കെ.പി.എ.സി ലളിതയുടെ വിയോഗത്തോടെ മലയാള സിനിമയിലെ മറ്റൊരു യുഗത്തിന് അന്ത്യമായിരിക്കുകയാണ്. മണ്‍മറഞ്ഞു പോയെങ്കിലും ലളിതയുടെ സിനിമകളും കഥാപാത്രങ്ങളും എന്നും മലയാളികള്‍ ഓര്‍
ക്കും. ഇപ്പോഴിതാ കെ.പി.എ.സിയുടെ മകനും നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഒരു പ്രമുഖ മാധ്യമത്തോട് അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കെ.പി.എ.സി ലളിതയുടെ ചികിത്സാ സമയത്ത് സര്‍ക്കാര്‍ ധനസഹായം നല്‍കാം എന്ന് പറഞ്ഞതിനെച്ചൊല്ലി വലിയ രീതിയിലുള്ള വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
എന്തുകൊണ്ടാണ് മകന്‍ അമ്മയുടെ ചികിത്സ ഏറ്റെടുത്ത് നടത്താത്തത് എന്നുവരെ ചോദ്യങ്ങള്‍ വന്നിരുന്നു. ഇപ്പോഴിതാ അത്തരം വിമര്‍ശനങ്ങള്‍ക്കുള്ള ഉത്തരവും സിദ്ധാര്‍ത്ഥ് നല്‍കിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്…
സര്‍ക്കാര്‍ അമ്മയുടെ ചികിത്സയ്ക്ക് സഹായവുമായി വന്നപ്പോള്‍ ‘നോ’ എന്ന് പറയാന്‍ എനിക്ക് പറ്റിയില്ല. രണ്ടു കാരണങ്ങളുണ്ട് അതിന്, 60 വര്‍ഷത്തോളമായി അമ്മ ഇടതുസഹയാത്രികയാണ്. അവര്‍ സ്വന്തം പാര്‍ട്ടിക്കാരെ പരിഗണിക്കുന്നതുപോലെ അമ്മയേയും പരിഗണിക്കേണ്ടതാണ്. രണ്ടാമത്തെ കാരണം, ഒരു മകന്റെ സ്വാര്‍ത്ഥത. ഏതുവഴിയെ അമ്മയെ രക്ഷിക്കാന്‍ പറ്റുമെങ്കിലും ആ വഴികളിലൂടെയൊക്കെ ഞാന്‍ പോവുമായിരുന്നു അപ്പോള്‍.
അവരെയെനിക്ക് തിരിച്ചുവേണം എന്നു മാത്രമേ അപ്പോഴുള്ളൂ. അതിനിടയില്‍ ആരെന്തു പറഞ്ഞാലും ഞാന്‍ കാര്യമാക്കുന്നില്ല. അമ്മയൊരുപാട് കാലം കൂടെയുണ്ടാവണം എന്നാഗ്രഹിക്കുന്ന ഏതു മക്കള്‍ക്കും ആ സ്വാര്‍ത്ഥത കാണും. സ്വാര്‍ത്ഥതയില്ലാതിരിക്കാന്‍ ഞാന്‍ ആത്മീയതയുടെ വഴിയെ നടക്കുന്ന ആളൊന്നുമല്ലല്ലോ, ഞാനൊരു സാധാരണക്കാരനാണ്. എനിക്കും മുറിവു പറ്റും, വേദനിക്കും, പ്രിയപ്പെട്ടൊരാളെ മരണത്തിലേക്ക് വിട്ടുകൊടുക്കാതെ ചേര്‍ത്തുപിടിക്കാന്‍ ശ്രമിക്കും.
ആരോപണങ്ങളും ചര്‍ച്ചകളുമൊന്നും എന്നെ ബാധിച്ചില്ല. പക്ഷേ അതെന്റെ കുടുംബത്തെയൊക്കെ വല്ലാതെ ബാധിച്ചിട്ടുണ്ട്, അമ്മയുടെ സഹോദരങ്ങളെ,? എന്റെ ചേച്ചിയെ, എന്റെ ഭാര്യയെ, ഭാര്യവീട്ടുകാരെ, ബന്ധുക്കളെയൊക്കെ… അമ്മയെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട് ഇവിടെ, അവരെയൊക്കെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നില്ലേ ആ അനാവശ്യചര്‍ച്ചകള്‍? എന്നാണ് സിദ്ധാര്‍ത്ഥ് ചോദിക്കുന്നത്.