‘അസൂയപെട്ടിട്ട് കാര്യമില്ല കമ്മികളെ…ജീവിതം ആസ്വദിക്കാനുള്ളതാണ്…’ സിന്‍സി അനില്‍

സുരേഷ് ഗോപി എംപി വാഹനത്തിലിരുന്നു വിഷുക്കൈനീട്ടം കൊടുത്തതും കൈനീട്ടം വാങ്ങിയവര്‍ അദ്ദേഹത്തിന്റെ കാല്‍തൊട്ടു വന്ദിച്ചതും വിവാദമായി. വാഹനത്തില്‍ നിന്നു പുറത്തിറങ്ങാതെ കൈനീട്ടം നല്‍കിയതാണ് വിമര്‍ശനത്തിനിടയാക്കിയത്. അതേസമയം, വിഷുക്കൈനീട്ടം നല്‍കുന്നതിതിലെ നന്മ മനസ്സിലാക്കാത്ത ചൊറിയന്‍ മാക്രിക്കൂട്ടങ്ങളോട് എന്തു പറയാനാണെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഇപ്പോഴിതാ വിഷയത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി സിന്‍സി അനില്‍. ‘എന്തിനാണ് ഈ മനുഷ്യനെ ഇങ്ങനെ കളിയാക്കുന്നത്….???
അദ്ദേഹം അടുത്ത ജന്മം ബ്രാഹ്‌മണന്‍ ആയി ജനിക്കാനുള്ള ആഗ്രഹം കൊണ്ട് നടക്കുന്ന ആളാണ്…’ എന്നാണ് സിന്‍സി കുറിച്ചത്.

സിന്‍സിയുടെ കുറിപ്പ്

എന്തിനാണ് ഈ മനുഷ്യനെ ഇങ്ങനെ കളിയാക്കുന്നത്….???
അദ്ദേഹം അടുത്ത ജന്മം ബ്രാഹ്മണൻ ആയി ജനിക്കാനുള്ള ആഗ്രഹം കൊണ്ട് നടക്കുന്ന ആളാണ്…
ആളുകൾ കാലു തൊട്ടു വണങ്ങുന്നതൊക്കെ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാകും…
ആഗ്രഹിക്കുന്നത് പോലെ ജീവിക്കാൻ പറ്റുക എന്നത് വലിയ കാര്യമല്ലേ…??
അസൂയപെട്ടിട്ട് കാര്യമില്ല കമ്മികളെ…
ജീവിതം ആസ്വദിക്കാനുള്ളതാണ്…
കാലു പിടിക്കാൻ ആളുണ്ടെൽ അതും ആസ്വദിക്കണം…
സുരേഷ്‌ഗോപി ഇഷ്ടം

അതേസമയം ചാലക്കുടിയിൽ പരിപാടിയിൽ പങ്കെടുത്തു മടങ്ങുമ്പോഴാണ് സുരേഷ് ഗോപിയെ കണ്ട് മറ്റൊരു കാറിലെത്തിയ സ്ത്രീകളുൾപ്പെടെ സംഘം കാർ നിർത്തി വിഷുക്കൈനീട്ടം അഭ്യർഥിച്ചത്. കാറിൽ ഇരുന്നുതന്നെ കൈനീട്ടം നൽകുമ്പോൾ ചിലർ കാൽ തൊട്ടു വണങ്ങി. ഇതിന്റെ വിഡിയോയാണ് പ്രചരിച്ചത്.

ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി പഞ്ചായത്ത് ,ബൂത്ത് തല ഭാരവാഹികൾക്ക് വിഷുക്കൈനീട്ടം നൽകുന്ന ചടങ്ങിലാണ് സുരേഷ് ഗോപി വിമർശനത്തിനു മറുപടി പറഞ്ഞത്. ‘‘ഗുരുവായൂരപ്പന്റെ മണ്ണിൽ കുരുന്നുകൾക്ക് വിഷുക്കൈനീട്ടം നൽകിയത് ചിലർക്ക് രസിച്ചില്ല. മഹാത്മാഗാന്ധിയുടെ പടമുള്ള നോട്ടാണ് കൊടുത്തത്. അല്ലാതെ നരേന്ദ്ര മോദിയുടെയോ, സുരേഷ് ഗോപിയുടെയോ അല്ല. ദക്ഷിണേന്ത്യക്കാരുടെ മുഴുവൻ ഒരു വലിയ ആചാരമാണ് എല്ലാ കുഞ്ഞുങ്ങളുടെയും സദ്ഭാവിക്ക് വേണ്ടിയുള്ള പ്രാർഥനയോടെ ഞാൻ നിർവഹിച്ചത്. ആ നന്മ മനസ്സിലാക്കാൻ പറ്റാത്ത ചൊറിയൻ മാക്രിക്കൂട്ടങ്ങളോട് എന്തു പറയാനാ? ഹീനമായ ചിന്ത ഉണ്ടെങ്കിലേ അതു പറയാൻ പറ്റു. അവർ പൊട്ടക്കിണറ്റിലെ തവളകളാണ്. ഒരു രൂപ നോട്ടു പോലും അവരുടെ ഉറക്കം കെടുത്തുന്നു. ആ പൊട്ട ക്കിണറുകൾ ശുചീകരിക്കേണ്ട സമയമായി’’ – സുരേഷ് ഗോപി പറഞ്ഞു.

Gargi