‘ഇതിനാണോ ചേട്ടാ ഇന്ത്യയിലെ എല്ലാ അവാര്‍ഡുകളും മോഹന്‍ലാല്‍ കൊണ്ടുപോകുമെന്ന് പറഞ്ഞത്?’ ഒടിയന്‍ കണ്ടിറങ്ങിയപ്പോള്‍ അടുത്തുണ്ടായിരുന്ന മറ്റൊരു പ്രേക്ഷകന്റെ ചോദ്യമാണിത്. ഒരു സിനിമാ പ്രേമിയുടെ വാക്കുകള്‍ തന്നെയെന്ന് നിസംശയം പറയാം.
പ്രതീക്ഷകള്‍ തകര്‍ക്കുന്ന ഒടിയനെന്നാണ് ഭൂരിപക്ഷ അഭിപ്രായം. അത് വേറൊന്നും കൊണ്ടല്ല, സംവിധായകന്‍ ശ്രീകുമാര്‍ മേനോനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും നല്‍കിയ ഓവര്‍ ഹൈപ്പ് തന്നെ. ഓവര്‍ ഹൈപ്പില്‍ ഒരു ചിത്രമെത്തിയിട്ട് അമിത പ്രതീക്ഷിയില്‍ ചിത്രത്തിന് കയറണ്ട എന്ന് പറയുന്നതില്‍ ലോജിക്കില്ല. ഒരുപക്ഷേ, ഒടിയനെ കുറിച്ചറിയാത്തവര്‍ക്ക് ഈ ചിത്രത്തില്‍ പലയിടത്തും ലാഗ് അനുഭവപ്പെട്ടേക്കാം.
പാലക്കാട് ജില്ലയിലെ തേന്‍കുറിശ്ശി ഗ്രാമത്തിലെ മാണിക്യന്‍ എന്ന ഒടിയന്റെ ജീവിതമാണ് സിനിമ പറയുന്നത്. ആദ്യത്തെ 20 മിനിറ്റോളം പ്രേക്ഷകനെ പിടിച്ചിരുത്തുന്നത് തന്നെ. എന്താണ്, ആരാണ് തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരം തേടിയുള്ള യാത്രയാണത്. ക്യൂരിയോസിറ്റി ജനിപ്പിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ പിന്നീടങ്ങോട്ട് പതിഞ്ഞ താളത്തില്‍ സഞ്ചരിക്കുന്നു.
മുടിനീട്ടിവളര്‍ത്തിയ, ഒടിയന്‍ മാണിക്യനാണ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. കഥ ഭൂതകാലത്തിലേക്ക് പോകും. അവിടെ നിന്നും തിരിച്ച് വര്‍ത്തമാനത്തിലേക്ക്. തന്റെ ജീവിതം തകര്‍ത്തത് ആരാണെന്ന തിരിച്ചറിവില്‍ പകരം ചോദിക്കാനും കണക്കു തീര്‍ക്കാനം ഒടിയന്‍ തിരിച്ച് തേങ്കുറിശിയിലേക്ക് എത്തുകയാണ്. എന്നാല്‍, ഇന്റര്‍വെല്ലിനു ശേഷമുള്ള കഥ പ്രതീക്ഷിക്കാവുന്നത് തന്നെ. ലാഗ് അനുഭവപ്പെടുന്നത് ഇതോടെയാണ്.
ഒരുപാട് കേട്ട് പഴകിയ ഒടിയന്‍ എന്ന സങ്കല്പത്തെ വിശ്വസനീയമായി വിളക്കി ചേര്‍ത്ത് അവതരിപ്പിക്കാന്‍ തിരക്കഥാ കൃത്തിന് കഴിഞ്ഞിരിക്കുന്നു. തേന്‍കുറിശ്ശിയുടെ രാത്രി മനോഹാരിതയും ഒടിയന്റെ ഒടി വിദ്യകളും ഒരു പോരായ്മയും ഇല്ലാതെയാണ് ക്യാമറാന്മാര്‍ ഷാജി കുമാര്‍ ചിത്രീകരിച്ചിരിക്കുന്നത്. ഗാനങ്ങള്‍ മികച്ച് നിന്നു. ഒടിയനിലൂടെ പഴയ ആ മഞ്ജുവിനെ തിരികെ ലഭിച്ചിരിക്കുന്നു. അഭിനയം കൊണ്ടും സ്ക്രീന്‍ പ്രസന്‍സ് കൊണ്ടും.
അഭിനേതാക്കള്‍ എല്ലാം മികച്ച് നിന്നപ്പോഴും ഫാന്‍സിന് ആഘോഷിക്കാന്‍ പാകത്തിലുള്ള ബിജിഎമോ സംഭാഷങ്ങളോ ചിത്രത്തിലുണ്ടായില്ല. സിനിമയുടെ പ്രധാന പ്ലസ് പോയന്റ് ആകേണ്ടിയിരുന്ന സംഘട്ടനങ്ങള്‍ ഒരുക്കിയ പീറ്റര്‍ ഹൈന്‍ നിരാശപ്പെടുത്തി. പീറ്റര്‍ ഹെയിന്‍ – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ പുലിമുരുകന്‍ എത്രയോ മുകളിലാണ്.
മോഹന്‍ലാല്‍ എന്ന മഹാനടനെ കീറിമുറിച്ച് പരിശോധിക്കാന്‍ ആര്‍ക്കും കഴിയില്ല, അത്രമേല്‍ സൂഷ്മാമായി തന്നെയാണ് അദ്ദേഹം തനിക്ക് കിട്ടുന്ന ഓരോ കഥാപാത്രത്തേയും അവതരിപ്പിക്കുന്നത്. അതുതന്നെയാണ് ഒടിയനിലും കണ്ടത്. മോഹന്‍ലാലിന്റെ സ്ക്രീന്‍ പ്രസന്‍സും ഡെഡിക്കേഷനും സിനിമയുടെ ഹൈലൈറ്റ്സ് ആണു. പക്ഷേ, ഇടയ്ക്കെപ്പോഴോ പ്രകാശ് രാജ് മോഹന്‍ലാലിനും മുന്നിലാണെന്ന് തോന്നിപ്പോയി.
സിനിമ കഴിയുമ്ബോള്‍ മോഹന്‍ലാല്‍ ഫാന്‍സ് നെഞ്ചുവിരിച്ച് ഇറങ്ങിവരാമെന്നാണ് ശ്രീകുമാര്‍ മേനോന്‍ അവസാനം പറഞ്ഞത്. എന്നാല്‍, ഒരു മാസ് പടത്തിനു ആവശ്യമായ, ഫാന്‍സിനെ എന്‍ഗേജ് ചെയ്യിക്കാന്‍ വേണ്ട പഞ്ച് ഡയലോഗുകളോ, അതിമാരകമായ സംഘട്ടന രംഗങ്ങളോ സിനിമയിലില്ല എന്നതും ശ്രദ്ധേയം.
അമിത പ്രതീക്ഷയും വന്‍ ഹൈപ്പും മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രൊമോഷന്‍ രീതീകളുടേയും അമിതഭാരം ചുമലിലേറ്റിയാണ് ഒടിയന്‍ തിയേറ്ററിലെത്തിയത്. ഈ ഹൈപ് ഒന്നുമില്ലായിരുന്നെങ്കില്‍ മറ്റൊരു ലെവലില്‍ ഈ ചിത്രം ആസ്വദിക്കാന്‍ പറ്റുമായിരുന്നു എന്നും തോന്നിയേക്കാം.
(റേറ്റിംഗ്:3/5)