യഥാര്‍ത്ഥ സംഭവ കഥയെ അടിസ്ഥാനമാക്കി സംവിധായകന്‍ കണ്ണന്‍ താമരക്കുളം ഒരുക്കിയ വിധി എന്ന ചിത്രത്തിന്റെ റിലീസ് വൈകുന്നു. മരട് പൊളിക്കല്‍ വിവാദവുമായി ബന്ധപ്പെട്ട് നിര്‍മ്മിച്ച ചിത്രം തുടക്കത്തിലേ ചര്‍ച്ചയായിരുന്നു. മരട് ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കിയ സംഭവത്തില്‍ അതിന്റെ നിര്‍മ്മാതാക്കളുടെയും മരടില്‍ താമസിച്ച കുടുംബങ്ങളുടെയും കഥയാണ് സിനിമ പറയുന്നത്.
ആയതിനാല്‍ ഒരുപാട് വിവാദങ്ങളിലേക്കും സിനിമ പോയിരുന്നു. സിനിമ എടുക്കാന്‍ ഒരുങ്ങിയപ്പോള്‍ പലഭീഷണികളും നേരിട്ടതായി സംവിധായകന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ നിയമ നടപടികളുടെ നൂലാമാലകളില്‍പ്പെട്ട് ചിത്രത്തിന്റെ റിലീസ് വൈകിയിരിക്കുകയാണ്. സിനിമയുടെ പേര് മരട് 357 എന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത് എന്നാല്‍ ഇതില്‍ അലോസരം അറിയിച്ച് മരട് നിര്‍മ്മാതാക്കള്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ചിത്രിത്തിന്റെ പേര് വിധി എന്നാക്കി മാറ്റേണ്ടി വന്നത്. നിയമ നടപടികള്‍ നീളുന്നതിനാല്‍ നവംബര്‍ 25ന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് നീട്ടിവയ്ക്കുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണലയ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരകുളവും ചേര്‍ന്നാണ് വിധി ദ വെര്‍ടിക്റ്റ് നിര്‍മ്മിച്ചിരിക്കുന്നത്. ദിനേശ് പള്ളത്താണ് രചന. ഏറെ കോളിളക്കം സൃഷ്ടിച്ച മരട് ഫ്‌ളാറ്റ് പൊളിക്കല്‍ ഒരു സിനിമയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുമ്പോള്‍ മലയാളത്തിന്റെ പ്രിയ താരങ്ങളായ
അനൂപ് മേനാന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ് എന്നിവരെല്ലാം ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നു. മനോജ് കെ ജയനും മറ്റൊരു പ്രധാന വേഷം സിനിമയില്‍ കൈകാര്യം ചെയ്തിട്ടുണ്ട്.