‘കടുവ’യിലെ ഭിന്നശേഷിക്കാര്‍ക്കെതിരായ പരാമര്‍ശം, മനുഷ്യസഹജമായ തെറ്റ്; ക്ഷമാപണവുമായി ഷാജി കൈലാസ്

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥിരാജ് നായകനായെത്തിയ സിനിമയായിരുന്നു കടുവ. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്നതരത്തില്‍ കേന്ദ്രകഥാപാത്രമായ പൃഥ്വിരാജ് പറഞ്ഞ ഡയലോഗ് ഏറെ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുണ്ടാകുന്നത് മാതാപിതാക്കള്‍ ചെയ്ത പാപത്തിന്റെ ഫലമാണെന്ന രീതിയിലായിരുന്നു ആ ഡയലോഗ്.

ഇപ്പോള്‍ കടുവയിലെ ആ സീന്‍ ചെയ്തതില്‍ ക്ഷമാപണം നടത്തിയിരിക്കുകയാണ് സംവിധായകനായ ഷാജി കൈലാസ്. ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം വന്നതില്‍ നിര്‍വ്യാജം ക്ഷമചോദിക്കുന്നുവെന്നും മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണമെന്നുമാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു ഷാജി കൈലാസിന്റെ ക്ഷമാപണം.

‘ഞാന്‍ സംവിധാനം ചെയ്ത ‘കടുവ’ എന്ന സിനിമയില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം വന്നതില്‍ നിര്‍വ്യാജം ക്ഷമചോദിക്കുന്നു. ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്ന് മാത്രമാണ് അഭ്യര്‍ഥിക്കാനുള്ളത്. അങ്ങനെയൊരു സംഭാഷണം എഴുതുമ്പോള്‍ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോള്‍ നായകനായ പൃഥ്വിരാജോ ആ സീന്‍ ഒരുക്കുമ്പോള്‍ ഞാനോ അതിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് സത്യം’ എന്നാണ് ഷാജി കൈലാസ് പറഞ്ഞിരിക്കുന്നത്.

വില്ലന്റെ ചെയ്തികളുടെ ക്രൂരത എത്രത്തോളമുണ്ടെന്ന് അയാളെയും കാണികളെയും ബോധ്യപ്പെടുത്തണം എന്ന ഉദ്ദേശ്യം മാത്രമാണ് അത്തരം ഒരു ഡയലോഗിന് പിന്നിലുണ്ടായിരുന്നതെന്നും നമ്മള്‍ ചെയ്യുന്നതിന്റെ ഫലം നമ്മുടെ അനന്തരതലമുറയാണ് അനുഭവിക്കുകയെന്ന വാക്കുകള്‍ കാലങ്ങളായി നാം കേള്‍ക്കുന്നതാണെന്നും പറഞ്ഞ ഷാജി കൈലാസ് പൃഥ്വിരാജിന്റെ കഥാപാത്രത്തില്‍ നിന്നുണ്ടായതും മനുഷ്യസഹജമായ ആ വാക്കുകളായിരുന്നുവെന്നും ശരിതെറ്റുകളെക്കുറിച്ചോ അതിന്റെ വൈകാരികമായ പ്രത്യാഘാതങ്ങളെക്കുറിച്ചോ ഓര്‍മിക്കാതെ തീര്‍ത്തും സാധാരണനായ ഒരു മനുഷ്യന്‍ ഒരുനിമിഷത്തെ വികാരവിക്ഷോഭത്തില്‍ പറഞ്ഞ വാക്കുകള്‍ മാത്രമായി അതിനെ കാണുവാന്‍ അപേക്ഷിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

മക്കളെ സ്നേഹിക്കുന്ന ഒരച്ഛനാണ് താനെന്നും അവര്‍ ചെറുതായൊന്ന് വീഴുമ്പോള്‍പ്പോലും തനിക്ക് വേദനിക്കാറുണ്ടെന്നും അപ്പോള്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളുടെ മാനസികാവസ്ഥ മറ്റാരും പറയാതെ തനിക്ക് മനസിലാക്കാനാകുമെന്നും ഷാജി കൈലാസ് തന്റെ പോസ്റ്റില്‍ പറയുന്നുണ്ട്. ‘നിങ്ങള്‍ക്ക് ലോകത്തിലേറ്റവും വിലപ്പെട്ടത് നിങ്ങളുടെ മക്കളാണെന്നും അവര്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ ജീവിക്കുന്നതെന്നും മനസിലാക്കിക്കൊണ്ടുതന്നെ പറയട്ടെ….മാപ്പ്….നിങ്ങള്‍ക്കുണ്ടായ മനോവിഷമത്തിന് ഈ വാക്കുകള്‍ പരിഹാരമാകില്ല എന്നറിഞ്ഞുകൊണ്ടുതന്നെ ഒരിക്കല്‍ക്കൂടി ക്ഷമാപണം’ എന്നു പറഞ്ഞുകൊണ്ടാണ് അ്‌ദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

 

 

 

 

Aswathy