‘പുണ്യം’ മാളികപ്പുറം ടീം സിനിമയുടെ അൻപതാം ദിനം ആഘോഷിച്ചത് ഇങ്ങനെയാണ്!!

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ പുതിയ ചിത്രം മാളികപ്പുറം റിലീസ് ചെയ്ത് 50 ദിവസം പൂർത്തിയാകുമ്പോഴും സിനിമയുടെ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ സിനിമയുടെ മികച്ച വിജയം വേറിട്ട രീതിയിൽ ആഘോഷിക്കുകയാണ് അണിയറ പ്രവർത്തകർ.ചിത്രത്തിന്റെ അൻപതാം…

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ പുതിയ ചിത്രം മാളികപ്പുറം റിലീസ് ചെയ്ത് 50 ദിവസം പൂർത്തിയാകുമ്പോഴും സിനിമയുടെ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ സിനിമയുടെ മികച്ച വിജയം വേറിട്ട രീതിയിൽ ആഘോഷിക്കുകയാണ് അണിയറ പ്രവർത്തകർ.ചിത്രത്തിന്റെ അൻപതാം ദിനാഘോഷത്തിൻറെ ഭാഗമായി നിർദ്ധന കുടുംബങ്ങളിലെ അൻപത് കുഞ്ഞുങ്ങൾക്ക് ചികിത്സാ സഹായമാണ് നിർമ്മാതാവ് പ്രഖ്യാപിച്ചത്.

‘പുണ്യം’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി 50 കുഞ്ഞുങ്ങൾക്ക് ബോൺമാരോ ട്രാൻസ്പ്ലാൻറ് ശാസ്ത്രക്രിയയ്ക്കുള്ള സഹായം നൽകുനനതാണെന്ന് നിർമ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു. പദ്ധതി കേരളത്തിലെ ആസ്റ്റർ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ് മാളികപ്പുറം ടീം നടപ്പിലാക്കുക. ഈ പദ്ധതിയിലൂടെ ബോൺമാരോ ട്രാൻസ്പ്ലാൻറിന് പുറമെ റോബോട്ടിക് സർജറി, റേഡിയേഷൻ തെറാപ്പിക്ക് 50% ഇളവ്, ഓർത്തോ ഓങ്കോ സർജറി ഉൾപ്പെടെയുള്ള ക്യാൻസറുമായി ബന്ധപ്പെട്ട സർജറികൾക്കും കീമോതെറാപ്പിക്കും പ്രത്യേക ഇളവുകൾ നൽകുന്നതാണ്. കൂടാതെ 60 വയസിനു മുകളിൽ പ്രായമായവർക്ക് തടസ്സങ്ങളേതുമില്ലാതെ ചികിത്സ ലഭ്യമാക്കുന്നതിനായി പ്രത്യേക ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള മുൻഗണനാ കാർഡ് തുടങ്ങിയ നേട്ടങ്ങളും പുണ്യം എന്ന ഈ പദ്ധതിയിലൂടെ ലഭ്യമാകും.

പുണ്യം പദ്ധതി മാളികപ്പുറം സിനിമയുടെ ലാഭവിഹിതത്തിൻറെ ഭാഗമായി നൽകുന്ന സാമ്പത്തിക സഹായവും, മിംസ് ചാരിറ്റബിൾ ട്രസ്റ്റിൻറെയും ഡി എം ഹെൽത്ത് കെയറിൻറെയും സാമൂഹിക പ്രതിബദ്ധത നിലനിർത്തുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് നടപ്പിലാക്കുക. കഴിഞ്ഞ ദിവസം കോഴിക്കോട് മലബാർ പാലസിൽ വെച്ച് നടന്ന ചടങ്ങിൽ ഉണ്ണി മുകുന്ദൻ, ആസ്റ്റർ മിംസ് കേരള & തമിഴ്നാട് റീജ്യണൽ ഡയറക്ടർ ശ്രീ. ഫർഹാൻ യാസിൻ, സംവിധായകൻ വിഷ്ണു ശശിശങ്കർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, ബേബി ദേവനന്ദ, മാസ്റ്റർ ശ്രീപദ്, ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി വിഭാഗം തലവൻ ഡോ. കെ. വി. ഗംഗാധരൻ തുടങ്ങിയവർ പങ്കെടുത്തു.