ജൂഡേ..പ്രളയം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷമേ ആയിട്ടുള്ളൂ..മലയാളി ഒന്നും മറന്നിട്ടില്ല!! അരാഷട്രീയ- മത പ്രൊപ്പഗാന്‍ഡ ഉപയോഗിച്ച് വികൃതമാക്കിയ സിനിമ

ജൂഡ് ആന്റണി ഒരുക്കിയ 2018 സിനിമ മലയാള സിനിമാ ചരിത്രം തന്നെ തിരുത്തി യിരിക്കുകയാണ്. തിയ്യേറ്ററിലെത്തി 12 ദിവസങ്ങള്‍ കൊണ്ട് നൂറ് കോടി കലക്ഷനും ചിത്രം നേടി കുതിക്കുകയാണ്. മഹാപ്രളയത്തിന്റെ കേരളത്തിന്റെ അതിജീവനമാണ് 2018…

ജൂഡ് ആന്റണി ഒരുക്കിയ 2018 സിനിമ മലയാള സിനിമാ ചരിത്രം തന്നെ തിരുത്തി യിരിക്കുകയാണ്. തിയ്യേറ്ററിലെത്തി 12 ദിവസങ്ങള്‍ കൊണ്ട് നൂറ് കോടി കലക്ഷനും ചിത്രം നേടി കുതിക്കുകയാണ്. മഹാപ്രളയത്തിന്റെ കേരളത്തിന്റെ അതിജീവനമാണ് 2018 പറയുന്നത്. ചിത്രത്തിനെ കുറിച്ച് നിറയെ പോസിറ്റീവ് പ്രതികരണങ്ങള്‍ മാത്രം നിറയുന്നതിനിടെ ഒരു വിമര്‍ശനം ശ്രദ്ധേയമായിരിക്കുകയാണ്. യാഥാര്‍ത്ഥ്യത്തെ തമസ്‌കരിച്ച് ജനതയുടെ അനുഭവത്തെ വെറും പീറ കഥയാക്കി മാറ്റുന്ന അസംബന്ധമാണ് ‘2018’ എന്നാണ് അധ്യാപകനും ചലച്ചിത്രപ്രവര്‍ത്തകനുമായ ഗോപു പറയുന്നത്.

പ്രളയം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷമേ ആയിട്ടുള്ളൂ. മലയാളി ഒന്നും മറന്നിട്ടില്ല.
പ്രതിസന്ധിയുടെ പ്രളയപ്പെരുക്കത്തില്‍ മുഖം കുനിച്ചിരുന്ന ഒരാളായിരുന്നില്ല അന്ന് കേരളം ഭരിച്ചത്, എന്ന് ഗോപു ചൂണ്ടിക്കാട്ടുന്നു.

യാഥാര്‍ത്ഥ്യത്തെ തമസ്‌കരിച്ച് ജനതയുടെ അനുഭവത്തെ വെറും പീറ കഥയാക്കി മാറ്റുന്ന അസംബന്ധമാണ് ‘2018’ എന്ന ജൂഡ് ആന്റണി സിനിമ.
100 കോടി ക്ലബ്ബിലെത്തിയ ശേഷമാണ് സിനിമ കണ്ടത്.
അത്ര വലിയ വിജയം സത്യത്തില്‍ ഈ സിനിമ അര്‍ഹിക്കുന്നില്ല.
‘ഭയങ്കര’ മേക്കിങ്ങാണ് എന്ന് കണ്ടവര്‍ പലരും പറഞ്ഞു കേട്ടിരുന്നു.
എഫേര്‍ട്ട്(കഠിനാധ്വാനം) ആണ് മേക്കിങ്ങെങ്കില്‍ പറഞ്ഞതില്‍ സത്യമുണ്ട്. എന്നാല്‍ സര്‍ഗാത്മകമായ സാങ്കേതിക രൂപണമാണ് മേക്കിങ്ങ് എന്ന നിലയില്‍ വിലയിരുത്തിയാല്‍ ശരാശരിയ്ക്കു മുകളില്‍ നില്‍ക്കുന്ന ഒറ്റ സീന്‍ പോലുമില്ല കണ്ടുപിടിക്കാന്‍.

എം. എല്‍. എ യുടെ കരച്ചില്‍ ടി. വി യില്‍ കേട്ട് മുഖ്യമന്ത്രി നിസഹായനായിരിക്കുമ്പോള്‍ പള്ളീലച്ചന്‍ മണിയടിച്ച് മുക്കുവരെ വിളിച്ചു കൂട്ടി, ‘മേരിമാതാ’ ബോട്ടിറക്കി രക്ഷാപ്രവര്‍ത്തനത്തിന് കരുത്തു പകരുന്ന ആ സീക്വന്‍സ് മലയാളസിനിമയിലെ അരാഷട്രീയ അശ്ലീലങ്ങളിലൊന്നാണ്.

ജൂഡേ…
നിങ്ങളെത്ര മഴ നനഞ്ഞുവെന്നു പറഞ്ഞാലും ചിലതു പറയാതിരിക്കാനാവില്ല.
പ്രളയം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷമേ ആയിട്ടുള്ളൂ. മലയാളി ഒന്നും മറന്നിട്ടില്ല.
പ്രതിസന്ധിയുടെ പ്രളയപ്പെരുക്കത്തില്‍ മുഖം കുനിച്ചിരുന്ന ഒരാളായിരുന്നില്ല അന്ന് കേരളം ഭരിച്ചത്. കടുത്ത രോഗാവസ്ഥയില്‍, ചികിത്സ നീട്ടിവെച്ച്, വേദന സഹിച്ച് രക്ഷാപ്രവര്‍ത്തനത്തെ ഏകോപിപ്പിച്ച ആ മനുഷ്യന്റെ പേര് പിണറായി വിജയന്‍ എന്നാണ്. മായ്ച്ചു കളയാന്‍ ശ്രമിച്ചാല്‍ മായില്ലത്.

അരാഷ്ട്രീയ ആള്‍ക്കൂട്ടമല്ല രക്ഷാപ്രവര്‍ത്തനത്തെ നയിച്ചത്.കമ്യൂണിസ്റ്റു പാര്‍ട്ടിയിലും കോണ്‍ഗ്രസിലും കേരളാ കോണ്‍ഗ്രസിലും മുസ്ലീംലീഗിലുമൊക്കെ അംഗങ്ങളായ മനുഷ്യരുടെ കൂട്ടായ യത്‌നമായിരുന്നു രക്ഷാപ്രവര്‍ത്തനം. ഡി. വൈ. എഫ്. ഐ, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് ഉള്‍പ്പടെ നിരവധി സംഘടനകളുടെ ഭാഗമായ യുവജനതയുടെ കരുത്തും നിര്‍ണ്ണായകമായി. എന്നാല്‍ ഇത്തരം രാഷ്ട്രീയ അടയാളങ്ങളെല്ലാം മായ്ചു കളയുന്ന ജൂഡ് മതപരമായ അടയാളത്തെ കൃത്യമായി പതിപ്പിച്ചു വെക്കുകയും ചെയ്യുന്നു എന്നതാണ് വൈരുദ്ധ്യം.

മലബാര്‍ ജൂഡിന്റെ കേരള പ്രളയഭൂപടത്തിലില്ല. മുസ്ലീങ്ങള്‍ ചിത്രത്തിലേയില്ല. മലപ്പുറത്തു നിന്ന് തെക്കന്‍ കേരളത്തിലേക്കൊഴുകിയ സഹായഹസ്തങ്ങളുടെ ചെറുവിരല്‍പോലും ഫ്രെയിമില്‍ പതിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

രാപകലില്ലാതെ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ച സര്‍ക്കാര്‍ സംവിധാനങ്ങളെ(റവന്യൂ, തദ്ദേശ സ്വയംഭരണം, ദുരന്തനിവാരണ വിഭാഗം, പോലീസ്) ഒറ്റ മുറിയിലും പത്ത് കമ്പ്യൂട്ടറിലുമായി ഒതുക്കാന്‍ പെട്ട പാട് ചില്ലറയല്ല.

വര്‍ഗീയ വിഷം ചീറ്റുന്ന ‘കേരള സ്റ്റോറി’ക്കു ബദലായി പലരും ഇതാണ് റിയല്‍ കേരള സ്റ്റോറി എന്നൊക്കെ പറഞ്ഞു വലുതാക്കിയ ചിത്രമാണിത്. സത്യത്തില്‍, തിരക്കഥയിലും സംവിധാനത്തിലുമെല്ലാം ശരാശരി ചിത്രമാണ് 2018. കേരളം ഒറ്റക്കെട്ടായി നിന്ന് അതിജീവിച്ച ദുരന്തസന്ദര്‍ഭത്തെ അരാഷട്രീയ- മത പ്രൊപ്പഗാന്‍ഡ ഉപയോഗിച്ച് വികൃതമാക്കിയ സിനിമ.