വിജയ് ബാബുവിന്റെ ഒളിവിന് പിന്നില്‍ സിനിമാ ലോകത്തെ ഉന്നതന്‍…? പണം തീര്‍ന്നതോടെ ക്രഡിറ്റ് കാര്‍ഡുകള്‍ എത്തിച്ചു നല്‍കി

സിനിമാ സ്‌റ്റൈല്‍ ഒളിച്ചോട്ടമാണ് നടനും സംവിധായകനുമായ വിജയ് ബാബു നടത്തിയിരിക്കുന്നത്. ഇന്റര്‍പോളിനു പോലും ഇനിയും കണ്ടെത്താന്‍ കഴിയാത്ത വിധം ദുബായില്‍ കഴിയണമെങ്കില്‍ തീര്‍ച്ചയായും ആരുടെയെങ്കിലും സഹായം കൂടാതെ പറ്റില്ല എന്നതും തീര്‍ച്ച. എന്നാല്‍, സഹായി…

സിനിമാ സ്‌റ്റൈല്‍ ഒളിച്ചോട്ടമാണ് നടനും സംവിധായകനുമായ വിജയ് ബാബു നടത്തിയിരിക്കുന്നത്. ഇന്റര്‍പോളിനു പോലും ഇനിയും കണ്ടെത്താന്‍ കഴിയാത്ത വിധം ദുബായില്‍ കഴിയണമെങ്കില്‍ തീര്‍ച്ചയായും ആരുടെയെങ്കിലും സഹായം കൂടാതെ പറ്റില്ല എന്നതും തീര്‍ച്ച. എന്നാല്‍, സഹായി ആര് എന്നതിന് ഉത്തരം കിട്ടിയിട്ടുമില്ല. ഉന്നതനായ സിനിമാ മേഖലയിലുള്ള ഒരാളാണ് സംരക്ഷകന്‍ എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഇതിനിടെ പുറത്തു വരുന്നുണ്ട്.

ഇത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായും വിവിധ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നുണ്ട്. യാത്രാരേഖകള്‍ ഇല്ലാ എന്നതുകൊണ്ടു തന്നെ ദുബായ് പോലീസിന്റെ സഹകരണത്തോടെ ഇന്റര്‍പോളിന് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യല്‍ നിസ്സാരമാണ്. എന്നാല്‍ അതിന് സാധിക്കാത്തതിന് പിന്നില്‍ ഉന്നത സ്വാധീനമുള്ള വ്യക്തിയുടെ സംരക്ഷണമുള്ളതിനാലാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അത് അങ്ങനെ തന്നെ ആകാനാണ് സാധ്യത.

ഇതിനിടെ, മേയ് 30 ന് വിജയ് ബാബു നാട്ടിലെത്തും എന്നാണ് ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. എന്നാല്‍, വിമാന ടിക്കറ്റ് റദ്ദാക്കി യാത്ര നീട്ടിവയ്ക്കാനാണ് വിജയ് ബാബുവിന്റെ അടുത്ത നീക്കം എന്ന് പൊലീസ് സംശയിക്കുന്നു.

വിജയ് ബാബുവിന് ക്രെഡിറ്റ് കാര്‍ഡുകള്‍ എത്തിച്ച് കൊടുത്തത് സിനിമാ ലോകവുമായി ബന്ധപ്പെട്ട വ്യക്തിയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. വിജയ് ബാബുവിന് വേണ്ടി സുഹൃത്ത് 2 ക്രെഡിറ്റ് കാര്‍ഡുകള്‍ ദുബായില്‍ എത്തിച്ച് നല്‍കി എന്നാണ് റിപ്പോര്‍ട്ട്. ഇവരേയും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം.

ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിക്കും വരെ വിദേശത്ത് തങ്ങാനുള്ള പണം തീര്‍ന്നതിനെ തുടര്‍ന്നാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ എത്തിച്ചു നല്‍കിയത്. തൃശൂര്‍ കൊടുങ്ങല്ലൂരിലെ സിനിമാ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നാണ് സുഹൃത്ത് നെടുമ്പാശേരി വഴി ദുബായിലെത്തി ക്രെഡിറ്റ് കാര്‍ഡുകള്‍ കൈമാറിയത് എന്നാണ് വിവരം.

ഇതിനിടെ, വിജയ് ബാബുവിനെതിരെ പരാതി നല്‍കിയ നടിയെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായി പൊലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിട്ടുമുണ്ട്.

എന്നാല്‍, കേസെടുത്തത് അറിയാതെയാണ് താന്‍ ദുബായിലേക്ക് പോയതെന്നാണ് വിജയ് ബാബു പറയുന്നത്. തന്റെ ജാമ്യ ഹര്‍ജി നിലനിര്‍ത്തിയാല്‍ തിങ്കളാഴ്ച കൊച്ചിയില്‍ തിരിച്ചെത്താം. ഇങ്ങനെയൊക്കെയാണ് കഴിഞ്ഞ ദിവസം വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കവേ വിജയ് ബാബുവിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്.

അതേസമയം, തനിക്കെതിരെ കേസടുത്തുവെന്നത് അറിഞ്ഞിരുന്നില്ല എന്ന വിജയ് ബാബുവിന്റെ വാദം തള്ളിയ പ്രോസിക്യൂഷന്‍, കേസെടുക്കും എന്ന് ഉറപ്പായതോടെയാണ് വിജയ് ബാബു നാടുവിട്ടതെന്നും കോടതിയില്‍ വ്യക്തമാക്കി. ഏപ്രില്‍ 22 നാണ് നടിയുടെ പരാതി അടിസ്ഥാനത്തില്‍ വിജയ് ബാബുവിനെതിരെ കേസെടുക്കുന്നത്. രണ്ട് ദിവസം കഴിഞ്ഞ് ഏപ്രില്‍ 24 നാണ് വിജയ് ബാബു രാജ്യം വിടുകയായിരുന്നു.