‘നിങ്ങള്‍ കൈ കഴുകിയാല്‍ മായുമോ നിങ്ങളുടെ വിരലുകളിലെ എന്റെ ചോരക്കറ?’ സനല്‍ കുമാര്‍ ശശിധരന്‍

നടി മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തുകയും നിരന്തരം ശല്യപ്പെടുത്തുകയും ചെയ്തതെന്ന കേസില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ പോലീസ് അറസ്റ്റ് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ തനിക്കെതിരെയുള്ള കേസില്‍ തന്റെ നിരപരാധിത്വം തെളിയുന്നത് വരെ താന്‍ സിനിമയെടുക്കില്ല എന്ന തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് സനല്‍ കുമാര്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

‘ഞാനൊരു കുറ്റവാളിയാണെങ്കില്‍ എന്നെ വിചാരണ ചെയ്ത് ശിക്ഷിക്കണം എന്നെങ്കിലും നിങ്ങള്‍ പറയേണ്ടതല്ലേ? ഞാന്‍ പറയുന്നതാണ് സത്യമെന്ന് എന്റെ മരണശേഷം തെളിഞ്ഞാല്‍ നിങ്ങള്‍ എന്നോട് ചെയ്യുന്ന അനീതി നിങ്ങളെ വേട്ടയാടില്ലയോ? നിങ്ങള്‍ കണ്ണടച്ചാല്‍ ഇല്ലാതാവുമോ ഞാന്‍ ഇവിടെ ഉണ്ടായിരുന്നു എന്നതിന്റെ അടയാളം? നിങ്ങള്‍ കൈ കഴുകിയാല്‍ മായുമോ നിങ്ങളുടെ വിരലുകളിലെ എന്റെ ചോരക്കറ? എന്നും അദ്ദേഹം ചോദിക്കുന്നു.

Manju Warrier ടെ പേരില്‍ നല്‍കിയിട്ടുള്ള കള്ള പരാതിയില്‍ എന്നെ അറസ്റ്റ് ചെയ്തിട്ട് ആറ് മാസങ്ങള്‍ കഴിഞ്ഞു. കയറ്റം എന്ന സിനിമയോടെ എനിക്കെതിരെ ആരംഭിച്ച വേട്ടയാടല്‍ ആണ് ഒടുവില്‍ ഈ കള്ള പരാതിയിലും നാടകീയമായ അറസ്റ്റിലും കലാശിച്ചത്. ഇപ്പോഴും ഒന്നും അവസാനിച്ചിട്ടില്ല. എന്റെ ഫോണ്‍ ട്രാക്ക് ചെയ്യുന്നതും ഇമെയില്‍ – സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നതും ഇപ്പോഴും തുടരുന്നു. എനിക്കെതിരെയുള്ള കേസില്‍ എന്റെ നിരപരാധിത്വം തെളിയുന്നത് വരെ ഞാന്‍ സിനിമയെടുക്കില്ല എന്ന് തീരുമാനിച്ചു. എനിക്കെതിരെയുള്ളത് എന്റെ സിനിമകളെ ഉന്നം വെച്ചുള്ള ഒരു ഗൂഢാലോചന ആണെന്നും എന്റെ ജീവന് ഭീഷണിയുണ്ടെന്നുമുള്ള പരാതികള്‍ പോലീസ് അന്വേഷിച്ചില്ല.

പോലീസ് തന്നെ ഭാഗഭാക്കായ ഗൂഡാലോചനയില്‍ എങ്ങനെ അന്വേഷണം നടക്കും. പക്ഷെ എന്റെ നിലവിളികളെ കേരളത്തിന്റെ സാംസ്‌കാരിക ലോകം എങ്ങനെ എടുത്തു എന്നതാണ് ഏറ്റവും ദുഃഖകരമായ സംഗതി. ഞാന്‍ സ്ഥാപിച്ച കാഴ്ച ചലച്ചിത്ര വേദിയുടെയും സിനിമ വണ്ടിയുടെയും മറ്റും ആനുകൂല്യങ്ങള്‍ സ്വീകരിച്ച് വളര്‍ന്ന സ്വതന്ത്ര സിനിമ പ്രവര്‍ത്തകര്‍ പോലും എനിക്ക് ഭ്രാന്താണെന്നും സമനില തെറ്റിയെന്നും മയക്കു മരുന്നിനടിമയാണെന്നുമൊക്കെയുള്ള പ്രചാരണങ്ങള്‍ക്ക് കൂട്ടുനിന്നു. എന്റെ ജീവന്‍ ഭീഷണിയിലാണെന്ന് ഞാന്‍ മുറവിളിക്കുന്നതും നിയമവിരുദ്ധമായ അറസ്റ്റിനെക്കുറിച്ച് നിലവിളിക്കുന്നതും വേട്ടയാടപെടുന്ന ചലച്ചിത്രകാരന്‍ എന്ന നിലയില്‍ പ്രശസ്തി പിടിച്ചു പറ്റാന്‍ ആണെന്നു പോലും ചിലര്‍ എഴുതികണ്ടു. അവര്‍ക്കൊക്കെ നല്ലത് വരട്ടെ. എനിക്കെതിരെയുള്ള കേസില്‍ ഇതുവരെയും അന്വേഷണം നടത്തുകയോ കുറ്റപത്രം കൊടുക്കുകയോ ചെയ്തിട്ടില്ല. സിനിമ ഷൂട്ട് ചെയ്യാന്‍ ഞാന്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ പോലീസ് കസ്റ്റഡിയിലായിട്ട് മാസങ്ങളായി. ഇത് കള്ളക്കേസാണെന്നും ഗൂഡാലോചന അന്നെഷിക്കണമെന്നുമുള്ള പരാതികള്‍ പരിഗണിക്കപ്പെടുന്നില്ല.

എനിക്കെതിരെയുള്ള കള്ളക്കേസില്‍ ഒപ്പുവെച്ചിട്ടുള്ള സ്ത്രീ മിണ്ടുന്നില്ല. കേസ് വിചാരണയ്ക്ക് വന്നാല്‍ എറണാകുളം പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥരുടെ അടക്കമുള്ള ഗൂഡാലോചന പുറത്തുവരും. അതുകൊണ്ട് കേസ് അന്വേഷിക്കപ്പെടില്ല. ചാര്‍ജ് ഷീറ്റ് കൊടുക്കപ്പെടില്ല. കൊലപാതകം കൊണ്ട് ഈ ഗൂഢാലോചന അടക്കുക അല്ലാതെ ക്രിമിനല്‍ സംഘത്തിന് മറ്റ് വഴികളില്ല. അല്ലയോ കേരളത്തിലെ സാംസ്‌കാരിക ലോകമേ ഞാനൊരു കുറ്റവാളിയാണെങ്കില്‍ എന്നെ വിചാരണ ചെയ്ത് ശിക്ഷിക്കണം എന്നെങ്കിലും നിങ്ങള്‍ പറയേണ്ടതല്ലേ? ഞാന്‍ പറയുന്നതാണ് സത്യമെന്ന് എന്റെ മരണശേഷം തെളിഞ്ഞാല്‍ നിങ്ങള്‍ എന്നോട് ചെയ്യുന്ന അനീതി നിങ്ങളെ വേട്ടയാടില്ലയോ? നിങ്ങള്‍ കണ്ണടച്ചാല്‍ ഇല്ലാതാവുമോ ഞാന്‍ ഇവിടെ ഉണ്ടായിരുന്നു എന്നതിന്റെ അടയാളം? നിങ്ങള്‍ കൈ കഴുകിയാല്‍ മായുമോ നിങ്ങളുടെ വിരലുകളിലെ എന്റെ ചോരക്കറ?

Gargi