ഇതെന്തൊരു അമ്മയാണെന്ന് പലരും ചോദിച്ചിട്ടുണ്ട്

കുല്‍സു, തങ്കം – ഈ പേരുകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായ ആര്‍ക്കും ചിരപരിചിതമാണ്. നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസിന്റെ മക്കള്‍. മണ്ണിലും മഴയിലും ചേറിലും കളിച്ച് മരം നട്ട് അണ്ണാനോടും കിളികളോടും വര്‍ത്തമാനം പറഞ്ഞ് നടക്കുന്ന…

കുല്‍സു, തങ്കം – ഈ പേരുകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായ ആര്‍ക്കും ചിരപരിചിതമാണ്. നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസിന്റെ മക്കള്‍. മണ്ണിലും മഴയിലും ചേറിലും കളിച്ച് മരം നട്ട് അണ്ണാനോടും കിളികളോടും വര്‍ത്തമാനം പറഞ്ഞ് നടക്കുന്ന കുസൃതികുരുന്നുകള്‍. സാന്ദ്രയെ പോലെയൊരു അമ്മയാകാന്‍ ഇപ്പോള്‍ എല്ലാവര്‍ക്കും കൊതിയാണ്…എന്താണ് ഇങ്ങനെ മക്കളെ വളര്‍ത്തുന്നതെന്ന കൃത്യമായ മറുപടിയുമുണ്ട് സാന്ദ്രയ്ക്ക്,

സാന്ദ്രയുടെ വാക്കുകള്‍-എനിക്കൊരു പെണ്‍ കുഞ്ഞ് വേണം…” പണ്ടു തൊട്ടേയുള്ള ആഗ്രഹമാണ്. കുഞ്ഞുവാവ വയറ്റില്‍ വളരുന്നു എന്നറിഞ്ഞ നിമിഷം മുതല്‍ മനസ്സില്‍ ആ പ്രാര്‍ഥനയുമുണ്ടായിരുന്നു. മൂന്നാം മാസമാണ് അറിയുന്നത് ഒന്നല്ല രണ്ട് കുഞ്ഞുങ്ങളെയാണ് ദൈവം തന്നിരിക്കുന്നതെന്ന്. അപ്പോള്‍ മനസ്സില്‍ ഉറപ്പിച്ചു, ഒരെണ്ണം എന്തായാലും പെണ്‍കുഞ്ഞ് തന്നെ. നമ്മുടെ നാട്ടില്‍ ഗര്‍ഭസ്ഥശിശു നിര്‍ണയം വലിയ കുറ്റമായതു കൊണ്ട് എത്ര കെഞ്ചി ചോദിച്ചാലും ഡോക്ടര്‍മാര്‍ പറയില്ല. ഞാന്‍ അതുകൊണ്ട് ആദ്യമേ അങ്ങോട്ട് പറഞ്ഞു, എനിക്ക് പെണ്‍കുഞ്ഞിനെയാണ് ഇഷ്ടം, പെണ്‍കുഞ്ഞാകാനാണ് ആഗ്രഹിക്കുന്നതെന്ന്.അഞ്ചാം മാസത്തിലെ സ്‌കാനിങ്ങിലാണ് ശരിക്കും കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാന്‍ കഴിയുക. ഞാനാണെങ്കില്‍ ഡോക്ടറെ തന്നെ ശ്രദ്ധിച്ചിരിക്കുകയാണ്. പരിശോധനയ്ക്ക് ഇടയില്‍ ഡോക്ടര്‍ അറിയാതെ ഒന്ന് ചിരിച്ചു. അപ്പോള്‍ എനിക്ക് മനസ്സിലായി എന്റെ വയറ്റിലെ ഒരാള്‍ പെണ്ണാണ്.ഒരാളെ ആഗ്രഹിച്ചപ്പോള്‍ രണ്ട് പെണ്‍തരികളെ തന്ന ദൈവത്തോടാണ് എന്നും കടപ്പാട്. മനസ്സില്‍ കൊണ്ടു നടന്ന പേരാണ് ‘ഉമ്മു കൊല്‍സു.’ ആദ്യം ഭൂമിയിലേക്ക് വന്നവള്‍ക്ക് ആ പേര് നല്‍കി. അടുത്തയാള്‍ക്കുള്ള പേര് സത്യത്തില്‍ പ്ലാനിങ്ങില്‍ ഇല്ലായിരുന്നു. പക്ഷേ, മനസ്സില്‍ ഉമ്മിണി തങ്കം എന്നാണ് ആദ്യം വന്നത്. അത് അവള്‍ക്കുമിട്ടു.കുഞ്ഞുങ്ങള്‍ ജനിച്ച് ഏഴാം ദിവസം മുതല്‍ തന്നെ ഞാനാണ് കുളിപ്പിക്കുന്നതൊക്കെ. ഇതൊന്നും നമ്മള്‍ നേരത്തെയറിഞ്ഞു വച്ച് ചെയ്യുന്നതല്ല. സാഹചര്യം വരുമ്പോള്‍ അങ്ങനെ ചെയ്യും. പിന്നെ, അതൊരു ശീലമായി മാറും.പലപ്പോഴും നമ്മള്‍ കുഞ്ഞുങ്ങളുടെ അറിവിനെ കുറച്ച് കാണുന്നതു പോലെ തോന്നിയിട്ടുണ്ട്. സത്യത്തില്‍ എല്ലാം അറിയാവുന്ന കുഞ്ഞു ദൈവങ്ങളാണ് കുട്ടികള്‍. അവരെ നമ്മളായിട്ട് ഒന്നിനും നിര്‍ബന്ധിക്കരുത്. സമയമാകുമ്പോള്‍ എല്ലാം ചെയ്യാന്‍ അവര്‍ പഠിച്ചോളും. ഞാന്‍ സത്യത്തില്‍ എന്റേതായ രീതിയിലാണ് മക്കളെ വളര്‍ത്തുന്നത്. പലരും കരുതും ഇതെന്തൊരു അമ്മയാണെന്ന്. പക്ഷേ, അത്തരം അഭിപ്രായപ്രകടനങ്ങള്‍ ശ്രദ്ധിക്കാറേയില്ല.എന്റെ കുഞ്ഞുങ്ങള്‍ക്ക് ഇപ്പോള്‍ രണ്ടര വയസ്സായി. അവര്‍ക്ക് മണ്ണിനോട് അറപ്പില്ല, മഴയില്‍ കളിച്ചാല്‍ പനി വരില്ല, അവരുടെ എല്ലാ കാര്യങ്ങളും അവര്‍തന്നെ ചെയ്‌തോളും. ഒന്നര വയസ്സ് മുതല്‍ തന്നെ സ്വന്തമായി ഭക്ഷണം കഴിക്കാന്‍ ശീലിച്ചു. എന്റെ വീട്ടിലുള്ളവരൊക്കെ അവരുടെ ആഗ്രഹത്തിന് വാരി കൊടുത്താലായി. അതല്ലെങ്കില്‍ അവര്‍ സ്വന്തം കാര്യം സ്വയം ചെയ്യുന്ന മിടുക്കികളാണ്.