‘ഞാന്‍ വന്ന് കാലുപിടിക്കാം, അവളെന്നെ തല്ലിക്കോട്ടെ’ കരഞ്ഞു പറഞ്ഞ് വിജയ് ബാബു

ബലാത്സംഗ കേസ് പ്രതിയും നടനുമായ വിജയ് ബാബു ഇരയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ഓഡിയോ പുറത്ത്. കേസ് പിന്‍വലിച്ചില്ലെങ്കില്‍ താന്‍ മരിച്ചു കളയുമെന്ന് പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. മാപ്പ് പറയാന്‍ താന്‍ തയ്യാറാണെന്നും ഇരയ്ക്ക് വേണമെങ്കില്‍…

ബലാത്സംഗ കേസ് പ്രതിയും നടനുമായ വിജയ് ബാബു ഇരയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ഓഡിയോ പുറത്ത്. കേസ് പിന്‍വലിച്ചില്ലെങ്കില്‍ താന്‍ മരിച്ചു കളയുമെന്ന് പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. മാപ്പ് പറയാന്‍ താന്‍ തയ്യാറാണെന്നും ഇരയ്ക്ക് വേണമെങ്കില്‍ തന്നെ തല്ലാമെന്നും വിജയ് ബാബു പറയുന്നുണ്ട്. പ്രമുഖ ചാനലാണ് ഇതു സംബന്ധിച്ചുള്ള ഓഡിയോ ക്ലിപ് പുറത്തു വിട്ടത്.

‘വിജയ് ബാബു ആണ്. ഞാന്‍ പറയുന്നത് അഞ്ചു മിനുട്ട് കേള്‍ക്കണം. ഞാന്‍ മരിച്ചു പോകും. ഞാന്‍ ജീവിച്ചിരിക്കില്ല. ഇത് ഞാന്‍ സത്യമായിട്ടും പറയുന്നതാണ്. എന്റെ അച്ഛന്‍ പോയിട്ട് കുറച്ചു നാളേ ആയുള്ളു. എന്റെ അമ്മയ്ക്ക് തീരെ സുഖമില്ലാതെയിരിക്കുകയാണ്. ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കണം. ഞാനീ കുട്ടിക്ക് നല്ലതു മാത്രമേ ചെയ്തിട്ടുള്ളു. നിങ്ങള്‍ എന്റെ അമ്മയെ കുറിച്ച് ആലോചിക്കൂ, അവളുടെ അമ്മയെ കുറിച്ച് ആലോചിക്കൂ.. ഇത് വെളിയില്‍ പോയാല്‍ പൊലീസുകാര് സെലിബ്രേറ്റ് ചെയ്യും. അവരുടെ സ്വഭാവം എനിക്ക് അറിയാം. ഞാന്‍ മാപ്പ് പറയാം. ഞാന്‍ വന്ന് കാലു പിടിക്കാം. അവളെന്ന് തല്ലിക്കോട്ടെ, എന്തു വേണമെങ്കിലും ചെയ്‌തോട്ടെ. പക്ഷേ ഇതു വെളിയില്‍ നാട്ടുകാര് സെലിബ്രേറ്റ് ചെയ്യാന്‍ അനുവദിക്കരുത്. ഒരു മനുഷ്യനല്ലേ, വഴക്കുണ്ടാവില്ലേ.. അതിനൊരു സൊല്യൂഷനില്ലേ.. അതിന് പൊലീസ് കേസാണ്?’ എന്ന് വിജയ് ബാബു ചോദിക്കുന്നു.

വിജയ് ബാബു അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നതിന്റെ തെളിവാണ് ഈ ഓഡിയോ. അതേസമയം ബലാത്സംഗ കേസില്‍ വിജയ് ബാബു കുറ്റക്കാരനാണെന്ന് തെളിഞ്ഞതായി കൊച്ചി ഡിസിപി വി.യു കുര്യക്കോസ് അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരായ വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. തെളിവെടുപ്പിനായി വിജയ് ബാബുവിനെ കൊണ്ടുപോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്വേഷണത്തില്‍ പ്രതികുറ്റം ചെയ്തതായി തെളിഞ്ഞതാണ്. തെളിവെടുപ്പിനായി കൊണ്ടുപോകും. ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. തെളിവെടുപ്പിന് ശേഷം വീണ്ടും വിശദമായി ചോദ്യം ചെയ്യും.

ആവശ്യമെങ്കില്‍ അന്വേഷണ സംഘത്തിന് അറസ്റ്റ് രേഖപെടുത്താമെന്ന് കോടതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അറസ്റ്റ് രേഖപെടുത്തിയാല്‍ 5 ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള്‍ ജാമ്യവും എന്ന വ്യവസ്ഥയില്‍ ജാമ്യം അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. പരാതിയില്‍നിന്ന് പിന്‍മാറാന്‍ അതിജീവിതയ്ക്ക് വിജയ് ബാബു ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഇത് സംബന്ധിച്ചും അന്വേഷണം നടത്തും. നടിയുടെ പേര് സമൂഹമാധ്യമങ്ങളില്‍ വെളിപ്പെടുത്തിയ കേസിലും നടപടിയുണ്ടാകും.