ഇസ്‌കോണ്‍ സ്ഥാപകന്‍ ശ്രീല പ്രഭുപാദയുടെ ജീവിതം അടിസ്ഥാനമാക്കി വയലാര്‍ അവാര്‍ഡ് ജേതാവും റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ വി മോഹന്‍ കുമാര്‍ രചിച്ച ജീവചരിത്രനോവല്‍ മഹായോഗി കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കപ്പൂച്ചിന്‍ സന്യാസി ഫാദര്‍ ബോബി ജോസ് കട്ടികാടിന് ആദ്യകോപ്പി നല്‍കി മോഹന്‍ലാല്‍ പ്രകാശനം ചെയ്തു. മാതൃഭൂമി ബുക്‌സാണ് പ്രസാധകര്‍.
പ്രമുഖ സിനിമാ സംവിധായകനും തിരക്കഥാകൃത്തും ഗാനരചയിതാവുമായ സത്യന്‍ അന്തിക്കാട്, കപ്പൂച്ചിന്‍ സന്യാസി ഫാദര്‍ ബോബി ജോസ് കട്ടികാട്, എഴുത്തുകാരനും ദാര്‍ശനികനുമായ ഷൗക്കത്ത്, കവി വി ജി തമ്പി, രചയിതാവ് കെ വി മോഹന്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഇസ്‌കോണില്‍ നിന്ന് ബാംഗ്ലൂര്‍ ഇസ്‌കോണ്‍ പ്രസിഡന്റും ദി അക്ഷയപാത്ര ഫൗണ്ടേഷന്‍ ചെയര്‍മാനും മലയാളിയുമായ ശ്രീ മധു പണ്ഡിറ്റ് ദാസ, ബാംഗ്ലൂര്‍ ഇസ്‌കോണ്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ശ്രീ ചഞ്ചലപതി ദാസ എന്നിവരും സന്നിഹിതരായിരുന്നു.
ഒരു ജീവചരിത്ര നോവല്‍ എന്നതിലുപരി ഹൃദയാവര്‍ജകമായ ശൈലിയില്‍ എഴുതപ്പെട്ടിട്ടുള്ള ദാര്‍ശനികമാനങ്ങളുള്ള രചനയാണ് മഹായോഗി. അതുകൊണ്ടു തന്നെ വായനക്കാരുടെ മനസ്സ് മാറ്റിമറിയ്ക്കാന്‍ പോന്നതാണ് അതിന്റെ പാരായണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതു വായിക്കുന്ന എല്ലാവരേയും, വിശേഷിച്ചും ചെറുപ്പക്കാരെ, മെച്ചപ്പെട്ട ഒരു സമൂഹനിര്‍മാണത്തിനായി ഈ പുസ്തകം പ്രചോദിപ്പിക്കുമെന്ന് ഇസ്‌കോണിന്റെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 1965ല്‍ കൊച്ചി വഴിയാണ് ശ്രീല പ്രഭുപാദ ഒരു ചരക്കുകപ്പലില്‍ അമേരിക്കയിലേയ്ക്കുള്ള തന്റെ ചരിത്രപ്രസിദ്ധമായ യാത്ര നടത്തിയത് എന്നതും ശ്രദ്ധേയമാണ്.
ജീവചരിത്രനോവലിന് സാധാരണയായി ഒരുപാട് പരിമിതികളുണ്ടെന്ന് പുസ്തകം പ്രകാശനം ചെയ്തു സംസാരിച്ച മോഹന്‍ലാല്‍ പറഞ്ഞു. വസ്തുതകളില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ ഒരു നോവലിനു വേണ്ട വായനാസുഖവും നാടകീയതയും പലപ്പോഴും നിലനിര്‍ത്തനാവില്ല. എന്നാല്‍ സാധാരണ ഒരു നോവല്‍നായകന്റെ ജീവിതത്തിലെ നാടകീയതകളേക്കാള്‍ അനുഭവസമ്പന്നമായിരുന്നു ശ്രീല പ്രഭുപാദയുടെ ജീവിതമെന്നതിനാലാകണം മഹായോഗി എന്ന ഈ നോവലിനെ മനസ്സില്‍ത്തട്ടുന്ന വായാനാനുഭവമാക്കി മാറ്റാന്‍ മോഹന്‍കുമാറിന് സാധിച്ചിട്ടുണ്ട്. ശ്രീല പ്രഭുപാദയേയും ഇസ്‌കോണിനെയും പറ്റി കൂടുതല്‍ അറിയാത്ത മലയാളികളുടെ ജീവിതത്തിലും അങ്ങനെ ഈ പുസ്തകം വലിയ വെളിച്ചമാകുമന്നെും മോഹന്‍ലാല്‍ പറഞ്ഞു. ഇസ്‌കോണിന്റെ ഭാഗമായ അക്ഷയപാത്ര ഫൗണ്ടേഷന്‍ ഒരു ദിവസം 20 ലക്ഷം കുട്ടികള്‍ക്കാണ് ഭക്ഷണം നല്‍കുന്നത്. ഇത് വളരെ മഹത്തായ കാര്യമാണ്.
തന്റെ എല്ലാ കര്‍മബന്ധനങ്ങളില്‍ നിന്നും മോചിതനായ ശേഷം ജീവിതാന്ത്യത്തോടടുത്തപ്പോഴാണ് ശ്രീല പ്രഭുപാദ തന്റെ ജീവിതലക്ഷ്യത്തിലേയ്ക്ക് യാത്ര തിരിച്ചതെന്നറിയുന്നത് ആവേശകരമാണെന്ന് രചയിതാവായ കെ വി മോഹന്‍കുമാര്‍ പറഞ്ഞു. പ്രായാധിക്യവും രോഗാവസ്ഥയും അവഗണിച്ച് അവിശ്രമം ജോലി ചെയ്ത് കൃഷ്ണഭക്തിക്ക് അദ്ദേഹം പുതിയ ദിശാബോധം നല്‍കി. മദ്യത്തിലും മയക്കുമരുന്നിലും അടിമകളായിരുന്ന ഒട്ടേറെ പാശ്ചാത്യ ചെറുപ്പക്കാരെയാണ് അദ്ദേഹം ഇങ്ങനെ ഭക്തിമാര്‍ഗത്തിലേയ്ക്ക് നയിച്ചത്. കൃഷ്ണഭക്തിയുടെ പ്രചാരത്തിനായി ശ്രീല പ്രഭുപാദ വീടുപേക്ഷിച്ച് വാടകവീട്ടിലേയ്ക്കു മാറിയെങ്കിലും ആ വാടകവീട് എവിടെയായിരുന്നുവെന്ന് പില്‍ക്കാലത്ത് ആര്‍ക്കും അറിയാമായിരുന്നില്ല. അതുകൊണ്ട് ചവിട്ടുപടികളുള്ള ഒരു പുഴയോരത്ത്, പൂത്തുനില്‍ക്കുന്ന ഒരു ചെമ്പകമരച്ചോട്ടിലാണ് തുറന്നിട്ടിരിക്കുന്ന ജാലകമുള്ള ഒരു വീട് താന്‍ സങ്കല്‍പ്പിച്ച് എഴുതിയതെന്ന് മോഹന്‍കുമാര്‍ പറഞ്ഞു. അതിനു ശേഷം യഥാര്‍ത്ഥത്തില്‍ ആ വീട് കണ്ടെത്തിയപ്പോള്‍ എല്ലാം താന്‍ ഭാവന ചെയ്തപോലെത്തന്നെയായിരുന്നുവെന്നും തന്നോടൊപ്പമുണ്ടായിരുന്ന ഗോവിന്ദ ദാസ പ്രഭുജിക്കും പത്‌നി നന്ദപ്രിയ മാതാജിക്കും അത് ഏറെ ആശ്ചര്യമുണ്ടാക്കിയെന്നും മോഹന്‍കുമാര്‍ പറഞ്ഞു. ഈ പുസ്തകത്തിന്റെ രചനയിലുടനീളം ഭഗവാന്‍ കൃഷ്ണന്റേയും ശ്രീല പ്രഭുപാദയുടേയും അനുഗ്രഹം തനിയ്ക്കുണ്ടായിരുന്നുവെന്നാണ് ഇതെല്ലാം കാണിക്കുന്നത്.
ശ്രീല പ്രഭുപാദയുടെ ജീവിതം പറയുന്ന ആദ്യമലയാള പുസ്തകം പ്രകാശനം ചെയ്തതിന് മോഹന്‍ലാലിനോട് ഏറെ നന്ദിയുണ്ടെന്ന് ശ്രീ മധു പണ്ഡിറ്റ് ദാസ പറഞ്ഞു. രചയിതാവ് മോഹന്‍കുമാറിന്റെ സ്‌നേഹസാന്ദ്രമായ അധ്വാനത്തെയും അത് പ്രസിദ്ധീകരിച്ച മാതൃഭൂമി ബുക്‌സിനെയും അഭിനന്ദിക്കുന്നു. ഇതോടെ ശ്രീല പ്രഭുപാദയുടെ നിസ്വാര്‍ത്ഥമായ ത്യാഗങ്ങളെയും മനുഷ്യകുലത്തിന് അദ്ദേഹം നല്‍കിയ സംഭാവനകളെയും പറ്റി വായിച്ചറിയാന്‍ മലയാളികള്‍ക്കും സാധിക്കും.
നിങ്ങളുടെ ബോധമാണ് നിങ്ങളുടെ ഗുരുവെന്ന് നിങ്ങള്‍ തിരിച്ചറിയുന്നതാണ് യഥാര്‍ത്ഥ ആത്മീയതയെന്ന് ബോബി ജോസ് കട്ടികാട് പറഞ്ഞു. അതൊരു ധൈര്യമാണ്. എല്ലാ തര്‍ക്കങ്ങള്‍ക്കും മീതെ പരക്കുന്ന പ്രകാശം. എന്തിന്റെയെങ്കിലും മുന്നില്‍ നമസ്‌കരിക്കുന്നവര്‍ ഈ പകര്‍ച്ച അനുഭവിക്കണം.
ഇസ്‌കോണ്‍ പ്രസ്ഥാനത്തിന്റെ ലാളിതവ്യം നന്മയും തിരിച്ചറിയാനായത് ഇവിടെ മഹായോഗിയുടെ ഈ പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നപ്പോഴാണെന്ന് സത്യന്‍ അന്തക്കാട് പറഞ്ഞു. സിനിമാറ്റിക്കായ ഒട്ടേറെ സന്ദര്‍ഭങ്ങള്‍ നിറഞ്ഞതാണ് ഏറെ ഗവേഷണങ്ങള്‍ക്കൊടുവില്‍ മോഹന്‍കുമാര്‍ രചിച്ച മനോഹരമായ ഈ ജീവചരിത്രനോവലെന്നും അദ്ദേഹം പറഞ്ഞു.
മീരയേയും റൂമിയേയും ചൈതന്യ മഹാപ്രഭുവിനേയുംപോലെ പാട്ടു പാടിയും നൃത്തം ചെയ്തും ജീവിതത്തിന്റെ പൊരുള്‍ മീര തേടാനാകുമെന്ന് ശ്രീല പ്രഭുപാദ തെളിയിച്ചുവെന്ന് എഴുത്തുകാരനായ ഷൗക്കത്ത് പറഞ്ഞു.
വാര്‍ധക്യത്തിന് ഇത്ര സൗന്ദര്യമുണ്ടോ, സര്‍ഗാത്മകമായ ധിക്കാരമുണ്ടോ എന്ന് അത്ഭുതത്തോടെ ചോദിച്ചു പോകുന്നതാണ് ശ്രീല പ്രഭുപാദയുടെ ജീവിതമെന്ന് കവി വി ജി തമ്പി പറഞ്ഞു.