്പെടുന്നുണ്ടാവാം. ജീവിതം ഒരു പെണ്ണിലോ, ഒരു ആണിലോ അവസാനിക്കുന്നില്ല. പ്രണയം ജീവിതത്തിന്റെ അവസാന വാക്കുമല്ല.പ്രണയത്തിന്റെ കേന്ദ്രം നിങ്ങളുടെ മുന്നിലുള്ള ആ വ്യക്തിയിൽ ആണ് എന്ന ബോധ്യമാണ് മാറേണ്ടത്. പ്രണയമെന്നാൽ സ്വയം ഹൃത്തിനെ പ്രകാശിപ്പിക്കുന്നതാകണം….അവളോട് സംസാരിച്ചു കഴിഞ്ഞ് ഞാൻ അവന്റെ അമ്മയെ വിളിച്ചു. മകനെ അനുജന്റെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ട് വരണമെന്നും. അവനെ നിങ്ങൾ ചേർത്തുപിടിക്കണമെന്നും പറഞ്ഞു…..

പിന്നെ ഒരാളെ പ്രണയിക്കുക എന്നാൽ അയാളുടെ മേൽ തന്നെ കണ്ണും നട്ടിരിയ്ക്കുക എന്നുമല്ല. അയാൾ ആരെ വിളിച്ചു, ആരോടൊക്കെ മിണ്ടി, ആർക്കൊക്കെ മെസ്സേജ് അയച്ചു എന്നും നോക്കിയിരിക്കാതെ രണ്ടു വ്യക്തികൾ ആണെന്നും, തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകളിലൂടെ ജീവിച്ചവരാണെന്നും മനസിലാക്കുക. പിന്നെയും പറഞ്ഞാൽ രണ്ടുപേർ തമ്മിൽ ഇഷ്ടപ്പെടുകയെന്നാൽ പങ്കാളികളാവുകയെന്നാൽ തമ്മിൽ തമ്മിൽ പാസ്‌വേഡ് കൈമാറ്റം ചെയ്യുകയെന്നല്ല. ട്രാൻസ്‌പേരെന്റ്റ് ആകുക എന്നാൽ എന്തും പറയാനും, ഒരാൾക്ക് ഒരാളെ വിശ്വസിക്കാനും ആകണം എന്നേ ഉളളൂ. സ്വന്തം സ്പേസ് പോലും കൊണ്ടുപോയി മറ്റൊരാൾക്ക് അടിയറവു വയ്ക്കുക എന്നൊന്നുമല്ല.ഇനിയെങ്ങാനും ഒറ്റയ്ക്കിരുന്ന് ചിന്തിച്ച് കൂട്ടി വല്ല അണുബോംബുമുണ്ടാക്കിയാലോ, രണ്ടു ജീവിതങ്ങൾ പാഴാക്കി കളഞ്ഞാലോ എന്ന പേടികൊണ്ട് ഞാൻ അവനെയും വിളിച്ചു….!!