നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രം ശേഷിക്കെ ബി ജെ പിയുമായി വളരെ ശക്തമായി തന്നെ ഇടഞ്ഞ് കോണ്‍ഗ്രസ് വേദിയിലെത്തിയ മേജര്‍ രവിയെ അനുനയിപ്പിക്കാനുളള ശ്രമം ആരംഭിച്ചു.ബി ജെ പി- ആര്‍ എസ് എസ് നേതാക്കള്‍ മേജര്‍ രവിയുമായി സംസാരിച്ചു. എ എന്‍ രാധാകൃഷ്‌ണന്‍, പി കെ കൃഷ്‌ണദാസ് അടക്കമുളള നേതാക്കള്‍ മേജര്‍ രവിയുമായി സംസാരിച്ചതായാണ് വിവരം. എന്നാല്‍ രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയില്‍ പങ്കെടുത്ത മേജറിനെ തിരികെ കൊണ്ടുവരുന്നതിനോട് എം ടി രമേശ് അടക്കമുളള നേതാക്കള്‍ക്ക് എതിര്‍പ്പാണ്.ഒറ്റപ്പാലം സീറ്റ് നല്‍കിയാല്‍ മേജര്‍ രവിയെ തിരികെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാമെന്നാണ് ബി ജെ പിയിലെ ഒരുവിഭാഗം കണക്കുകൂട്ടുന്നത്. അതിനായുളള സമ്മര്‍ദ്ദ തന്ത്രമാണോ അദ്ദേഹം നടത്തിയതെന്നും ഇവര്‍ സംശയിക്കുന്നു.
കോണ്‍ഗ്രസ് വേദിയില്‍ എത്തിയെങ്കിലും പാര്‍ട്ടി അംഗത്വമെടുക്കാന്‍ മേജര്‍ രവി ഇതുവരെ തയ്യാറായിട്ടില്ല.താന്‍ നേരത്തേ ഉന്നയിച്ച വിമര്‍ശനങ്ങള്‍ ബി ജെ പി നേതാക്കളുമായി പങ്കുവച്ചതായി മേജര്‍ രവി പറഞ്ഞു. ഐശ്വര്യ കേരളയാത്രയുടെ സ്വീകരണയോഗത്തില്‍ തന്നെ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ കേരള സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി ബി ജെ പിയിലേക്ക് പുതിയ ആളുകളെ കൊണ്ടുവരുന്നതിനായി കേരള നേതൃത്വം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നു.ജനങ്ങള്‍ക്ക് നല്ല അഭിപ്രായമുളള പ്രമുഖ വ്യക്തിത്വങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ ശ്രദ്ധിക്കണമെന്നാണ് മോദിയുടെ നിര്‍ദ്ദേശം. ഈ നിര്‍ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് മേജര്‍ രവിയെ അനുനയിപ്പിക്കാനുളള ശ്രമം ബി ജെ പി നേതൃത്വം നടത്തുന്നത്.
ചലച്ചിത്ര മേഖലയിലെ പല പ്രമുഖരേയും ബി ജെ പി ക്യാമ്പിലേക്ക് എത്തിക്കാനുളള കൊടുമ്ബിരി കൊണ്ട ചര്‍ച്ചകളും ഇതിനിടെ നടക്കുന്നുണ്ട്. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നേരിട്ടാണ് സിനിമാ താരങ്ങളെ ഉള്‍പ്പടെ കാണുന്നത്. ഇത്തരത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാകുമെന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഘട്ടം ഘട്ടമായി ബി ജെ പിയിലേക്ക് പ്രമുഖരുടെ ഒഴുക്ക് തന്നെയുണ്ടാകും. ക്രിക്കറ്റ് താരം ശ്രീശാന്ത്, ചലച്ചിത്ര സംവിധായകന്‍ രാജസേനന്‍, നടന്‍ ഭീമന്‍ രഘു തുടങ്ങിയവര്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായണ് ബി ജെ പിയിലേക്ക് എത്തിയത്.