ഇപ്പോള്‍ കാണിച്ച സ്നേഹത്തിന് ഹൃദയത്തില്‍ തൊട്ട നന്ദി!!! വിനയന്‍

വിനയന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘പത്തൊന്‍പതാം നൂറ്റാണ്ട്’. ചിത്രം സെപ്റ്റംബര്‍ എട്ടിന് തിരുവോണ ദിനത്തില്‍ തിയേറ്ററുകളില്‍ എത്തും. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മാണം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ചിത്രം വരുന്നത്.

സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. വേലായുധപ്പണിക്കരായി സിജു വില്‍സണ്‍ ആണ് എത്തുന്നത്. ഒപ്പം വന്‍ താരനിരയും അണിനിരക്കുന്നുണ്ട്.

ആറാട്ടുപുഴ വേലായുധപ്പണിക്കരെ പരിചയപ്പെടുത്തുന്ന ശബ്ദം മോഹന്‍ലാലിന്റേതാണ്. കാലഘട്ട വിവരണം മമ്മൂട്ടിയുടെ ശബ്ദത്തിലൂടെയുമാണ് പ്രേക്ഷകരിലേക്കെത്തുക.
മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും വിനയന്‍ നന്ദിയും അറിയിച്ചു. ഇരുവരുടെയും സ്നേഹത്തിന് ഹൃദയത്തില്‍ തൊട്ട് നന്ദിയെന്ന് വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

യാതൊരു അവകാശ വാദങ്ങളും ഇല്ലാതെയാണ് പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നതെന്ന് വിനയന്‍ പറയുന്നു. ഒരു മാസ്സ് എന്റര്‍ടെയിനര്‍ ആയി ഈ ചരിത്രസിനിമയെ അവതരിപ്പിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു.

സിജു വിത്സണ്‍ നായകനാകുന്ന ഈ ചിത്രത്തിന് കൂടുതല്‍ പ്രസക്തിയേകുന്നതാണ് ഇവരുടെ വാക്കുകള്‍. മലയാള സിനിമാ മേഖലയിലെ എന്റെ നിലപാടുകള്‍ക്കോ, അഭിപ്രായങ്ങള്‍ക്കോ യാതൊരു മാറ്റവും ഇല്ലെന്നറിഞ്ഞു കൊണ്ടു തന്നെ എന്നോടും എന്റെ സിനിമയോടും അഭിനയകലയുടെ തലതൊട്ടപ്പന്‍മാരായ ഈ മഹാരഥന്‍മാര്‍ ഇപ്പോള്‍ കാണിച്ച സ്നേഹത്തിന് ഹൃദയത്തില്‍ തൊട്ട നന്ദി സ്നേഹാദരങ്ങളോടെ ഞാന്‍ അര്‍പ്പിക്കട്ടെ.

മമ്മൂക്കയും ലാലും ഡബ്ബിംഗ് തീയറ്ററില്‍ വന്ന ശേഷമാണ് നിര്‍മ്മാതാവ് ഗോപാലേട്ടനോട് ഞാന്‍ വിവരം പറഞ്ഞത്. ഒത്തിരി സന്തോഷത്തോടെയും അതിലേറെ ആശ്ചര്യത്തോടെയും ആണ് അദ്ദേഹം പ്രതികരിച്ചത്. ഇന്നും എന്നോടു വിദ്വേഷം വച്ചു പുലര്‍ത്തുന്ന വിരലിലെണ്ണാവുന്ന ചില സംവിധായകര്‍ മലയാള സിനിമയില്‍ ഉണ്ടെന്നെനിക്കറിയാം. ഞാനവരുടെ പേരു പറഞ്ഞ് വിഷമിപ്പിക്കുന്നില്ല. ഇതു വായിക്കുമ്പോള്‍ അവര്‍ക്കു സ്വയം മനസ്സിലാകുമല്ലോ?

എനിക്കവരോട് ഒരു ശത്രുതയുമില്ല, സ്നേഹമേയുള്ളു. പത്തു വര്‍ഷത്തോളം നല്ലൊരു സിനിമ ചെയ്യാന്‍ അനുവദിക്കാതെ നിങ്ങള്‍ എന്നെയല്ലേ ദ്രോഹിച്ചത്.. ഞാന്‍ തിരിച്ചൊന്നും ചെയ്തിട്ടില്ലല്ലോ? നിയമപരമായി കോടതിയില്‍ പോയല്ലേ ഉള്ളു. പിന്നെ നിങ്ങളുടെ വിലക്കു വകവയ്ക്കാതെ പഴയ നിലവാരത്തിലല്ലെങ്കിലും ചില സിനിമകള്‍ ചെയ്തു തീയറ്ററില്‍ എത്തിച്ചു.. അതൊരു വാശി ആയിരുന്നു.. അത്തരം വാശി ഇല്ലായിരുന്നെങ്കില്‍ ഞാന്‍ എന്ന വ്യക്തി ഇല്ല.. മാത്രമല്ല വിനയന്‍ എന്ന സംവിധായകന്‍ ഇന്നു സിനിമയിലേ കാണില്ലായിരുന്നു..

കാലം ഒത്തിരി മാറിയിരിക്കുന്നു സുഹൃത്തുക്കളെ.. ഈ പുത്തന്‍ തലമുറയുടെ കാലത്ത് അത്തരം വിദ്വേഷങ്ങള്‍ കൊണ്ടു നടന്നിട്ട് ഒരു കാര്യവുമില്ല.. അത് നിങ്ങളുടെ മസ്തിഷ്‌കത്തില്‍ വെറുപ്പിന്റെയും അസൂയയുടെയും ഹോര്‍മോണുകള്‍ കൂട്ടുമെന്നല്ലാതെ ഒരു ഗുണവും കിട്ടില്ല. നല്ല സിനിമകള്‍ ചെയ്യാന്‍ നമുക്കു ശ്രമിച്ചു നോക്കാം.. അതില്‍ എന്നെക്കാള്‍ കൂടുതല്‍ വിജയിച്ചിട്ടുള്ളവരാണല്ലോ നിങ്ങളില്‍ പലരും..

യാതൊരു അവകാശ വാദങ്ങളും ഇല്ലാതെയാണ് പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമ പ്രേക്ഷകസമക്ഷം എത്തിക്കുന്നത്, ഒരു മാസ്സ് എന്റര്‍ടെയിനര്‍ ആയി ഈ ചരിത്രസിനിമയെ അവതരിപ്പിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.. സെപ്തംബര്‍ എട്ടിനു ശേഷം പ്രേക്ഷകരാണ് അന്തിമ വിധി എഴുതേണ്ടത്. അതിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു’.

സെപ്തംബര്‍ എട്ടിനാണ് ചിത്രത്തിന്റെ റിലീസ്. ഒന്നര നൂറ്റാണ്ട് മുന്‍പുള്ള കേരളത്തിന്റെ സാമൂഹിക ജീവിതവും അക്കാലത്തെ സാമൂഹിക നേതാവായിരുന്ന ആറാട്ടുപുഴ വേലായുധ പണിക്കരുടെ അനാചാരങ്ങള്‍ക്കെതിരെയുള്ള ഇടപെടലുകളും സിനിമയില്‍ അനാവരണം ചെയ്യുന്നു. സംവിധായകന്‍ വിനയന്‍ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിര്‍മ്മാതാക്കള്‍ വി.സി പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ്.

കൃഷ്ണമൂര്‍ത്തിയാണ് എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍. കയാദു ലോഹര്‍ ആണ് നായിക. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുദേവ് നായര്‍, വിഷ്ണു വിനയന്‍, സുരേഷ് കൃഷ്ണ, സുധീര്‍ കരമന, ദീപ്തി സതി, സെന്തില്‍, മണികണ്ഠന്‍ ആചാരി, പൂനം ബാജുവ, ടിനി ടോം തുടങ്ങിയവര്‍ക്കൊപ്പം നിര്‍മ്മാതാവ് ഗോകുലം ഗോപാലനും വളരെ ശ്രദ്ധേയമായ വേഷം ചെയ്യുന്നു.

Anu B