‘തനിക്ക് അറിവോ പങ്കോ ഇല്ല’: ചോദ്യം ചെയ്യലില്‍ ആരോപണങ്ങള്‍ നിഷേധിച്ച് കാവ്യ മാധവന്‍

നടിയെ ആക്രമിച്ച കേസിലും, അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന കേസിലും ആരോപണങ്ങള്‍ നിഷേധിച്ച് നടി കാവ്യ മാധവന്‍. നാലര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘം ഉന്നയിച്ച ചോദ്യങ്ങളില്‍ കേസിന്…

നടിയെ ആക്രമിച്ച കേസിലും, അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന കേസിലും ആരോപണങ്ങള്‍ നിഷേധിച്ച് നടി കാവ്യ മാധവന്‍. നാലര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘം ഉന്നയിച്ച ചോദ്യങ്ങളില്‍ കേസിന് ആസ്പതമായ സംഭവങ്ങളുമായി തനിക്ക് അറിവോ പങ്കോ ഇല്ലാ എന്ന് കാവ്യ മാധവന്‍ മറുപടി നല്‍കിയതായി
മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ കേസില്‍ സാക്ഷി പട്ടികയിലാണെങ്കിലും, ദിലീപിന്റെ സഹോദരീ ഭര്‍ത്താവിന്റെ ശബ്ദ സന്ദേശം അടക്കമുള്ള വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം കാവ്യയെ ചോദ്യം ചെയ്തത്. നടിയെ ആക്രമിക്കുന്നതിന് മുന്‍കൈ എടുത്തത് കാവ്യ ആണെന്ന രീതിയിലുള്ള ശബ്ദ സന്ദേശങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

കേസിന് ആസ്പദമായ ഗൂഢാലോചന പത്മസരോവരം വീട്ടില്‍ വെച്ച് നടന്നതായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയും കാവ്യയുടെ ചോദ്യം ചെയ്യലിലേയ്ക്ക് നയിച്ചു. ഈ സമയം പത്മസരോവരത്തില്‍ കാവ്യയും ഉണ്ടായിരുന്നു എന്നാണ് സംവിധായകന്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ സത്യമെങ്കില്‍ ഗൂഢാലോചനയില്‍ കാവ്യയും പങ്കാളിയായിരുന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘം കഴിഞ്ഞ ദിവസം നടിയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാനും ഒരിക്കല്‍കൂടി ചോദ്യം ചെയ്യല്‍ നടത്താനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അത് തങ്ങള്‍ക്കുകൂടി അനുയോജ്യമായ സ്ഥലത്ത് തന്നെ വേണമെന്ന് അന്വേഷണ സംഘം ആവശ്യമുന്നയിച്ചതായും മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്.


ഇന്നലെ ആയിരുന്നു അന്വേഷണ സംഘം കാവ്യയെ ചോദ്യം ചെയ്തത്. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന സംഘത്തിനൊപ്പം, കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന ആരോപണം അന്വേഷിക്കുന്ന സംഘവും പത്മസരോവരത്തില്‍ എത്തിയിരുന്നു. ഇവരും കാവ്യയെ ചോദ്യം ചെയ്തതായാണ് സൂചന.