പതിനാലാമത്തെ വയസ്സിൽ താൻ അഭിനയിച്ച സിനിമയിലെ രംഗങ്ങൾ എത്തിയത് മറ്റൊരു സൈറ്റിൽ ആയിരുന്നു

തന്റെ പതിനാലാമത്തെ വയസ്സിൽ അഭിനയിച്ച സിനിമയിലെ രംഗങ്ങൾ പിന്നീട് അത് പ്രത്യക്ഷപ്പെട്ടത് പോൺ സൈറ്റിൽ ആണെന്ന് വെളിപ്പെടുത്തി സോന എം എബ്രഹാം  എന്ന നിയമവിദ്യാർഥിനി രംഗത്ത്. സോഷ്യൽ മീഡിയ തന്റെ സോഷ്യൽ മീഡിയ വഴിയാണ്…

തന്റെ പതിനാലാമത്തെ വയസ്സിൽ അഭിനയിച്ച സിനിമയിലെ രംഗങ്ങൾ പിന്നീട് അത് പ്രത്യക്ഷപ്പെട്ടത് പോൺ സൈറ്റിൽ ആണെന്ന് വെളിപ്പെടുത്തി സോന എം എബ്രഹാം  എന്ന നിയമവിദ്യാർഥിനി രംഗത്ത്. സോഷ്യൽ മീഡിയ തന്റെ സോഷ്യൽ മീഡിയ വഴിയാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. വിഡിയോ റിമൂവ് ചെയ്യാന്‍ എല്ലാ നിയമസ്ഥാപനങ്ങളെയും താനും കുടുംബവും സമീപിച്ചുവെങ്കിലും ഇന്നുവരെ പോസിറ്റീവ് റെസ്പോണ്‍സ് ഉണ്ടായിട്ടില്ലെന്നും സോന പറയുന്നു
സോനയുടെ വാക്കുകള്‍ ഇങ്ങനെ;
ആ സിനിമയുടെ പ്രമേയം എന്തായിരുന്നു എന്ന് ഇന്ന് ആലോചിക്കുമ്ബോള്‍, അങ്ങനെയൊരു സിനിമയില്‍ അഭിനയിച്ചതില്‍ ഇന്നെനിക്ക് ഭീതി തോന്നുന്നു. അത്രയും സ്ത്രീ വിരുദ്ധത നിറഞ്ഞതും അതിനെ മഹത്വവത്കരിക്കുകയും ചെയ്യുന്ന ഒരു സിനിമയായിരുന്നു അത്. സ്വന്തം സഹോദരി നശിപ്പിക്കപ്പെടുന്നത് കണ്ട് മനംനൊന്ത് ആത്മഹത്യ ചെയ്ത ഹീറോയിന്‍ കഥാപാത്രത്തെയാണ് അതില്‍ കാതല്‍ സന്ധ്യ എന്ന നടി അവതരിപ്പിച്ചത്. നിര്‍ഭാഗ്യവശാല്‍ അതിലെ അനിയത്തി ഞാനായിരുന്നു. സ്വന്തം ജീവിതത്തില്‍ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയില്‍ എത്തിപ്പെട്ടതും ഞാനാണ്. പക്ഷേ ഞാന്‍ ആത്മഹത്യ ചെയ്തിട്ടില്ല. ഇപ്പോഴും ജീവനോടെ ഉണ്ട്. അതിന്റെ തെളിവാണ് ഞാനിപ്പോള്‍ സംസാരിച്ചു കൊണ്ടിരിക്കുന്നത്.
ചിത്രത്തില്‍ പീഡിപ്പിക്കുന്ന രംഗമുള്ളതിനാല്‍, വീഡിയോ ഷൂട്ട് ചെയ്യണമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. അന്ന് എനിക്ക് 14 വയസാണ്. ഇങ്ങനെയൊരു 150 പേരോളം ഉള്ള സെറ്റില്‍ വെച്ച്‌ ഷൂട്ട് ചെയ്യാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. കാരണം ഞാന്‍ ചെറിയ കുട്ടിയാണ്. ഞാന്‍ സിനിമയിലൂടെ എന്താണ് ചെയ്യുന്നത് എന്താണ് പറയുന്നത് എന്ന് മനസ്സിലാക്കാന്‍ പോലും പക്വതയില്ലാത്ത പ്രായം അങ്ങനെ പിന്നീട് ആ സീന്‍ ഷൂട്ട് ചെയ്തത് ഡയറക്ടറുടെ കലൂരുളള ഓഫീസില്‍ വെച്ചാണ്. എന്റെ മാതാപിതാക്കളും കുറച്ച്‌ അണിയറ പ്രവര്‍ത്തകരുമാണ് ഷൂട്ടിന് ഉണ്ടായിരുന്നത്.
അങ്ങനെ സിനിമ ഷൂട്ടിങ് തീര്‍ന്നു. ഞാനെന്റെ പരീക്ഷയും മറ്റ് തിരക്കുകളിലേക്കും മടങ്ങി. പിന്നീട് പ്ലസ് വണില്‍ പഠിക്കുമ്ബോള്‍ ആ സിനിമയ്ക്ക് വേണ്ടി എടുത്ത രംഗങ്ങള്‍ യു ട്യൂബിലും നിരവധി പോണ്‍ സൈറ്റുകളിലും പല പേരുകളില്‍ പലവിധ തലക്കെട്ടോടെ പ്രചരിക്കാന്‍ തുടങ്ങി. അങ്ങനെ സംഭവിച്ചപ്പോള്‍ ലോവര്‍ മിഡില്‍ ക്ലാസ് ഫാമിലിയില്‍പ്പെട്ട എന്റെ കുടുംബത്തിന് ഏറ്റ ആഘാതം മനസിലാകുമല്ലോ. അതോട് കൂടി സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്തിന് അധ്യാപകരടക്കം പലരും സംശയത്തിന്റെ കണ്ണുകളോടെയാണ് നോക്കിയത്.
അതുകൊണ്ട് തന്നെ സിനിമ എന്ന് വാക്ക് കേള്‍ക്കുമ്ബോള്‍ എന്റെ വീട്ടുകാര്‍ക്ക് ഇപ്പോള്‍ പേടിയാണ്. എന്റെ കഴിവില്‍ അവര്‍ക്ക് വിശ്വാസമുണ്ടെങ്കിലും സിനിമ പേടിയാണ്. ഇത്രയും കാലം സമൂഹത്തില്‍ നിന്നും കുത്തുവാക്കുകള്‍ കേട്ടു. നീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ, എന്തിനാണിങ്ങനെ ജീവിക്കുന്നത്.. അല്ലെങ്കില്‍ എനിക്കെന്തോ കുറവുണ്ടെന്ന തരത്തിലാണ് ആളുകള്‍ എന്നെ നോക്കുന്നത്. എനിക്ക് പറയാനുള്ളത്, എനിക്ക് ഒന്നും നഷ്ടപ്പെട്ടു എന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങള്‍ക്കാണ് ദുഖം. നഷ്ടപ്പെട്ടിട്ടില്ലാത്ത എന്തോ നഷ്ടപ്പെട്ടു എന്ന് ബോധ്യപ്പെടുത്താനാണ് കുടുംബക്കാര്‍ പോലും ശ്രമിച്ചത്.
ആ ദൃശ്യങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍ നിന്നും നീക്കം ചെയ്യാന്‍ വേണ്ടി എനിക്ക് സമീപിക്കാന്‍ പറ്റുന്ന എല്ലാ നിയമ സംവിധാനങ്ങളെയും സമീപിച്ചു. പക്ഷേ ഇന്നുവരെ അതിനോട് പോസിറ്റീവ് പ്രതികരണം കിട്ടിയിട്ടില്ല. വിജയ് പി നായര്‍ക്കെതിരേ പ്രതികരിച്ച സ്ത്രീകളോടുള്ള സമൂഹത്തിന്റെ നിലപാട് കണ്ട് ഭയപ്പെട്ടിട്ട് ഉറക്കം വരാത്ത വ്യക്തിയാണ് ഞാന്‍. ആ പേടിയോടെ തന്നെയാണ് ഞാന്‍ സംസാരിക്കുന്നത്. പക്ഷേ എനിക്ക് സംസാരിക്കാതിരിക്കാനാകില്ല. സൈബര്‍ സെല്‍, എഡിജിപി, ഡിജിപിയുടെ അടുത്ത് വരെ പരാതി കൊടുത്തിട്ടുണ്ട്. പക്ഷേ ഇതുവരെ നടപടി എടുത്തിട്ടില്ല. നിര്‍മാതാവിനും സംവിധായകനും എഡിറ്റര്‍ക്കും മാത്രം ലഭ്യമായിരുന്ന വീഡിയോ എങ്ങനെ പബ്ലിക് പ്ലാറ്റ്‌ഫോമില്‍ ലീക്കായി എന്ന ചോദ്യത്തിന് പോലും ഉത്തരം നല്‍കാന്‍ അവര്‍ക്ക് ആയിട്ടില്ല. ഹൈക്കോടതിയില്‍ ഇപ്പോഴും ഒരു ഹര്‍ജി നിലനില്‍ക്കുന്നുണ്ട്.
എല്ലാ അധിക്ഷേപങ്ങളും നേരിട്ട് ഞാന്‍ ജീവിക്കുകയാണ്. എനിക്കത് ശീലമായി. ഓണ്‍ലൈനിരുന്ന് മറ്റുള്ളവരെ തെറിവിളിക്കുന്നവര്‍ മാനസിക വൈകല്യമുള്ളവരാണ്. അത് അവരുടെ ജന്മ അവകാശമായി കണക്കാക്കുകയാണ്. അവരാണ് സമൂഹത്തിന്റെ കാവല്‍ ഭടന്‍മാരെന്നാണ് സ്വയം വിശ്വസിക്കുന്നത്. സ്ത്രീകളെ നികൃഷ്ട ജന്‍മങ്ങളായാണ് അവര്‍ കാണുന്നത്. അവര്‍ക്ക് നഷ്ടപ്പെടാത്ത എന്തോ നമുക്ക് കൂടുതലായിട്ടുണ്ട് എന്ന നിലയ്ക്കാണ് അവരുടെ പ്രതികരണം.