എട്ടു വര്‍ഷം മുന്‍പുള്ള വിവാഹ ആല്‍ബത്തില്‍ പെണ്ണ് ചിരിച്ചിട്ടില്ല; സേവ് ദ ഡേറ്റ് ഉള്‍പ്പെടെ എടുത്ത്‌ പുതിയ ട്രന്റ് അനുസരിച്ച് വീണ്ടും വിവാഹം നടത്തി ഭര്‍ത്താവ്

വിവാഹ ആല്‍ബം എന്നത് ആജീവനാന്ത ഓര്‍മ്മകളാണ്. അത് ഏറ്റവും മനോഹരമാക്കുകയാണ് ഇപ്പോഴത്തെ വിവാഹ ചടങ്ങുകളില്‍ ഏറ്റവും മുഖ്യം. സേവ് ദി ഡേറ്റില്‍ തുടങ്ങുന്ന വിവാഹ ആഘോഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലും വൈറലാകാറുണ്ട്. ഇതൊക്കെ കാണുമ്പോള്‍ ഒരു…

വിവാഹ ആല്‍ബം എന്നത് ആജീവനാന്ത ഓര്‍മ്മകളാണ്. അത് ഏറ്റവും മനോഹരമാക്കുകയാണ് ഇപ്പോഴത്തെ വിവാഹ ചടങ്ങുകളില്‍ ഏറ്റവും മുഖ്യം. സേവ് ദി ഡേറ്റില്‍ തുടങ്ങുന്ന വിവാഹ ആഘോഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലും വൈറലാകാറുണ്ട്. ഇതൊക്കെ കാണുമ്പോള്‍ ഒരു 10 വര്‍ഷം മുന്‍പൊക്കെ വിവാഹിതരായവര്‍ക്ക് ചിലപ്പോള്‍ നഷ്ടബോധവും തോന്നിയേക്കാം. അങ്ങനെയിരിക്കെയാണ് ഇപ്പോള്‍ ഒരു സംഭവം നടന്നിരിക്കുന്നത്.

എട്ടു വര്‍ഷം മുന്‍പ് വിവാഹം നടത്തിയപ്പോള്‍ ഭാര്യ ചിരിച്ചില്ല. അന്നത്തെ വിവാഹ ആല്‍ബത്തിലെ ഭാര്യയുടെ മുഖത്തേയ്ക്ക് ഇപ്പോള്‍ നോക്കുമ്പോഴേ കരച്ചില്‍ വരും. ചിരിച്ചു കൊണ്ടുള്ള ഭാര്യയുടെ വിവാഹ ചിത്രമെന്ന ആഗ്രഹം സാധിച്ച് കൊടുക്കാനായി വിവാഹ ദിനത്തിലെ ചടങ്ങുകള്‍ പുനരാവിഷ്‌കരിച്ചിരിക്കുകയാണ് ഒരു യുവാവ്. അങ്ങനെ എട്ട് വര്‍ഷത്തിന് മുന്‍പുള്ള ചടങ്ങുകള്‍ പുനരാവിഷ്‌കരിച്ച് ഫോട്ടോ ഷൂട്ടും നടത്തി ഭാര്യയെ സന്തോഷവതിയാക്കിയിരിക്കുകയാണ് വെഞ്ഞാറമൂട് കോട്ടുകുന്നം മണ്ഡപക്കുന്ന് കിളിക്കൂട്ടില്‍ വി അനീഷ്. ഒരു വ്യത്യാസം മാത്രം, ഏഴ് വയസുകാരി അമ്മുവിന്റെ മുന്നില്‍ വെച്ചാണ് അനീഷ് ഭാര്യ ഡോ.രജിതയുടെ കഴുത്തില്‍ വീണ്ടും മിന്നു കെട്ടിയത്.

2014 ഡിസംബര്‍ 29 നായിരുന്നു ഇവരുടെ വിവാഹം. അന്ന് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അനീഷ്, രജിത എംകോ വിദ്യാര്‍ത്ഥിനി. പ്രണയത്തിലായിരുന്ന ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. അങ്ങനെ, പെണ്ണ് ചോദിച്ച് എത്തിയെങ്കിലും പെണ്ണിന്റെ വീട്ടുകാര്‍ ആദ്യം മറുപടി നല്‍കിയില്ല. പിന്നീട് ഉപാധികളോടൈ വിവാഹത്തിന് സമ്മതം മൂളി. വിവാഹ ചടങ്ങുകള്‍ ഒന്നുമില്ലാതെ പെണ്‍കുട്ടിയെ വന്ന് വിളിച്ചിറക്കി കൊണ്ടുപോകാനായിരുന്നു അനീഷിന്റെ കുടുംബത്തിന് കിട്ടിയ അറിയിപ്പ്. ഇതുകേട്ട് പിന്‍തിരിയാതിരുന്ന അനീഷിന്റെ മാതാവും സഹോദരിയും എത്തി പെണ്‍കുട്ടിയെ ഇങ്ങ് വിളിച്ചുകൊണ്ടു വന്നു.

അന്ന് തന്നെ വൈകുന്നേരം കീഴായിക്കോണം ഓഡിറ്റോറിയത്തില്‍ അനീഷിന്റെയും രജിതയുടെയും വിവാഹവും നടന്നു. കഥ അവിടംകൊണ്ട് തീര്‍ന്നില്ല. സ്വകാര്യ സ്ഥാപനത്തിലെ ജോലിയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ നിന്നും പണം കണ്ടെത്തിയ അനീഷ് രജിതയെ തുടര്‍ പഠനത്തിന് അയച്ചു. അങ്ങനെ, രജിത കൊമേഴ്സില്‍ പിഎച്ച്ഡി നേടി. കുറച്ചു കാലം കിളിമാനൂരിലെ സ്വകാര്യ കോളജില്‍ ഗെസ്റ്റ് ലക്ചറര്‍ ആയി ജോലി നോക്കി.

കാലം മുന്നോട്ട് പോയി… പിന്നീടിങ്ങോട്ട് വിവാഹങ്ങളിലും മറ്റും പങ്കെടുക്കുമ്പോള്‍ രജിതയുടെ മുഖം വാടാറുള്ളത് അനീഷ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വിവാഹത്തിന് അണിഞ്ഞാരുങ്ങി പന്തലില്‍ എത്തുക എന്നത് രജിതയുടെ സ്വപ്നമായിരുന്നു. തന്റെ വിവാഹ ചടങ്ങുകള്‍ വര്‍ണാഭമല്ലാതായതില്‍ എന്നും രജിത വിഷമിച്ചിരുന്നു. വിവാഹ ദിനത്തില്‍ എടുത്ത ഫോട്ടോകളില്‍ എല്ലാം മുഖം വാടി കണ്ണീരില്‍ വിങ്ങിയ കണ്ണുകളുമായി വിഷാദ ഭാവത്തിലുള്ളതായിരുന്നു രജിതയുടേത്. അന്നത്തെ ആല്‍ബം പൊന്നുപോലെ സൂക്ഷിച്ചു വച്ചിരുന്നുവെങ്കിലും ആല്‍ബം കാണുമ്പോഴൊക്കെ മനസ്സില്‍ വിഷമം ഉണ്ടാകുമെന്ന് ദമ്പതികള്‍ പറയുന്നു.

സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ അനീഷിന്റെ ആഗ്രഹം തിരിച്ചറിഞ്ഞ തിരുവനന്തപുരം സ്വദേശിനി മീരാ അജിത് കുമാര്‍ വിവാഹ ഫോട്ടോ ഷൂട്ടിനു സാഹചര്യം ഒരുങ്ങുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരും വധൂവരന്മാരായി അണിഞ്ഞൊരുങ്ങി ക്യാമറയ്ക്കു മുന്നിലേക്ക്.

പുതിയ ട്രന്റ് അനുസരിച്ച് സേവ് ദ ഡേറ്റ്, പ്രീ വെഡിങ്, പോസ്റ്റ് വെഡിങ് എന്നിവയുടെ ഫോട്ടോ ഷൂട്ടുകള്‍ തിരുവനന്തപുരം, ആറ്റുകാല്‍ ക്ഷേത്രം, ശംഖുംമുഖം എന്നിവയുടെ പശ്ചാത്തലത്തില്‍ ഷൂട്ട് ചെയ്ത് തങ്ങള്‍ക്ക് നഷ്ടപ്പെട്ടുപോയ ദിനങ്ങള്‍ മനോഹരമായി ചിത്രീകരിച്ച് ഡിജിറ്റല്‍ ആല്‍ബമാക്കി. ഇപ്പോള്‍ ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍ ഹിറ്റാണ്. ഇനി ന്യൂജന്‍ രീതിയില്‍ വിവാഹിതരാകുക എന്ന സങ്കല്‍പ്പത്തോടെ ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഇനിയും എത്തുമോ എന്നും ഇത് ഒരു ട്രന്റാകുമോ എന്നും കാത്തിരുന്ന് കാണാം.