‘ഓസ്‌കാറിന് ഇപ്പോള്‍ ഒന്നര വയസായി, അവനുള്ളതുകൊണ്ട് ഞങ്ങളുടെ വഴക്ക് കുറഞ്ഞു’; വിവാഹ ജീവിതത്തെക്കുറിച്ച് സ്‌നേഹ ശ്രീകുമാര്‍

മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി, ഒടുവില്‍ ജീവിതത്തിലും ഒന്നിച്ച താരദമ്പതികളാണ് സ്‌നേഹയും ശ്രീകുമാറും. ചിരി തന്നെയാണ് ഇരുവരെയും വ്യത്യസ്തമാക്കുന്നത്. വിവാഹത്തിന് ശേഷവും ടെലിവിഷന്‍ ഷോകളിലും പാട്ടും ഡാന്‍സുമൊക്കെയായി സോഷ്യല്‍ മീഡിയയിലും സജീവമാണ്…

മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി, ഒടുവില്‍ ജീവിതത്തിലും ഒന്നിച്ച താരദമ്പതികളാണ് സ്‌നേഹയും ശ്രീകുമാറും. ചിരി തന്നെയാണ് ഇരുവരെയും വ്യത്യസ്തമാക്കുന്നത്. വിവാഹത്തിന് ശേഷവും ടെലിവിഷന്‍ ഷോകളിലും പാട്ടും ഡാന്‍സുമൊക്കെയായി സോഷ്യല്‍ മീഡിയയിലും സജീവമാണ് ഇരുവരും. ശ്രീയുടെ പാട്ടിന് സ്നേഹ ചുവടുവെക്കാറുമുണ്ട്. ഇപ്പോഴിതാ ജീവിതത്തിലേയും കരിയറിലേയും വിശേഷങ്ങള്‍ പങ്കുവെച്ചുള്ള ഇവരുടെ പുതിയ അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. ബിഹൈന്‍ഡ് വുഡിന് നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ മനസുതുറന്നത്.

‘വിവാഹം ചെയ്യാമെന്ന് ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല. സംസാരിച്ചോണ്ടിരിക്കുമ്പോള്‍ എവിടെയോ വഴുതിപ്പോയി, അങ്ങനെ കല്യാണം കഴിച്ചവരാണ് ഞങ്ങള്‍. പെട്ടെന്ന് ദേഷ്യവും സങ്കടവും വരുന്നയാളാണ് സ്നേഹ. പൊതുവെ ലേറ്റാണ് ഞാന്‍. നേരത്ത് ഭക്ഷണം കഴിക്കാനൊന്നും എത്തില്ല. അപ്പോള്‍ സ്നേഹയ്ക്ക് സങ്കടം വരും. പെട്ടെന്ന് പിണങ്ങുന്ന പ്രകൃതമാണ്. അപ്പോള്‍ത്തന്നെ ഇണങ്ങുകയും ചെയ്യും. പറ്റിക്കപ്പെടാന്‍ ഞാന്‍ ഇരുന്ന് കൊടുക്കും’. എന്നായിരുന്നു ശ്രീകുമാറിന്റെ വാക്കുകള്‍. ശ്രീകുമാര്‍ പാവമാണെന്നൊക്കെയാണ് തന്റെ വീട്ടുകാര്‍ പറയാറുള്ളതെന്നും റിസേര്‍വ്ഡാണ്, അധികം സംസാരിക്കില്ല എന്ന് പറയുന്നത് താന്‍ കേട്ടിട്ടുണ്ട്. ശരിക്കും എന്താണെന്ന് നമുക്കല്ലേ അറിയൂ എന്നും സ്‌നേഹ പറഞ്ഞു. ‘രജിസ്റ്റര്‍ വിവാഹം മതിയെന്നായിരുന്നു ഞങ്ങള്‍ വിചാരിച്ചത്. പെട്ടെന്ന് വീട്ടിലുള്ളവര്‍ക്ക് ആഗ്രഹം ബന്ധുക്കളെയൊക്കെ വിളിക്കണം എന്ന്. അങ്ങനെയാണ് വിവാഹം അമ്പലത്തിലേക്ക് മാറ്റിയത്. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വെച്ചായിരുന്നു കല്യാണം. തലേന്ന് വരെ മറിമായത്തിന്റെ ഷൂട്ടുണ്ടായിരുന്നു’ എന്നും സ്‌നേഹ കൂട്ടിച്ചേര്‍ത്തു.

ശ്രീയോട് നേരത്തെ മുടിവെട്ടാനൊക്കെ പറഞ്ഞിരുന്നു. മുടിയൊക്കെ പോയി വെട്ടിയപ്പോള്‍ നല്ല സെറ്റായിരുന്നു. അത് കുളിച്ചാലൊക്കെ പോവുന്നതല്ലേ, അതൊന്നും ഓര്‍ത്തില്ലെന്നും പിറ്റേന്ന് രാവിലെ വരുമ്പോള്‍ ഹിന്ദി നടനെപ്പോലെയാവുമെന്നാണ് താന്‍ കരുതിയതെങ്കിലും നാട്ടുകാര്‍ക്ക് വെളിച്ചപ്പാടിനെപ്പോലെ തോന്നിയെന്നും വിവാഹദിനത്തിലെ ഓര്‍മ്മ പങ്കുവെച്ചുകൊണ്ട് സ്‌നേഹ പറഞ്ഞു.ഇരുവര്‍ക്കും ഓസ്‌കാര്‍ എന്ന പട്ടിക്കുട്ടിയുണ്ട്. ഓസ്‌കാറിന്റെ വിശേഷങ്ങളും ഇരുവരും പങ്കുവെച്ചു. ‘ഓസ്‌കാറിന് ഇപ്പോള്‍ ഒന്നര വയസായി. അവനുള്ളതുകൊണ്ട് ഞങ്ങളുടെ വഴക്ക് കുറഞ്ഞു. ആദ്യം വീടിന് പുറത്തായിരുന്നു അവന്റെ സ്ഥാനം. ഇപ്പോള്‍ ബെഡ്റൂമിലായി. ഇപ്പോ അവന്റെ പെര്‍മിഷനുണ്ടെങ്കിലേ എനിക്ക് അകത്ത് കയറാനാകുള്ളൂ. പൂച്ചയെ മേടിച്ച് തരാനായിരുന്നു സ്നേഹ പറഞ്ഞത്. പട്ടിയെ മേടിക്കുകയാണെങ്കില്‍ ഞാന്‍ എന്റെ വീട്ടില്‍ പോവുമെന്ന് പറഞ്ഞയാളാണ്. ഇപ്പോള്‍ ആ പേടിയൊക്കെ മാറി. ഓസ്‌ക്കാറിന്റെ കൂടെയാണ് എപ്പോഴും’ എന്നും ശ്രീകുമാര്‍ പറഞ്ഞു.

‘സ്നേഹ എപ്പോഴും സന്തോഷമായി ഇരിക്കുന്ന ആളാണ്. സങ്കടമൊക്കെ കാണിക്കുന്നത് എന്നോട് മാത്രമേയുള്ളു. ഞാനങ്ങനെ ഒരുകാര്യത്തിലും നിബന്ധനകളൊന്നും വെച്ചിട്ടില്ല. എപ്പോഴും കൂളായിരിക്കണമെന്നാണ് ആഗ്രഹിക്കാറുള്ളത്’. ശ്രീകുമാര്‍ വ്യക്തമാക്കി.