കോവിഡ് വാക്‌സിൻ കൊച്ചിയിലെത്തി, വാക്സിനുമായുള്ള വിമാനം രാവിലെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തി. 25 ബോക്സുകളാണ് എത്തിയത്. പ്രതീക്ഷിച്ച സമയത്തേക്കാള്‍ നേരത്തെ വിമാനം എത്തി. വൈകിട്ട് ആറിനു അടുത്ത ബാച്ച് തിരുവനന്തപുരത്തെത്തും. സംസ്ഥാനത്തെ മൂന്ന് മേഖലാ കേന്ദ്രങ്ങളില്‍ നിന്നാകും ജില്ലകളിലേക്ക് വാക്സിന്‍ എത്തിക്കുക.
തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ വാക്സിനേഷന്‍ കേന്ദ്രങ്ങളിലേക്കും കൊച്ചിയില്‍ നിന്ന് എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വാക്സിനേഷന്‍ കേന്ദ്രങ്ങളിലേക്കും കോഴിക്കോട് സ്റ്റോറില്‍ നിന്ന് കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കും വാക്സിന്‍ നല്‍കും. ജനുവരി 16 മുതലാണ് ഇന്ത്യയിൽ കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് ആരംഭിക്കുന്നത്. തുടക്കത്തില്‍ 30 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ആദ്യ ഘട്ടത്തില്‍ മൂന്ന് കോടി ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള കോവിഡ് മുന്നണി പോരാളികള്‍ക്കാണ് വാക്‌സിന്‍ നല്‍കുക. രണ്ടാംഘട്ടത്തില്‍ 50 വയസിന് മുകളിലുള്ളവര്‍ക്കും അന്‍പതിനു താഴെയുള്ള മരണകാരണമാകാവുന്ന മറ്റ് അസുഖങ്ങളുള്ളവര്‍ക്കും വാക്‌സിനേഷൻ നൽകും. ആദ്യഘട്ടത്തില്‍ വാക്സിന്‍ വിതരണ ചെലവ് മുഴുവന്‍ കേന്ദ്രം വഹിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു. പതിനൊന്ന് കോടി ഡോസ് കോവിഷീല്‍ഡ് വാക്സിനുള്ള പര്‍ച്ചേസ് ഓര്‍ഡറാണ് കേന്ദ്രം സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് നല്‍കിയിരിക്കുന്നത്.