അല്ലേല്‍ തന്നെ പ്രസവം ഇത്ര വലിയ സംഭവം ആണോ? എല്ലാ ജീവികളും പ്രസവിക്കുന്നില്ലേ?

ഡയറക്ട് ഒടിടി റിലീസിന് എത്തിയ അഞ്ജലി മേനോന്‍ സിനിമയായിരുന്നു വണ്ടര്‍ വുമണ്‍. ഗര്‍ഭിണികളുടേയും അവരുടെ സൗഹൃത്തിന്റേയും എല്ലാം കഥ പറഞ്ഞ ചിത്രം പലവിധത്തിലുള്ള പ്രതികരണങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് രമ്യ ഭാരതി എന്ന സിനിമാ ആസ്വാദക ഫിലീം ഗ്ര്ൂപ്പില്‍ എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഒത്തിരി നെഗറ്റീവ് റിവ്യൂ കണ്ടത് കൊണ്ട് നെഗറ്റീവുകള്‍ പ്രതീക്ഷിച്ചു കൊണ്ട് തന്നെ ആണ് കണ്ടു തുടങ്ങിയത് എന്നാണ് ഇവര്‍ കുറിപ്പില്‍ വ്യക്തമാക്കുന്നത്.

അത്തരം ദിവസങ്ങള്‍ നിമിഷങ്ങള്‍ എണ്ണി കടന്നു വന്ന പെണ്ണുങ്ങള്‍ക്ക് മാത്രമേ ഒരു പക്ഷെ ഇതിലെ ഓരോന്നും കണക്ട് ചെയ്യാന്‍ സാധിച്ചു എന്ന് വരു എന്നും കുറിപ്പില്‍ പറയുന്നു… കുറിപ്പിലെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…
Wonder Women ഇതാ ഇപ്പൊ കണ്ടു. ഒത്തിരി നെഗറ്റീവ് റിവ്യൂ കണ്ടത് കൊണ്ട് നെഗറ്റീവുകള്‍ പ്രതീക്ഷിച്ചു കൊണ്ട് തന്നെ ആണ് കണ്ടു തുടങ്ങിയത്. അതും എല്ലാ റിവ്യൂകളില്‍ നിന്നും സ്‌പോയിലെര്‍ കിട്ടി കൊണ്ട് തന്നെ.
അഭിനയിക്കുന്നവരും സംവിധായികയും എല്ലാം പ്രിയപ്പെട്ടവര്‍ ആയത് കൊണ്ട് കാണുമ്പോള്‍ പക്ഷേഭേദം വരരുത് എന്ന് ഉറപ്പിച്ചു തന്നെ ആണ് കാണാന്‍ തുടങ്ങിയത്. അവസാനത്തെ ഒരു കൊട്ടിക്കലാശം ഒഴിച്ച് നിര്‍ത്തിയാല്‍, തുടക്കം തൊട്ട് ഇതിന്റെ പോക്ക് എനിക്ക് ഇഷ്ടമായി.

എവിടെയും പറയത്തക്ക നെഗറ്റീവുകള്‍ ഇല്ലാതെ, ഇനിയെന്താവും എന്ന ആകാംഷ അധികം വെക്കാതെ. സത്യമാണ്. ഇതങ്ങനെ എല്ലാര്‍ക്കും അത്ര ഇഷ്ടമാകാന്‍ ഒന്നും സാധ്യതയില്ല. അല്ലേല്‍ തന്നെ പ്രസവം ഇത്ര വലിയ സംഭവം ആണോ? എല്ലാ ജീവികളും പ്രസവിക്കുന്നില്ലേ? മനുഷ്യ സ്ത്രീകള്‍ എത്ര യുഗങ്ങളായി പ്രസവിക്കുന്നു… ഇതിലിപ്പോള്‍ എന്താണ് പ്രത്യേകത? ഒരു പ്രത്യേകതയും ഇല്ല. ജോലിയും കരിയറും കുടുംബവും പ്രസവവും ഒക്കെ ഒരുമിച്ച് കൊണ്ടുപോകാന്‍ ആര് പറഞ്ഞു? അത് പെണ്ണുങ്ങളുടെ തീരുമാനം അല്ലേ. അപ്പൊ അവര് നോക്കിക്കോണം അതിന്റെ വരും വരായ്കകള്‍. എന്തൊക്കെ മല മറിച്ചാലും കൊള്ളാം, സമൂഹം /കുടുംബം പറയുന്ന കൃത്യസമയത്തു കെട്ടിക്കോണം, പെറ്റോണം, വളര്‍ത്തിക്കോണം. ഇതിനു പുറമെ വേണേല്‍ എന്തും ചെയ്‌തോ.

പിന്നേ ഒരു കാര്യം കൂടെ, കുഞ്ഞിന്റെ എന്തു കുറ്റത്തിനും കുറവിനും ഉത്തരവാദിത്തം പറഞ്ഞോളണം അമ്മ. കഴിവുകളും നല്ല ഗുണങ്ങളും ഒക്കെ ഞങ്ങള്‍ അച്ഛന്‍ വീട്ടുകാരുടെയും അമ്മ വീട്ടുകാരുടെയും ജീനില്‍ പിടിച്ചോളാം. പലരും പറഞ്ഞു കേട്ടു, ഇത് ഒരു ഡോക്യൂമെന്ററി പോലെ ആണെന്ന്. ഒന്നര മണിക്കൂര്‍ ആരോഗ്യ മാസിക വായിക്കേണ്ട കാര്യമേ ഉള്ളൂ എന്ന്. അത്തരം ദിവസങ്ങള്‍ നിമിഷങ്ങള്‍ എണ്ണി കടന്നു വന്ന പെണ്ണുങ്ങള്‍ക്ക് മാത്രമേ ഒരു പക്ഷെ ഇതിലെ ഓരോന്നും കണക്ട് ചെയ്യാന്‍ സാധിച്ചു എന്ന് വരു. ഇങ്ങനെയുള്ള സംരംഭങ്ങള്‍ വേണം. പ്രസവത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പ് മാത്രമല്ല. വിവാഹത്തിന് മുന്നേയും വേണം. മതത്തില്‍ അധിഷ്ധിതമല്ലാത്ത നിര്‍ബന്ധിത പ്രീമാരിറ്റല്‍ സെഷന്‍. ഓരോ വ്യക്തിയും വ്യത്യസ്തരാണ്. ആ ഗര്‍ഭിണികള്‍ മാത്രമല്ല, അവരുടെ ഭര്‍ത്താക്കന്മാരും, കുടുംബവും പശ്ചാത്തലവും വ്യത്യസ്തമാണ്. അവരുടെ ആരോഗ്യ-സാമ്പത്തിക-സാമൂഹ്യ അവസ്ഥകളും വ്യത്യസ്തമാണ്. ഒരൊറ്റ കാര്യം മാത്രമേ അവര്‍ക്കിടയില്‍ സമാനമായി ഉള്ളൂ. അവര്‍ ഓരോരുത്തരും നാളത്തെ ലോകത്തെ ആണ് ആ വയറ്റില്‍ ചുമക്കുന്നത്. ആ നാളെ എങ്ങനെ ആവും എന്നതിന്റെ തുടക്കം ആണ് ആ ഗര്‍ഭിണികളുടെ ഇന്നുകള്‍. അത് തന്നെയാണ് ഈ സിനിമയുടെ പ്രസക്തിയും.

ഒരമ്മ എങ്ങനെ കുഞ്ഞിനെ മനസ്സ് കൊണ്ടും ശരീരം കൊണ്ടും സ്വീകരിക്കുന്നു എന്നും, എങ്ങനെ കൊണ്ട് നടക്കുന്നു എന്നും, എങ്ങനെ ജന്മം നല്‍കുന്നു എന്നും, എങ്ങനെ വളര്‍ത്തുന്നു എന്നും വളരെ പ്രസക്തമായ കാര്യമാണ്. അതിനു വേണ്ടി കുറച്ചു ശ്രദ്ധ കൂടുതല്‍ സ്ത്രീകളിലേക്ക് കൊടുക്കുന്നതില്‍ ഒരു തെറ്റും ഇല്ല എന്ന് വേണം കരുതാന്‍. പിന്നേ കുറ്റം പറയുന്നവരോട് പഠിച്ചിട്ട് പറയാന്‍ പറയുന്നതിനോട് പൂര്‍ണ്ണമായും എതിര്‍ക്കാനും എനിക്ക് സാധിക്കുന്നില്ല. അതിന്റെ പേരില്‍ സിനിമയെ അവഗണിക്കുന്നതിനോടും. ഇഷ്ടമായി ഇഷ്ടമായില്ല എന്നൊക്കെ പറയുന്നതിനപ്പുറം, പരിധി വിട്ടുള്ള താരതമ്യ ചര്‍ച്ചകളും ഇഴകീറിയ നെഗറ്റീവ് അവലോകനവും എനിക്ക് വ്യക്തിപരമായി വലിയ താല്പപര്യം ഇല്ല.

Nikhina