‘അതുകേട്ട് എന്റെ മുഖഭാവമൊക്കെ മാറുന്നത് സാറും ശ്രദ്ധിക്കുന്നുണ്ടായിരുന്നു’ പുരസ്‌കാരത്തിളക്കത്തില്‍ കാവ്യ പ്രകാശ്

അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മികച്ച സംവിധായകനും സഹനടനും ഗായികയ്ക്കും ഉള്‍പ്പെടെ 11 പുരസ്‌കാരങ്ങള്‍ നേടി മലയാള സിനിമ മിന്നിത്തിളങ്ങി. ആദ്യ ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് പ്രശസ്ത സംവിധായകന്‍ വി.കെ. പ്രകാശിന്റെ…

അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മികച്ച സംവിധായകനും സഹനടനും ഗായികയ്ക്കും ഉള്‍പ്പെടെ 11 പുരസ്‌കാരങ്ങള്‍ നേടി മലയാള സിനിമ മിന്നിത്തിളങ്ങി. ആദ്യ ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് പ്രശസ്ത സംവിധായകന്‍ വി.കെ. പ്രകാശിന്റെ മകള്‍ കാവ്യ പ്രകാശ്. പ്രത്യേക ജൂറി പരാമര്‍ശമാണ് കാവ്യയെ തേടിയെത്തിയത്. അച്ഛന്റെ സിനിമാ ചര്‍ച്ചയ്ക്കിടെ അപ്രതീക്ഷിതമായി കാവ്യയിലേക്കെത്തിയ ചിത്രമായിരുന്നു വാങ്ക്. ആര്‍.ഉണ്ണിയുടെ ‘വാങ്ക്’ എന്ന ചെറുകഥയാണ് കാവ്യ സിനിമയാക്കിയത്. ഇപ്പോഴിതാ കാവ്യ പ്രമുഖ മാധ്യമത്തിന് നേരത്തെ നല്‍കിയ അഭിമുഖത്തിലെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

‘2018ല്‍ ഒരു കഥയുടെ ചര്‍ച്ചയ്ക്കായി അച്ഛനെ കാണാന്‍ ബെംഗളൂരുവിലെത്തിയതായിരുന്നു ഉണ്ണി സാര്‍. ആദ്യമായാണ് കാണുന്നതെങ്കിലും ഞങ്ങള്‍ തമ്മില്‍ അന്ന് കുറച്ചധികം നേരം പല കഥകളെയും കുറിച്ച് സംസാരിച്ചു. അതില്‍ ഒന്നായിരുന്നു വാങ്ക്. കഥ ഞാന്‍ വായിച്ചിട്ടില്ലായിരുന്നു. ഈ കഥ കേട്ടപ്പോള്‍ത്തന്നെ ഒരു ഇഷ്ടവും കൗതുകവും തോന്നി. ഞാന്‍ ഓരോന്ന് ഇതേക്കുറിച്ച് ചോദിച്ചുകൊണ്ടേയിരുന്നു. ഉണ്ണിസാര്‍ കഥ നറേറ്റ് ചെയ്യുന്നത് കേള്‍ക്കാന്‍ തന്നെ ഭയങ്കര രസമാണ്. അതുകേട്ട് എന്റെ മുഖഭാവമൊക്കെ മാറുന്നത് സാറും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കഥ കേട്ടപ്പോള്‍ത്തന്നെ സിനിമ ചെയ്യണമെന്ന ആഗ്രഹം തോന്നിയെങ്കിലും ഒരു തുടക്കക്കാരിയായ ഞാന്‍ ചോദിക്കുന്നതെങ്ങനെ.

ഇങ്ങനൊരു കഥ എനിക്ക് തരില്ലെന്ന് ഉറപ്പായിരുന്നു. പക്ഷേ, കഥയോടുള്ള എന്റെ ആകാംക്ഷയും കൗതുകവും തിരിച്ചറിഞ്ഞ് ഉണ്ണിസാര്‍ തന്നെ ചോദിച്ചു, ഈ കഥ കാവ്യക്ക് സിനിമയാക്കിക്കൂടെയെന്ന്. എനിക്കന്ന് 25 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഇത് സിനിമയാക്കാനുള്ള ധൈര്യം കിട്ടിയത് സാര്‍ തന്ന പിന്തുണകൊണ്ട് മാത്രമാണ്. ആ കഥ ലഭിച്ചത് അനുഗ്രഹമായിട്ടാണ് കാണുന്നത്. സിനിമയാക്കിയപ്പോള്‍ കഥയോട് നീതി പുലര്‍ത്താനായി എന്നാണ് വിശ്വാസം. ഉണ്ണിസാര്‍ അച്ഛനുമായി ചര്‍ച്ച ചെയ്യാന്‍ വന്ന പ്രോജക്ട് നടന്നില്ലെങ്കിലും അന്നത്തെ കൂടിക്കാഴ്ച എന്റെ ആദ്യ സിനിമയ്ക്കുള്ള നിമിത്തമായെന്നും കാവ്യ അഭിമുഖത്തില്‍ പറഞ്ഞു.