‘ അന്ന് ഞാന്‍ മരണം മുന്നില്‍ കണ്ടു’; അനുഭവം തുറന്ന് പറഞ്ഞ് സരിത

കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളാണ് സരിത. ചാരുലത എന്ന സീരിയലിലൂടെയാണ് സരിത അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. അമ്മയുടെ സുഹൃത്തായ നടി തെസ്നി ഖാന്‍ വഴിയാണ് സരിത അഭിനയരംഗത്തേക്ക് കടക്കുന്നത്. എന്നാല്‍ പലരും താരത്തെ തിരിച്ചറിഞ്ഞത്…

കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളാണ് സരിത. ചാരുലത എന്ന സീരിയലിലൂടെയാണ് സരിത അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. അമ്മയുടെ സുഹൃത്തായ നടി തെസ്നി ഖാന്‍ വഴിയാണ് സരിത അഭിനയരംഗത്തേക്ക് കടക്കുന്നത്. എന്നാല്‍ പലരും താരത്തെ തിരിച്ചറിഞ്ഞത് മിന്നുകെട്ട് എന്ന സീരിയലിലെ ‘അശകുശലേ പെണ്ണുണ്ടോ’ എന്ന ടൈറ്റില്‍ സോങിലൂടെയാണ്. എന്നാല്‍ തന്റെ അഭിനയ ജീവിതത്തെക്കുറിച്ചും അഭിനയത്തിനിടെ ഒരിക്കല്‍ താന്‍ മരണത്തെ മുഖാമുഖം കണ്ടതിനെക്കുറിച്ചുമുള്ള താരത്തിന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അഭിനയത്തോടുള്ള തന്റെ അടങ്ങാത്ത മോഹം കാരണം മരണം വരെ മുഖാമുഖം കണ്ടിട്ടുണ്ട് എന്നാണ് സരിത പറയുന്നത്. പറയാം നേടാം എന്ന ഷോയിലാണ് ആ അനുഭവം സരിത പങ്കുവെച്ചത്.ഒരു സീരിയലിന്റെ ഷൂട്ടിങ് സമയത്താണ് അപകടം നടക്കുന്നത്. താന്‍ അതില്‍ ഒരു ഭിക്ഷക്കാരിയായിട്ടാണ് അഭിനയിക്കുന്നത് എന്നും അനിയന്മാരെയും കൂട്ടി റെയില്‍വെ ട്രാക്കിലൂടെ നടക്കുമ്പോള്‍ അവിടെ ഒരു കുപ്പിയില്‍ എന്തോ വെള്ളം കണ്ട്, ദാഹിച്ച തങ്ങള്‍ മൂന്ന് പേരും ആ വെള്ളം കുടിച്ച് മയങ്ങി റെയില്‍വെ ട്രാക്കില്‍ വീഴുന്നതും ഇത് കണ്ട് കൊണ്ട് വരുന്ന ഗോപകുമാര്‍ അങ്കിള്‍ തങ്ങളെ അവിടെ നിന്ന് എടുത്ത് മാറ്റുന്നതും അയിരുന്നു രംഗം എന്ന് സരിത പറയുന്നു.

‘ട്രെയിന്‍ വരുമ്പോള്‍, വളരെ റിയലിസ്റ്റിക് ആയിട്ട് തന്നെയാണ് ചിത്രീകരണം നടക്കുന്നത്. ഷൂട്ട് തുടങ്ങി, ഞങ്ങള്‍ മയങ്ങി വീണു. ഗോപകുമാര്‍ അങ്കിള്‍ വന്നു, ആദ്യത്തെ അനിയനെ എടുത്ത് മാറ്റി, അടുത്ത ആളെയും എടുത്ത് മാറ്റി. പക്ഷെ എന്നെ എടുത്ത് മാറ്റാന്‍ വൈകുന്നു. ട്രെയിന്‍ വരുന്നത് കാണാന്‍ വേണ്ടി എന്നെ ആ ഭാഗത്തിന് അഭിമുഖമായിട്ടാണ് കിടത്തിയിരിക്കുന്നത്. ട്രെയിന്‍ അടുത്ത് വരുന്നത് ഞാന്‍ കാണുന്നുമുണ്ട് എങ്കിലും എഴുന്നേല്‍ക്കാന്‍ എനിക്ക് തോന്നുന്നില്ല. എനിക്ക് അറിയാം ഇപ്പോള്‍ ട്രെയിന്‍ വരും എന്നെ തട്ടും എന്നൊക്കെ. എന്നാല്‍ ഞാന്‍ ഇപ്പോള്‍ ഇവിടെ നിന്ന് എഴുന്നേറ്റാല്‍ ഷൂട്ടിങ് മുടങ്ങുമോ, എന്നെ പുറത്താകുമോ എന്നൊക്കെയുള്ള ടെന്‍ഷനായിരുന്നു എനിക്ക്. ട്രെയിന്‍ തൊട്ടു തൊട്ടില്ല എന്ന് ആയപ്പോള്‍ അങ്കിള്‍ എന്നെ വലിച്ച് പുറത്തേക്ക് ഇട്ടു. എന്നെ മാറ്റിയതും ട്രെയിന്‍ പാസ് ചെയ്ത് പോയതും ഒരുമിച്ച് ആണ്’- അഭിനയിക്കാനുള്ള അടങ്ങാത്ത ആഗ്രഹം മൂലം താന്‍ മരണത്തെ മുഖാമുഖം കണ്ട് കിടന്നതിനെപ്പറ്റി താരം വ്യക്തമാക്കി.

അദ്ദേഹം പിടിച്ച് മാറ്റിയില്ലായിരുന്നുവെങ്കില്‍ താന്‍ അവിടെ നിന്ന് എഴുന്നേല്‍ക്കുമായിരുന്നില്ല എന്നും ചത്താലും അഭിനയിക്കും എന്ന മെന്റാലിറ്റിയായിരുന്നിരിക്കാം അപ്പോഴുമെന്നുമാണ് സരിത പറഞ്ഞത്. വീഴുന്നത് പോലെ അഭിനയിക്കേണ്ടുന്നതിന് ശരിക്കും വീണ് മൂന്ന് മാസത്തോളം കിടപ്പിലായ സംഭവവും ഉണ്ടായിട്ടുണ്ടെന്ന് സരിത കൂട്ടിച്ചേര്‍ത്തു.