ദിലീപിന്റെ ഫോണില്‍ നിന്നും നീക്കം ചെയ്ത എട്ട് ചാറ്റുകള്‍ വീണ്ടെടുത്ത് നല്‍കി സായ് ശങ്കര്‍

നടിയെ ആക്രമിച്ച കേസില്‍ സൈബര്‍ ഹാക്കര്‍ സായ് ശങ്കറിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. രണ്ടര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലാണ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചുവെന്നാണ് വിവരം. അന്വേഷണ സംഘത്തിന്റെ കയ്യിലുള്ള ദിലീപിന്റെ മൊബൈല്‍ ഫോണിന്റെ ടൂളില്‍ നിന്നും എട്ട് ചാറ്റുകള്‍ ചോദ്യം ചെയ്യലിനിടെ സായ് ശങ്കര്‍ വീണ്ടെടുത്തു നല്‍കി. വീണ്ടെടുത്ത എട്ട് ചാറ്റുകളില്‍ ഒന്ന് ഫോറന്‍സിക് ഉദ്യോഗസ്ഥയും ദിലീപും തമ്മിലുള്ളതാണെന്ന സൂചനയുണ്ട്. ഫോറന്‍സിക് ലാബില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥയുമായുള്ള ചാറ്റ് കേസില്‍ വളരെ പ്രാധാന്യമുള്ളതാവുമെന്നാണ് വിവരം.

മുന്‍പ് മായ്ച്ച് നശിപ്പിച്ച ചാറ്റുകളാണ് വീണ്ടെടുത്തത്. കൂടാതെ ദിലീപ് മാസ്‌ക് ചെയ്ത് നശിപ്പിക്കാന്‍ ശ്രമിച്ച ഏതാനും ഫോട്ടോകള്‍ അണ്‍മാസ്‌ക് ചെയ്യാനും കഴിഞ്ഞു. വീണ്ടെടുത്ത എട്ട് ചാറ്റുകളില്‍ ഒന്ന് ഫോറന്‍സിക് ഉദ്യോഗസ്ഥയും ദിലീപും തമ്മിലുള്ളതാണെന്ന സൂചനയുണ്ട്. എന്നാല്‍ അന്വേഷണ സംഘം ഇക്കാര്യം സ്ഥിരീകരിച്ചില്ല. ഇതിനിടെ നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണം എന്ന നടന്‍ ദീലീപിന്റെ ഹര്‍ജിയില്‍ നാളെ വിധി പറയും. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45 നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹര്‍ജിയില്‍ വിധി പറയുക. കേസ് റദ്ദാക്കുകയോ അല്ലെങ്കില്‍ അന്വേഷണം സിബിഐക്ക് വിടണമെന്നും ആണ് ദിലീപിന്റെ ആവശ്യം.

കേസില്‍ ഏഴാം പ്രതിയായ സായ് ശങ്കര്‍ തിങ്കളാഴ്ച രണ്ടു മണിയോടെയാണ് ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്‍പാകെ ഹാജരായത്. വൈകിട്ടോടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ദിലീപിന്റെ സഹോദരന്‍ അനൂപിനോടും സഹോദരീ ഭര്‍ത്താവ് സുരാജിനോടും ചൊവ്വാഴ്ച ചോദ്യംചെയ്യലിന് ആലുവ പൊലീസ് ക്ലബില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത ശേഷം ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കാവ്യാ മാധവനോടു വീണ്ടും ഹാജരാകാന്‍ നിര്‍ദേശിക്കുക. നേരത്തേ സാക്ഷിയായി ചോദ്യം ചെയ്യാന്‍ ഹാജരാകാത്ത സാഹചര്യത്തില്‍ വീണ്ടും നോട്ടിസ് നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. എഴ് പേരാണ് നിലവില്‍ വധ ഗൂഢാലോചന കേസില്‍ പ്രതികളായിട്ടുള്ളത്. ദിലീപിനെ ഒന്നാം പ്രതിയാക്കിയാണ് എഫ്‌ഐആര്‍. തുടക്കത്തില്‍ ആറ് പേരെ പ്രതികളാക്കിയായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ദിലീപിന്റെ ഫോണുകളില്‍ നിന്ന നിര്‍ണായക വിവരങ്ങള്‍ നീക്കം ചെയ്തു എന്ന് വെളിപ്പെടുത്തിയ ഐടി വിദഗ്ദന്‍ സായ് ശങ്കറിനെയും കേസില്‍ പ്രതിചേര്‍ക്കുകയായിരുന്നു.

Gargi