‘ നിത്യയ്ക്ക് കമ്മിറ്റഡാണെന്ന് ആദ്യമേ പറയാമായിരുന്നു, എങ്കില്‍ ഞാന്‍ സമയം കളയില്ലായിരുന്നു’; സന്തോഷ് വര്‍ക്കി

മലയാളികളുടെ പ്രിയതാരമാണ് നിത്യ മേനോന്‍. മലയാളത്തിന് പുറമെ അന്യഭാഷകളിലും താരം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. നിത്യാ മേനോന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്നും വരന്‍ മലയാളത്തിലെ യുവനടനാണെന്നുമുള്ള തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നു. ഇപ്പോഴിതാ ഈ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിക്കുകയാണ്…

മലയാളികളുടെ പ്രിയതാരമാണ് നിത്യ മേനോന്‍. മലയാളത്തിന് പുറമെ അന്യഭാഷകളിലും താരം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. നിത്യാ മേനോന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്നും വരന്‍ മലയാളത്തിലെ യുവനടനാണെന്നുമുള്ള തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നു. ഇപ്പോഴിതാ ഈ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിക്കുകയാണ് സന്തോഷ് വര്‍ക്കി. ‘മോഹന്‍ലാല്‍ ആറാടുകയാണ്’ എന്ന ഒറ്റ ഡയലോഗ് കൊണ്ട് സിനിമ പ്രേക്ഷകര്‍ക്കിടയില്‍ വൈറലായ വ്യക്തിയാണ് മോഹന്‍ലാല്‍ ആരാധകനായ സന്തോഷ് വര്‍ക്കി. മോഹന്‍ലാലിനെപ്പോലെ തന്നെ നടി നിത്യാ മേനോനും തനിക്ക് പ്രിയപ്പെട്ടതാണെന്നും നിത്യയെ കല്യാണം കഴിക്കാന്‍ തനിക്ക് താല്‍പര്യം ഉണ്ടെന്നും സന്തോഷ് വര്‍ക്കി മുമ്പ് വ്യക്തമാക്കിയിരുന്നു. നിത്യയെ വിവാഹം കഴിക്കാനുള്ള താല്‍പര്യം താന്‍ നിത്യയോടും കുടുംബത്തോടും നേരിട്ട് തന്നെ പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ തന്റെ പ്രണയം നിത്യ മേനോന്‍ അവഗണിച്ചെന്നും സന്തോഷ് പറഞ്ഞിരുന്നു. സന്തോഷ് വര്‍ക്കിയുടെ ഈ തുറന്നു പറച്ചില്‍ അദ്ദേഹത്തിനെതിരെ എതിരെ രൂക്ഷമായ സൈബര്‍ ആക്രമണമണങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പലരും സന്തോഷിനെ സൈക്കോ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ നിത്യാ മേനോന്റെ വിവാഹം സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതോടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സന്തോഷ് വര്‍ക്കി. കമ്മിറ്റഡാണെന്ന് നിത്യ നേരത്തെ പറഞ്ഞിരുന്നെങ്കില്‍ താന്‍ നിത്യയ്ക്ക് വേണ്ടി സമയം കളയില്ലായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളോട് സന്തോഷ് വര്‍ക്കി പ്രതികരിച്ചിരിക്കുന്നത്. ‘ഇന്നലെ വൈകിട്ട് ഞാന്‍ ഒരു വാര്‍ത്ത കണ്ടു. നിത്യ മേനോന്‍ കല്യാണം കഴിക്കാന്‍ പോകുന്നു. മലയാളത്തിലെ ഒരു പ്രമുഖ നടനെ. ആ വാര്‍ത്ത എത്രത്തോളം സത്യമാണെന്ന് എനിക്കറിയില്ല. ഗോസിപ്പാണോയെന്നും അറിയില്ല. ശരിക്കുള്ള സംഭവമാണോയെന്നും അറിയില്ല. വാര്‍ത്ത സത്യമാണെങ്കില്‍ അത് വേദനജനകമാണ്’ എന്നായിരുന്നു സന്തോഷ് വര്‍ക്കിയുടെ വാക്കുകള്‍.

താന്‍ കോളാമ്പിയുെട സെറ്റില്‍ പോയി നിത്യയെ കണ്ട് സംസാരിച്ചതാണെന്നും താന്‍ കമ്മിറ്റഡാണെന്ന് അവര്‍ പറഞ്ഞിരുന്നെങ്കില്‍ തന്റെ ഇത്രയും സമയവും അധ്വാനവും കാശും വെറുതെ കളയില്ലായിരുന്നുവെന്നും താന്‍ ഇത്രയും അനുഭവിക്കേണ്ടി വരില്ലായിരുന്നുവെന്നും സന്തോഷ് വര്‍ക്കി പറയുന്നത്. ഈ വാര്‍ത്ത വന്നശേഷം പലരും താന്‍ ആത്മഹത്യശ്രമം നടത്തിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നുവെന്നും വെന്റിലേറ്ററിലാണ് എന്നൊക്കെ അവര്‍ എഴുതിയതായി കണ്ടെന്നും സന്തോഷ് വര്‍ക്കി പറയുന്നു. വാര്‍ത്ത കണ്ട് നിത്യയുടെ മാതാപിതാക്കളേയും സംവിധായകന്‍ വി.കെ പ്രകാശ് സാറിനേയും വിളിച്ചിരുന്നു എന്നാല്‍ അവര്‍ ഒന്നും മിണ്ടിയില്ലെന്നും സന്തോഷ് വര്‍ക്കി കൂട്ടിച്ചേര്‍ത്തു.

‘ഒരിക്കല്‍ നിത്യ മേനോന്റെ അച്ഛന്‍ പറഞ്ഞത്. നിത്യ ആരുമായും പ്രണയത്തിലല്ല എന്നാണ്. ഇപ്പോള്‍ വരുന്ന കാര്യങ്ങള്‍ സത്യമാണെങ്കില്‍ അന്ന് അവര്‍ പറഞ്ഞത് കള്ളമാണ്. വര്‍ഷങ്ങളോളമായുള്ള എന്റെ അധ്വാനം വേസ്റ്റായി. പക്ഷെ ഞാന്‍ ആത്മഹത്യയൊന്നും ചെയ്യാന്‍ പോകുന്നില്ല. പക്ഷെ ജീവിതത്തില്‍ മറ്റൊരു വിവാഹം ഉണ്ടാകില്ല. എന്റെ ജീവിതം ഗവേഷണത്തിന് വേണ്ടി മാറ്റിവെക്കുന്നു’ എന്നാണ് സന്തോഷ് വര്‍ക്കി പറഞ്ഞത്.