Malayalam WriteUps

ആസിഡ് ആക്രമണത്തിന് ശേഷമുള്ള തന്റെ രൂപം ആദ്യമായി അവൾ കണ്ടു , അന്ന് അവൾ ഒരുപാടു കരഞ്ഞു ഇന്നവൾ സരോജിന്റെ പ്രണയത്തെ തിരിച്ചറിയാൻ തുടങ്ങി

എല്ലാ പെൺകുട്ടികളെ പോലെ അവൾക്കും ഉണ്ടായിരുന്നു ഒരുപാടു സ്വപ്നങ്ങൾ എന്നാൽ ആ സ്വപ്നങ്ങൾക്കു മുകളിലേക്ക് പെട്ടന്നായിരുന്നു അവന്റെ കരിനിഴൽ വീണത് .

ക്ലാസ് കഴിഞ്ഞ് സ്കൂളിൽ നിന്നും വരികയായിരുന്നു 15 കാരിയായ പ്രമോദിനി. അപ്പോഴാണ് 28 കാരനായ യുവാവിന്റെ വരവ്. അര്‍ധ സൈനീകനായ അയാൾ അവളോട് പ്രണയാഭ്യർഥന നടത്തി. എന്നാൽ അവൾ നിരസിച്ചതോടെ കലി മൂത്ത അയാൾ തന്റെ കൈവശമുണ്ടായിരുന്ന വീര്യമേറിയ ആസിഡ് പെണ്‍കുട്ടിയുടെ ശരീരത്തിലേയ്ക്ക് ഒഴിച്ചു. അവിടുന്നാണ് അവളുടെ ജീവിതം മാറിമറിയുന്നത്.

ഏറെക്കാലത്തെ ചികിത്സയ്‌ക്കൊടുവിലാണ് അവൾ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. എന്നാൽ അപ്പോഴേക്കും അവളുടെ കാഴ്ച്ച നഷ്ടപ്പെട്ടിരുന്നു. ജീവിതം തീർന്നു എന്ന കരുതിയിരുന്നപ്പോഴാണ് സരോജ് കുമാര്‍ സാഹൂ എന്ന യുവാവിന്റെ വരവ്.

പ്രണയം നിരസിച്ചതിനെ തുടര്‍ന്നുണ്ടായ ആസിഡ് ആക്രമണത്തില്‍ ഇരുകണ്ണുകളും തലമുടിയും നഷ്ടപ്പെട്ട് ഉരുകിയൊലിച്ച ചര്‍മ്മവുമായി ജീവിതത്തോട് പടവെട്ടി മുന്നേറിയ ആ 15 കാരിക്ക് വര്‍ഷങ്ങള്‍ക്കിപ്പുറം പ്രണയ മാംഗല്യം.

ആസിഡ് ആക്രമണത്തെ തുടര്‍ന്ന് കാലിലുണ്ടായ വ്രണത്തിന് ചികിത്സതേടി ആശുപത്രി കിടക്കയില്‍ കഴിയവേ ആയിരുന്നു സരോജിന്റെ അവിടേയ്ക്കുള്ള വരവ്. സുഹൃത്തായ നഴ്‌സിനെ കാണാനെത്തിയ സരോജ് പ്രമോദിനിയുടെ അമ്മയുടെ കരച്ചില്‍ കേട്ടാണ് അവളുടെ കിടക്കയ്ക്ക് സമീപമെത്തിയത്.

തന്റെ മകളുടെ ദാരുണവസ്ഥ പറഞ്ഞുകൊണ്ട് വാവിട്ട് കരയുകയായിരുന്ന അമ്മയെ ആശ്വസിപ്പിച്ചാണ് സരോജ് അന്ന് മടങ്ങിയത്. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളില്‍ സരോജ് പ്രമോദിനിയുടെ നിത്യ സന്ദര്‍ശകനായി. എന്നാല്‍, 15 ദിവസങ്ങള്‍ക്ക് ശേഷമാണ് പെണ്‍കുട്ടിയുമായി സരോജ് സംസാരിച്ചത്. പിന്നീട് ഈ സാന്നിധ്യം തനിക്ക് ഒരു ആശ്വാസമാണെന്ന് അവള്‍ തിരിച്ചറിഞ്ഞു.

കാഴ്ച നഷ്ട്പെട്ട പ്രമോദിനി സരോജിന്റെ സാന്നിധ്യത്തില്‍ വേദന മറന്നു. മനസിന്റെ സന്തോഷം ശരീരത്തിലും മാറ്റങ്ങളുണ്ടാക്കി തുടങ്ങി. ഇതിനിടെ 2016 ജനുവരി 16 ന് സരോജ് തന്റെ പ്രണയം പ്രമോദിനിയെ അറിയിച്ചു. ആ വാക്കുകള്‍ കേള്‍ക്കാന്‍ മനസ്സുകൊണ്ട് ആഗ്രഹിച്ചിരുന്ന അവള്‍ അങ്ങനെ സരോജിന്റെ റാണിയായി മാറി. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ കാഴ്ച വീണ്ടെടുത്തു.

അന്നാണ് അവള്‍ ആസിഡ് ആക്രമണത്തിന് ശേഷമുള്ള തന്റെ രൂപം ആദ്യമായി കണ്ടത്. കണ്ണാടിയില്‍ നോക്കിയ അവള്‍ അന്ന് ഒരുപാട് കരഞ്ഞു. തന്റെ രൂപം കൂടി കണ്ടതോടെ അവള്‍ സരോജിന്റെ പ്രണയത്തിന്റെ തീവ്രത തിരിച്ചറിഞ്ഞു.

പ്രണയം സഫലമാക്കാന്‍ വീട്ടുകാര്‍ തയ്യാറായതോടെ സരോജുമൊന്നിച്ചുള്ള ജീവിതം സ്വപ്നം കാണുകയാണ് അവള്‍. എന്നാല്‍, അപ്പോഴും ഒരു ദു:ഖം മാത്രം ബാക്കി. തന്നെ ആക്രമിച്ചയാള്‍ ഇപ്പോഴും സുഖമായി ജീവിക്കുന്നു. ഇതുവരെ ആരും നിയമനടപടികൾ എടുത്തിട്ടുമില്ല.

ഈ ഒരു ദുഃഖം മാത്രമേ ഇന്ന് അവളിൽ അവശേഷിക്കുന്നുള്ളൂ .നമ്മുടെ ഭരണ വ്യവസ്ഥ മാറേണ്ട സമയം ഒരുപാടു അതിക്രെമിച്ചു കഴിഞ്ഞു .ഇൻ ഒരിക്കലും ഇങ്ങനെയൊരു ദുരവസ്ഥ ഒരു പെൺകുട്ടിക്കും സംഭവിച്ചു കൂടാ .

Devika Rahul