‘കടുത്ത വേദനയോടെയാണു ഈ കുറിപ്പ്, മകള്‍ ജൂലിയെറ്റ ഞങ്ങളെ വിട്ടുപിരിഞ്ഞു’ അഡ്രിയന്‍ ലൂണ

ഹൃദയഭേദകമായ വാര്‍ത്ത പങ്കുവച്ച് കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുറഗ്വായ് മുന്നേറ്റനിര താരം അഡ്രിയന്‍ ലൂണ. കഴിഞ്ഞ ഐഎസ്എല്‍ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ഫൈനല്‍ പ്രവേശത്തില്‍ ഏറ്റവും നിര്‍ണായകമായ പ്രകടനം പുറത്തെടുത്ത താരങ്ങളില്‍ ഒരാളാണു ലൂണ. തന്റെ 6…

ഹൃദയഭേദകമായ വാര്‍ത്ത പങ്കുവച്ച് കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുറഗ്വായ് മുന്നേറ്റനിര താരം അഡ്രിയന്‍ ലൂണ. കഴിഞ്ഞ ഐഎസ്എല്‍ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ഫൈനല്‍ പ്രവേശത്തില്‍ ഏറ്റവും നിര്‍ണായകമായ പ്രകടനം പുറത്തെടുത്ത താരങ്ങളില്‍ ഒരാളാണു ലൂണ. തന്റെ 6 വയസ്സുകാരിയായ മകള്‍ ജൂലിയേറ്റയുടെ വേര്‍പാടിനെക്കുറിച്ചാണു താരം ഇന്‍സ്റ്റഗ്രാമില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

‘കടുത്ത വേദനയോടെയാണു ഞാന്‍ ഈ കുറിപ്പ് എഴുതുന്നത്. ഈ വര്‍ഷം ഏപ്രില്‍ 9ന് എന്റെ മകള്‍ ജൂലിയെറ്റ (6 വയസ്സ്) ഞങ്ങളെ വിട്ടുപിരിഞ്ഞ കാര്യം എല്ലാവരെയും അറിയിക്കട്ടെ. അവളുടെ വേര്‍പാട് എനിക്കും കുടുംബത്തിനും ഉണ്ടാക്കിയ വേദനയ്ക്കു അതിരുകളില്ല. അത് ഒരിക്കലും മായ്ക്കാനാകില്ല. ജീവിതത്തില്‍ ഏറെ സ്‌നേഹവും കരുതലും സൂക്ഷിച്ച, ഏറെ കുലീനയായ ഒരു പെണ്‍കുട്ടിയുടെ ഏറ്റലും നല്ല ഉദാഹരണമായിരുന്നു അവള്‍. വേദനകള്‍ക്കിടെയും അവളുടെ മുഖത്ത് എപ്പോഴും പുഞ്ചിരിയുണ്ടായിരുന്നു, അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഒട്ടെറെ ദിവസങ്ങളില്‍ ഊഷ്മളതയേകാന്‍ പോന്ന ‘ഐ ലവ് യൂ’ എന്ന വാചകമാകും അവള്‍ സമ്മാനിക്കുകയെന്ന് ലൂണ പറയുന്നു.

ജൂലിയെറ്റ, ഈ ചുരുങ്ങിയ നാളുകള്‍ക്കിടെ നിന്നോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്നു പറയാന്‍ എന്റെ ജീവിതംതന്നെ പോരാതെ വരും. മറ്റുള്ളവരെ എങ്ങനെ സ്നേഹിക്കണം, ഏറ്റവും കടുത്ത ഭീതിക്കെതിരെ പോരാടേണ്ടത് എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങള്‍ നീയാണ് എന്നെ പഠിപ്പിച്ചത്. സംശയമില്ലാതെ പറയാം, ജീവിതം എത്ര പ്രതിസന്ധികളിലൂടെയാണു കടന്നുപോകുന്നതെങ്കിലും തോറ്റു പിന്മാറരുത് എന്നതാണ് നീ പഠിപ്പിച്ച ഏറ്റവും വലിയ പാഠം. ഈ നശിച്ച സിസ്റ്റിക് ഫൈബ്രോസിസ് രോഗത്തിനെതിരെ അവസാന ശ്വാസംവരെ നീ പോരാടി. എന്നെ, വിശ്വസിക്കണം, ഇക്കാര്യം ജീവിതത്തില്‍ ഒരിക്കലും ഞാന്‍ മറക്കില്ലെന്നും ലൂണ കുറിച്ചു.