മോഹന്‍ലാലിന്റെ യാത്രകളില്‍ സ്ഥിരം സാരഥി, അന്ന് മടങ്ങുമ്പോള്‍ ലാല്‍ സാറിനെ പൊന്നു പോലെ നോക്കണേ എന്നുമാത്രം ആന്റണിയോട് പറഞ്ഞു! ഓര്‍മ്മകള്‍ പങ്കുവെച്ച് മോഹനന്‍ നായര്‍

മലയാളികള്‍ നെഞ്ചിലേറ്റിയ താരമാണ് മോഹന്‍ലാല്‍. അദ്ദേഹവും ഡ്രൈവര്‍ ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ബന്ധം സിനിമാ ലോകത്ത് മാത്രമല്ല, ആരാധകര്‍ക്കും അറിയാം. എന്നാല്‍ മോഹന്‍ലാലിന്റെ ആദ്യ ഡ്രൈവറായിരുന്ന മോഹനന്‍ നായരുടെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍…

മലയാളികള്‍ നെഞ്ചിലേറ്റിയ താരമാണ് മോഹന്‍ലാല്‍. അദ്ദേഹവും ഡ്രൈവര്‍ ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ബന്ധം സിനിമാ ലോകത്ത് മാത്രമല്ല, ആരാധകര്‍ക്കും അറിയാം. എന്നാല്‍ മോഹന്‍ലാലിന്റെ ആദ്യ ഡ്രൈവറായിരുന്ന മോഹനന്‍ നായരുടെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ആദ്യ നാളുകളില്‍ മോഹന്‍ലാലിന്റെ സ്ഥിരം സാരഥിയായിരുന്നു ഇദ്ദേഹം. മോഹന്‍ ലാലിന്റെ പിതാവ് വിശ്വനാഥന്‍ നായരുടെ ഡ്രൈവര്‍ ആയിരുന്നു മോഹനന്‍ നായര്‍. പിന്നീട് മോഹന്‍ ലാലിന്റെയും സാരഥിയായി മാറി.

ഇപ്പോള്‍ തിരുവനന്തപുരത്ത് വിശ്രമജീവിതം നയിക്കുകയാണ് മോഹനനന്‍ നായര്‍. പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ജോലി ഉപേക്ഷിക്കേണ്ടി വന്ന അദ്ദേഹം വീട്ടില്‍ തന്നെ ഒതുങ്ങി കൂടി ജീവിക്കുകയാണ്. മോഹന്‍ ലാലിനൊപ്പമുള്ള ആ കാലത്തെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് ഇപ്പോള്‍ അദ്ദേഹം. സീ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഏകദേശം 30 വര്‍ഷത്തോളം മോഹന്‍ലാലിന്റെ കുടുംബവുമായി മോഹനന്‍ നായര്‍ക്ക് ബന്ധമുണ്ട്. മോഹന്‍ലാലിന്റെ അച്ഛന്‍ വിശ്വനാഥന്‍ നായരുടെ ഉറ്റ സുഹൃത്ത് ആയിരുന്നു ഇദ്ദേഹം. ദീര്‍ഘനാള്‍ ആ കുടുംബത്തിലെ ഒരു അംഗത്തെ പോലെ ആയിരുന്നു മോഹനന്‍ നായര്‍ കഴിഞ്ഞത്. 28 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മോഹന്‍ലാലിന്റെ മുടവന്‍മുകളിലെ വീട്ടില്‍ ഇദ്ദേഹം എത്തുന്നത്. ആദ്യം വീട്ടിലെ ഡ്രൈവര്‍ മാത്രമായിരുന്നു എങ്കിലും പിന്നീട് മോഹന്‍ലാലിന്റെ സിനിമ യാത്രകളുടെ ഭാഗമായി അദ്ദേഹം മാറി. മോഹന്‍ ലാലിനെ ഒരു ലൊക്കേഷനില്‍ നിന്നും മറ്റൊരു ലൊക്കേഷനിലേക്കും തിരികെ വീട്ടിലേക്കും എത്തിക്കുന്നത് എല്ലാം എത്തിക്കുന്നത് താനായിരുന്നുവെന്ന് മോഹനന്‍ നായര്‍ പറഞ്ഞു.

കളരി പഠിക്കണമെന്ന് ആഗ്രഹം മോഹന്‍ലാല്‍ തന്നോടായിരുന്നു പറഞ്ഞതെന്നും അങ്ങനെയാണ് പള്ളിച്ചലില്‍ ഉള്ള പാരമ്പര്യ കളരി കേന്ദ്രത്തില്‍ മോഹന്‍ലാലിനെ എത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ മാതാപിതാക്കള്‍ മരിച്ച സമയത്ത് മോഹന്‍ലാല്‍ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു എന്നും അദ്ദേഹം പറയുന്നു. ആരോഗ്യസ്ഥിതി മോശമായ സമയത്ത് താന്‍ തന്നെയാണ് ചുമതലകള്‍ എല്ലാം ആന്റണി പെരുമ്പാവൂരിനെ ഏല്‍പ്പിക്കുന്നതെന്നും കാറിന്റെ താക്കോല്‍ നല്‍കി മോഹന്‍ലാലിനെയും കുടുംബത്തെയും പൊന്നുപോലെ നോക്കണം എന്നുമാത്രമായിരുന്നു ആന്റണിയോട് പറഞ്ഞത് എന്നുമാണ് മോഹനന്‍ നായര്‍ പറഞ്ഞത്. വിജയകുമാരി എന്നാണ് ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേര്. മൂന്ന് പെണ്‍മക്കളും ഒരു മകനും ആണ് മോഹനന്‍ നായര്‍ക്ക് ഉള്ളത്. അവരെല്ലാം ഇപ്പോള്‍ വിവാഹം കഴിഞ്ഞ് അവരുടെ ജീവിതത്തിന്റെ തിരക്കുകളിലാണ്.

ഒരിക്കല്‍ മോഹന്‍ലാല്‍ ഷൂട്ടിംഗ് കഴിഞ്ഞ് ക്ഷീണിച്ചു വീട്ടില്‍ തിരിച്ചെത്തി തന്റെ മടിയില്‍ അറിയാതെ തല വച്ചു കിടന്നുറങ്ങിയ കഥയും മോഹനന്‍ നായര്‍ പങ്കുവെച്ചു. മോഹന്‍ലാല്‍ മാത്രമല്ല അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ആയിട്ടുള്ള പ്രിയദര്‍ശന്‍, എംജി ശ്രീകുമാര്‍, സുരേഷ് കുമാര്‍, ജഗദീഷ് ഇവരെല്ലാവരും തന്നെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട് എന്നും ഇദ്ദേഹം പറയുന്നു.