മലയാള സിനിമയിലേക്ക് അപ്രതീക്ഷിതമായി എത്തിയ താരമാണ് സൈജു കുറുപ്പ്. അതും ആദ്യ സിനിമയില്‍ തന്നെ നായകനായിട്ടാണ് സൈജുവിന്റെ എന്‍ട്രി. സഹനടനായും കൊമേഡിയനായും വില്ലനായും നായകനായും എല്ലാം മലയാള സിനിമയില്‍ നിറഞ്ഞുനിന്ന താരമാണ് സൈജു.
വാഹനപ്രേമിയല്ലെങ്കിലും അത്യാവശ്യം ക്രേസുള്ളയാളാണ് താരം. സേഫ്റ്റിയ്ക്ക് പ്രാധാന്യം നല്‍കിയുള്ള വാഹങ്ങളാണ് സൈജുവിന്റെ ചോയ്‌സ്. സൈജുവിന്റെ സാരഥിയായി ഇപ്പോള്‍ ബിഎംഡബ്ല്യു എക്‌സ് വണ്ണും ഹ്യുണ്ടെയ് അല്‍കസാറുമാണ് ഒപ്പമുള്ളത്.
സൈജു ജനിച്ചത് കേരളത്തിലാണെങ്കിലും വളര്‍ന്നതെല്ലാം നാഗ്പുരിലാണ്. അച്ഛന് ഡിഫന്‍സ് അഡ്മിനിസ്‌ട്രേഷനിലായിരുന്നു ജോലി. ബിടെക് പഠനം വരെ നാഗ്പുരിലായിരുന്നു. അതിനു ശേഷമാണ് കേരളത്തിലെത്തിയത്.
താരത്തിന്റെ വീട്ടിലെ ആദ്യത്തെ വാഹനം ലാംബി സ്‌കൂട്ടറാണ്. ലാംബിയില്‍ അച്ഛന്‍ സ്‌കൂട്ടറില്‍ ഓഫിസില്‍ നിന്നു വരുന്നതുമെല്ലാം ഓര്‍മ്മയുണ്ടെന്ന് സൈജു പറയുന്നു.
വൈകുന്നേരം ക്രിക്കറ്റ് കളിക്കുന്ന സമയത്തായിരിക്കും അച്ഛന്റെ വരവ്. ലാംബി സ്‌കൂട്ടറിന്റെ ശബ്ദം കേള്‍ക്കുമ്പോഴേ അത് അച്ഛനാവുമെന്നറിയാം.
മാരുതി 800 ആയിരുന്നു ആദ്യ ഫോര്‍വീല്‍ വാഹനം. ഡ്രൈവിങ് പഠിക്കാന്‍ സ്‌കൂളില്‍ പോയെങ്കിലും അതത്ര ക്ലിയറായില്ല. എന്റെ ഡ്രൈവിങ് ഒന്നു സ്മൂത്താക്കാനായിരുന്നു 800 വാങ്ങിയതെന്നും സൈജു പറയുന്നു.
അന്ന് മൂന്നു സുഹൃത്തുക്കളുമായി ഓമ്‌നിയില്‍ നാഗ്പുരില്‍നിന്നും മുംബൈ കാണാന്‍ പോയ യാത്രയുടെ ഓര്‍മ്മകളും താരം പങ്കുവച്ചു. തനിക്കന്ന് ഫോര്‍ വീല്‍ ഓടിക്കാന്‍ അറിയില്ല. പിന്നിലെ സീറ്റ് ഊരിവച്ച് ബെഡും തലയണയൊക്കെയാക്കിയായിരുന്നു യാത്ര. രണ്ടു ദിവസത്തെ യാത്രയായിരുന്നു.
അന്നൊക്കെ വിചാരിച്ചിരുന്നത് മുംബൈയില്‍ എത്തിയാല്‍ ബോളിവുഡ് താരങ്ങളെ കാണാന്‍ പറ്റുമെന്നായിരുന്നു. അന്നും ഇന്നും ഏറ്റവും അടുത്ത സുഹൃത്ത് രതീഷാണ്. അവനന്നെ ജോലിയുണ്ട്. അവന്റെ സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്.
ഗോവിന്ദയെയും ഷാറുഖ് ഖാനെയും കാണുക എന്നതായിരുന്നു യാത്രയില്‍ എന്റെ ലക്ഷ്യം. പക്ഷേ, അവിടെ ചെന്നപ്പോഴാണ് രതീഷ് പറയുന്നത് അവരെ ഒന്നും അങ്ങനെ കാണാന്‍ പറ്റില്ലെന്ന്. ലോഖണ്ഡ് വാലയില്‍ സിനിമാക്കാര്‍ താമസിക്കുന്ന സ്ഥലത്തു ചെന്നാല്‍ ചിലപ്പോള്‍ കാണാന്‍ പറ്റുമായിരിക്കും എന്നു പറഞ്ഞു. അതുകേട്ട് അങ്ങോട്ടുപോയി. ആകെ കാണാന്‍ കഴിഞ്ഞത് ഗണേഷ് ആചാരിയെന്ന കൊറിയോഗ്രഫറെ മാത്രമാണെന്നും സൈജു ഓര്‍മ്മിക്കുന്നു.