‘സംസാരിക്കാന്‍ പറ്റിയപ്പോള്‍ എനിക്കും വലിയ സന്തോഷം’ ദിലീപിന്റേയും ശ്രീലേഖ ഐപിഎസിന്റേയും ചാറ്റ് പുറത്ത്

നടനും നടിയെ ആക്രമിച്ച കേസിലെ പ്രതിയുമായ ദിലീപും മുന്‍ ഡിജിപിയായ ആര്‍ ശ്രീലേഖ ഐപിഎസും തമ്മിലുള്ള വാട്‌സ്ആപ് ചാറ്റ് പുറത്ത്. ഇരുവരും തമ്മില്‍ അടുത്ത ബന്ധം തെളിയിക്കുന്നതാണ് ചാറ്റിലെ ഉള്ളടക്കം. പ്രമുഖ ചാനലാണ് ഇതു…

നടനും നടിയെ ആക്രമിച്ച കേസിലെ പ്രതിയുമായ ദിലീപും മുന്‍ ഡിജിപിയായ ആര്‍ ശ്രീലേഖ ഐപിഎസും തമ്മിലുള്ള വാട്‌സ്ആപ് ചാറ്റ് പുറത്ത്. ഇരുവരും തമ്മില്‍ അടുത്ത ബന്ധം തെളിയിക്കുന്നതാണ് ചാറ്റിലെ ഉള്ളടക്കം. പ്രമുഖ ചാനലാണ് ഇതു സംബന്ധിച്ചുള്ള വിവരം പുറത്തു വിട്ടത്.

തന്റെ യൂട്യൂബ് ചാനലിനെ കുറിച്ച് ശ്രീലേഖ ദിലീപിനെ അറിയിക്കുന്നുണ്ട്. മുംബൈയിലെ ഫോറന്‍സിക് ലാബിലെ പരിശോധനയില്‍ ആണ് ഇവരുടെ സംഭാഷണം കണ്ടെത്തിയത്. ഫ്രീയായിരിക്കുമ്പോള്‍ തന്നെയൊന്ന് വിളിക്കണം, സംസാരിക്കാന്‍ പറ്റിയപ്പോള്‍ എനിക്കും വലിയ സന്തോഷം മാം എന്ന് ദിലീപ് പറയുന്നതുള്‍പ്പെടെയുള്ള സന്ദേശങ്ങളാണ് പുറത്തു വന്നത്.

കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസില്‍ ഗുരുതര വെളിപ്പെടുത്തലുമായി ആര്‍. ശ്രീലേഖ രംഗത്തെത്തിയിരുന്നു. കേസില്‍ പൊലീസിനെതിരെയാണ് മുന്‍ ജയില്‍ ഡിജിപി യൂട്യൂബ് ചാനലിലൂടെ രംഗത്തെത്തിയത്. ദിലീപിനെതിരെ വ്യാജ തെളിവുകള്‍ ഉണ്ടാക്കി. പള്‍സര്‍ സുനിക്കൊപ്പം ദിലീപ് നില്‍ക്കുന്നത് ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണെന്നും ജയിലില്‍ നിന്ന് കത്തെഴുതിയത് സുനിയല്ലെന്നും സ്വന്തം യൂട്യൂബ് ചാനലിലൂടെ ഇവര്‍ വ്യക്തമാക്കി. ഇതില്‍ എന്തൊക്കെയോ അസ്വാഭാവികതകള്‍ ഉണ്ടെന്ന് എനിക്ക് തോന്നുന്നു.

ദിലീപും പള്‍സര്‍ സുനിയും നില്‍ക്കുന്ന ഒരു ഫോട്ടോ ആ സമയത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. ഒരു ഉദ്യോഗസ്ഥന്‍ ഇതെന്നെ കാണിച്ച് തെളിവുണ്ടെന്ന് പറഞ്ഞു. ഞാനിത് കണ്ടപ്പോള്‍ തന്നെ അത് ഫോട്ടോഷോപ്പ് ആണെന്ന് പറഞ്ഞിരുന്നു. അവിടെയുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥനും അതു ശരിവെച്ചു. പിന്നെ പറഞ്ഞൊരു തെളിവ് ടവര്‍ ലൊക്കേഷനായിരുന്നു. അന്ന് ഒരു പരിപാടിക്ക് വേണ്ടി കുറേ അഭിനേതാക്കള്‍ അവിടെ ഉണ്ടായിരുന്നുവെന്നും മുന്‍ ജയില്‍ ഡിജിപി പറഞ്ഞു.