‘അകല്‍ച്ച മറന്ന് അവര്‍ വീണ്ടും ഇങ്ങനെ ചേര്‍ന്ന് നില്‍ക്കുമ്പോള്‍ അത് മലയാളിയ്ക്ക് ആഘോഷിക്കാം…’

മോഹന്‍ലാലും ശ്രീനിവാസനും നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിച്ച് ഒരു വേദിയിലെത്തിയതിന്റെ സന്തോഷത്തിലാണ് മലയാളികള്‍ ഒന്നടങ്കം. ആശുപത്രിവാസവും ശാരീരിക അവശതകളും തളര്‍ത്തിയെങ്കിലും പൊതുവേദിയില്‍ ശ്രീനിവാസനെ കാണാന്‍ കഴിഞ്ഞതില്‍ പരം സന്തോഷം ആരാധകര്‍ക്കില്ല. മാത്രമല്ല, സ്‌നേഹചുംബനം നല്‍കിയാണ്…

മോഹന്‍ലാലും ശ്രീനിവാസനും നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിച്ച് ഒരു വേദിയിലെത്തിയതിന്റെ സന്തോഷത്തിലാണ് മലയാളികള്‍ ഒന്നടങ്കം. ആശുപത്രിവാസവും ശാരീരിക അവശതകളും തളര്‍ത്തിയെങ്കിലും പൊതുവേദിയില്‍ ശ്രീനിവാസനെ കാണാന്‍ കഴിഞ്ഞതില്‍ പരം സന്തോഷം ആരാധകര്‍ക്കില്ല. മാത്രമല്ല, സ്‌നേഹചുംബനം നല്‍കിയാണ് മോഹന്‍ലാല്‍ ശ്രീനിവാസനെ വേദിയിലേക്ക് ക്ഷണിച്ചതും.

ആ ചുംബനമാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ ലോകം ഏറ്റെടുത്തത്. ഹൃദയത്തില്‍ നിന്നെന്ന പോലെ പരിഭവങ്ങളെല്ലാം നിന്ന നിപ്പില്‍ ഇല്ലാതായി പോയ സ്‌നേഹചുംബനമായിരുന്നു അത്. ആ ചിത്രങ്ങളാണ് സോഷ്യല്‍ ലോകത്തും സ്റ്റാറ്റസുകളിലും കഴിഞ്ഞ ദിനം നിറഞ്ഞുനിന്നത്. ആ സ്‌നേഹക്കഥയെ കുറിച്ച് ഷാഫി പൂവത്തിങ്കല്‍ കുറിച്ച വരികള്‍ മനസ്സില്‍ ആഴത്തില്‍ പതിയുന്നതാണ്.

മോഹന്‍ലാലിനെ മോഹന്‍ലാലാക്കിയത് അയാള്‍ തൊണ്ണൂറുകള്‍ക്കിപ്പുറം അഭിനയിച്ച മാസ് ഹീറോ കഥാപാത്രങ്ങളോ ജിസിസിയിലെ മോഹന്‍ലാലിന്റെ മാര്‍ക്കറ്റ് വികസിപ്പിച്ച പുലിമുരുഗനോ ലൂസിഫറോ ഒന്നുമല്ല. ഈ പറഞ്ഞ സിനിമകളേക്കാള്‍ മോഹന്‍ലാലിനെ മോഹന്‍ലാലാക്കിയത്, അനിഷേധ്യമായ അയാളുടെ ജനപ്രീതിക്ക് അടിത്തറയായത് അയാളഭിനയിച്ച ബോയ് നെക്സ്റ്റ് ഡോര്‍ കഥാപാത്രങ്ങളാണെന്ന് ഷാഫി ഫേസ്ബുക്കില്‍ കുറിച്ചു.

അത്തരം കഥാപാത്രങ്ങള്‍ മര്‍മ്മമായ സിനിമകളാണ്. ശ്രീനിവാസനെഴുതിയ, ശ്രീനിവാസനും മോഹന്‍ലാലും ഒരുമിച്ചഭിനിയിച്ച സിനിമകള്‍. നാടാടോടിക്കാറ്റും ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റും മിഥുനവുമടക്കം നിരവധി സിനിമകളാണ്.

ഒരു തലമുറക്ക് അവരുടെ ദൈനംദിന വ്യഥകള്‍,പട്ടിണികള്‍,ജോലിക്ക് വേണ്ടിയുള്ള നെട്ടോട്ടങ്ങള്‍,തരികിടകള്‍,തെമ്മാടിത്തരങ്ങള്‍ ഏറ്റവും റിലേറ്റ് ചെയ്യാനും തിയ്യേറ്ററിലെ ഇരുട്ടിലനുഭവിച്ച കഥാര്‍സിസില്‍ സ്വന്തം ദൈനംദിന പ്രശ്‌നങ്ങള്‍ മറക്കാനും സഹായിച്ച സിനിമകളായിരുന്നു അവ.

ഇന്നത്തെ സിനിമാ ആസ്വാദക സമൂഹത്തിന്റെ വലിയൊരു വിഭാഗം ഇവരുടെ സിനിമകള്‍ കണ്ട് വളര്‍ന്നവരാണ്. അത് കണ്ട് ചിരിച്ചവരാണ്. കരഞ്ഞവരാണ്. ആ സിനിമകള്‍ കണ്ട് ഉള്ളില്‍ സിനിമയുണ്ടാക്കാനുള്ള സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ചവരാണെന്നും ഷാഫി പറയുന്നു.

അവരുടെ സിനിമകളിലെ നിറത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തെ വിമര്‍ശിച്ച് വിമര്‍ശകരായവരാണ്. ആ സിനിമകളുടെ, അതിന്റെ സൗന്ദര്യാത്മകതയുടെ രാഷ്ട്രീയത്തെ വിമര്‍ശിക്കുമ്പോള്‍ പോലും ലാലും ശ്രീനിയും സൃഷ്ടിച്ച സിനിമകളുടെ ക്രാഫ്റ്റിനോട് അതിന്റെ അനുഭൂതി സാധ്യതകളോട് രഹസ്യമായെങ്കിലും ആദരവ് സൂക്ഷിക്കുന്നവരാണ്.

ആ നിലയ്ക്ക് മലയാളിയുടെ സിനിമാ ജീവിതത്തില്‍, നിത്യ വ്യവഹാരത്തില്‍ ഇത്രയധികം സ്വാധീനമുള്ള, ഏതെങ്കിലും നിലക്ക് ഒഴിച്ച് നിര്‍ത്താന്‍ കഴിയാത്ത, അനിഷേധ്യമായ ഒരു ദ്വയം ഉണ്ടെങ്കില്‍ അത് മോഹന്‍ലാല്‍-ശ്രീനിവാസന്‍ ദ്വയമാണ്. അവരുടേതായ കാരണങ്ങള്‍ കൊണ്ട് അവര്‍ അകല്‍ച്ചയിലായിരുന്നു. എന്നാലിപ്പോള്‍ തങ്ങളുടെ കരിയറിന്റെ, ജീവിതത്തിന്റെ സായാഹ്നത്തില്‍ അവരിങ്ങനെ വീണ്ടും ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ആ ചിത്രം മലയാളി ആഘോഷിക്കുന്നതില്‍ ഒട്ടും അത്ഭുതമില്ലെന്ന് ഷാഫി കുറിക്കുന്നു.

കാരണം ആ സ്‌നേഹ ചിത്രം ചെന്ന് കൊള്ളുന്നത് മലയാളിയുടെ ഹൃദയത്തിലേക്കാണ്. മലയാളി കരയുകയും ചിരിക്കുകയും ചെയ്ത, മലയാളി സിനിമ കാണാനും സിനിമ ഉണ്ടാക്കാനും സിനിമയെ വിമര്‍ശിക്കാനും പഠിച്ച കൊട്ടകയിരുട്ടിന്റെ ഗൃഹാതുരത്വത്തിലേക്കാണ്. ഓര്‍മയുടെ, ജീവിതത്തിന്റെ, പോയകാലത്തിന്റെ ഒരു നേര്‍ത്ത കുളിരുണ്ടതിന്. കാലപ്രവാഹം പല നിലക്കും ഒരു നിമിഷമെങ്കിലും ഈ ചിത്രത്തില്‍ നിശ്ചലമാകുന്നുണ്ടെന്നും ഷാഫി കുറിച്ചു.