അതിജീവിക പദ്ധതി, ദുരിതം അനുഭവിക്കുന്ന സ്ത്രീകൾക്ക് അപേക്ഷിക്കാം, ഒരു കുടുംബത്തിന് 50,000 രൂപ വരെ ലഭിക്കും

കുടുംബനാഥന്റെ ഏക ആശ്രയത്തില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങളില്‍ ഗൃഹനാഥന്‍ ഗുരുതരമായ അസുഖത്താല്‍ കിടപ്പിലാവുകയോ രോഗം മൂലം മരണപ്പെടുകയോ ചെയ്യുമ്ബോള്‍ ദുരിതത്തിലാകുന്ന കുടുംബങ്ങളെ കരകയറ്റാന്‍ സംസ്ഥാന വനിത ശിശുവികസന വകുപ്പ് ആവിഷിക്കരിച്ച ‘അതിജീവിക’ പദ്ധതിയിലേക്ക് അര്‍ഹരായവരില്‍ നിന്നും…

you can apply now in athijeevika padhathi

കുടുംബനാഥന്റെ ഏക ആശ്രയത്തില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങളില്‍ ഗൃഹനാഥന്‍ ഗുരുതരമായ അസുഖത്താല്‍ കിടപ്പിലാവുകയോ രോഗം മൂലം മരണപ്പെടുകയോ ചെയ്യുമ്ബോള്‍ ദുരിതത്തിലാകുന്ന കുടുംബങ്ങളെ കരകയറ്റാന്‍ സംസ്ഥാന വനിത ശിശുവികസന വകുപ്പ് ആവിഷിക്കരിച്ച ‘അതിജീവിക’ പദ്ധതിയിലേക്ക് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍, പ്രോഗ്രാം ഓഫീസര്‍, ശിശു വികസന പദ്ധതി ഓഫീസര്‍, സൂപ്പര്‍വൈസര്‍ എന്നിവര്‍ അപേക്ഷ സ്വീകരിക്കുന്നതാണ്. ഇവ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ക്ക് കൈമാറും. ലഭ്യമായ അപേക്ഷകളില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ വിശദമായ അന്വഷണം നടത്തി ദുരിതമനുഭവിക്കുന്നവരാണെന്ന് ഉറപ്പാക്കി റിപ്പോര്‍ട്ട് തയ്യാറാക്കുന്നു. ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി കൂടി ഈ അപേക്ഷകള്‍ പരിഗണിച്ചാണ് ധന സഹായത്തിന് വനിത ശിശു വികസന ഡയറക്ടര്‍ക്ക് ശുപാര്‍ശ ചെയ്യുന്നത്. സംസ്ഥാനതല സമിതിയുടെ അംഗീകാരത്തിന് വിധേയമായാണ് ധനസഹായം അനുവദിക്കുന്നത്.
ഭര്‍ത്താവിന്റെ അല്ലെങ്കില്‍ കുടുംബനാഥന്റെ വിയോഗം മൂലമോ അസുഖം മൂലമോ മറ്റ് കാരണത്താലോ ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് 50,000 രൂപ വരെ ഒറ്റത്തവണ സഹായം നല്‍കുന്നതിനാണ് അതിജീവിക പദ്ധതി ആവിഷ്‌ക്കരിച്ച്‌ നടപ്പിലാക്കിയതെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. സ്ത്രീകളുടെ ചുമതലയിലാകുന്ന കുടുംബങ്ങളുടെ എണ്ണം കേരളത്തില്‍ ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നതായാണ് അങ്കണവാടികള്‍ മുഖേന നടത്തുന്ന കുടുംബ സര്‍വേ പ്രകാരം സൂചിപ്പിക്കുന്നത്. പെട്ടന്നുണ്ടാകുന്ന സാഹചര്യങ്ങളില്‍ സ്ഥിരവരുമാനം ഇല്ലാതാകുന്നതോടെ നിത്യചെലവിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആശുപത്രി ചെലവുകള്‍ക്കും മറ്റും മാര്‍ഗമില്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥ സംജാതമാകുന്നു.

ബാങ്ക് ലോണെടുത്തും മറ്റും നിര്‍മ്മിച്ച വീടുകളുടെ തിരിച്ചടവ്, ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് വേണ്ടി എടുത്ത ലോണ്‍ തിരിച്ചടവ് എന്നിവ മുടങ്ങുന്നത് കാരണം ഈ കുടുംബങ്ങള്‍ ജപ്തി ഭീഷണിയും നേരിടുന്നുണ്ട്. ഇത് പലപ്പോഴും കൂട്ട ആത്മഹത്യയിലേയ്ക്ക് എത്തിച്ചേരുന്ന സന്ദര്‍ഭങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈയൊരു സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് ഈ പദ്ധതിയ്ക്ക് രൂപം നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.

ഗുണഭോക്താക്കള്‍

50 വയസില്‍ താഴെയുള്ള അനാരോഗ്യം നിമിത്തം ജോലി ചെയ്യാന്‍ സാധിക്കാത്തവരെയാണ് ഈ സ്‌കീമില്‍ പരിഗണിക്കുക. ഭര്‍ത്താവ്, കുട്ടികള്‍, കുടുംബനാഥ എന്നിവര്‍ രോഗബാധിതരായി കിടപ്പു രോഗിയുള്ള കുടുംബം, പ്രകൃതി ദുരന്തത്താലോ, മനുഷ്യ വിപത്തിനാലോ വീട് നഷ്ടപ്പെട്ട് നാശം സംഭവിച്ച്‌ വാടകയ്ക്ക് താമസിക്കാന്‍ കഴിയാതെ ബുദ്ധിമിട്ടുന്ന സ്ത്രീ കുടുംബനാഥയായ കുടുംബം, കട ബാധ്യത മൂലം കുടുംബനാഥ ജപ്തി ഭീഷണി നേരിടുന്ന കുടുംബം, ഭര്‍ത്താവിന്റെ അസുഖം/വിയോഗം മൂലം മക്കളുടെ പഠനത്തിന് ആശ്രിതരുടെ ചികിത്സയ്ക്കും ബുദ്ധിമുട്ടുന്ന കുടുംബനാഥയായ കുടുംബം, അസുഖം ബാധിച്ച്‌ മറ്റാരും നോക്കാനില്ലാതെ കഷ്ടപ്പെടുന്ന സ്ത്രീകള്‍ (വിധവകളെ കൂടാതെ അവിവാഹിതര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍ വിവാഹ മോചിതര്‍) എന്നിവരാണ് ഗുണഭോക്താക്കള്‍.

അര്‍ഹത മാനദണ്ഡം

അപേക്ഷകരുടെ വാര്‍ഷിക കുടുംബ വരുമാനം 50,000 രൂപയില്‍ താഴെയായിരിക്കണം. അപേക്ഷകര്‍ക്ക് പ്രായ പൂര്‍ത്തിയായ തൊഴില്‍ ചെയ്യുന്ന മക്കള്‍ ഉണ്ടായിരിക്കരുത്.

അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍

നിശ്ചിത ഫോമിനോടൊപ്പം തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, വരുമാന സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ തലത്തില്‍ ധനസഹായം (മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി) ലഭിച്ചിട്ടില്ലായെന്നുള്ള വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, നിലവിലെ ജീവിതാവസ്ഥ സംബന്ധിച്ച്‌ വെള്ള പേപ്പറില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്, വയസ് തെളിയിക്കുന്ന രേഖ എന്നിവയും ഹാജരാക്കേണ്ടതാണ്.