ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം രസകരമാണ്. ‘ഇരിക്കുന്നതില്‍ കുഴപ്പമില്ല, പക്ഷേ കുറച്ചധികം സമയം ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ടാല്‍ ഞങ്ങള്‍ ചോദിക്കും’. ഒറ്റയ്ക്ക് ഇരിക്കുന്നതെന്ത് കൊണ്ടാണെന്ന് ചോദിച്ചാല്‍ എനിക്ക് തരാന്‍ കഴിയുന്ന ഏറ്റവും നല്ല ഉത്തരം ഒരുപക്ഷേ നിങ്ങള്‍ക്ക് ബോധ്യപ്പെട്ടന്ന് വരില്ല സാര്‍. ഒറ്റയ്ക്ക് ഇരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത് കൊണ്ട് ഒറ്റയ്ക്ക് ഇരിക്കുന്നു എന്നത് മാത്രമാണാ ഉത്തരം.
തിരുവനന്തപുരത്ത് ജീവിതമാരംഭിച്ചിട്ട് വെറും രണ്ടു മാസം പിന്നിടുന്നതേയുള്ളു. നഗരത്തിന്റെ പല ഭാഗങ്ങളിലായി കൂടെ പഠിച്ച രണ്ട്, മൂന്ന് സൂഹൃത്തുക്കളുണ്ട് എന്നതൊഴിച്ചാല്‍ പേരറിയാത്ത ഒരു കൂട്ടം ആള്‍ക്കാരുടെ ലോകമാണ് തിരുവനന്തപുരം ഇന്നും.
ഓഫീസിനും ഹോസ്റ്റലിനുമപ്പുറം അറിയാവുന്ന രണ്ട് പൊതു ഇടങ്ങള്‍ റെയില്‍വേ സ്‌റ്റേഷനു മുന്നിലെ കെഎസ്ആര്‍ടിസി കോംപ്ലക്‌സും കനകക്കുന്ന് കൊട്ടാരവുമാണ്. ഓഫീസില്‍ നിന്നിറങ്ങിയാല്‍ പലപ്പോഴും ചെന്നെത്താറ് ഈ രണ്ടിടങ്ങളില്‍ ഏതിലെങ്കിലും ഒന്നിലാണ്. ചിലപ്പോള്‍ സുഹൃത്തുക്കളെ കാണാന്‍, അല്ലെങ്കില്‍ വെറുതെ. ഓഫീസില്‍ നിന്ന് കെഎസ്ആര്‍ടിസി കോംപ്ലക്‌സിലേക്കുള്ള കുഞ്ഞ് കാല്‍ നടയാത്രകളെ സഹപ്രവര്‍ത്തകര്‍ തന്നെ കളിയാക്കിയിട്ടുണ്ട്. എന്നാല്‍ ഈ കുഞ്ഞ് കാല്‍നട യാത്രകള്‍ പഠിപ്പിക്കുന്ന ചില ബോധ്യങ്ങളുണ്ട്, തിരിച്ചറിവുകളുണ്ട്, അനുഭവങ്ങളുണ്ട്.
ആണും പെണ്ണും ഒന്നിച്ച് നടക്കുന്നതും ഇരിക്കുന്നതും മാത്രമല്ല, ഒറ്റയ്ക്ക് നടക്കുന്ന പെണ്ണിനെയും പേടിയാണ് സമൂഹത്തിനെന്ന് ഇപ്പോള്‍ ബോധ്യമാവുന്നു. ഒറ്റയ്ക്ക് നടക്കുന്ന പെണ്ണിനെ പേടിക്കുന്ന, അതില്‍ ആശങ്കപ്പെടുന്ന, നിരന്തരം ചോദ്യം ചെയ്യുന്ന ഒരു സമൂഹമാണിതെന്ന ബോധ്യം.
ആള്‍ക്കൂട്ടത്തില്‍ നിന്നൊഴിഞ്ഞ് ഒറ്റയ്ക്ക് കുറച്ചധികം സമയം മ്യൂസിയത്തിലെ വെളുത്ത ബെഞ്ചുകളിലൊ, കെഎസ്ആര്‍ടിസി കോംപ്ലക്‌സിന്റെ പടവുകളിലിരുന്നാലോ ചിലരുടെ പുരികം ചുളിഞ്ഞേക്കാം, ചോദ്യങ്ങള്‍ ഉയര്‍ന്നേക്കാം. ആരാണ്? എന്തിനാണിവിടെ ഇരിക്കുന്നത്? എവിടേക്കാണ് പോവേണ്ടത്? പണ്ട് ലിറ്ററേച്ചര്‍ ക്ലാസില്‍ പഠിച്ച എമിലി ഡിക്കിന്‍സിന്റെ ‘ ഐ ആം നോബഡി , ഹു ആര്‍ യു’ എന്ന കവിതയുടെ തലക്കെട്ടാണ് ഇത്തരം ചോദ്യം ചെയ്യലുകള്‍ ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരിക.
തിരുവനന്തപുരത്ത് എത്തിയ ശേഷം, കഴിഞ്ഞ മാസം, ഈ വരി വീണ്ടും ഓര്‍ത്തു. തമ്പാനൂര്‍ കെഎസ്ആര്‍ടിസി കോംപ്ലക്‌സിന് മുന്നിലെ പടവുകളില്‍ സുഹൃത്തിനെയും കാത്തിരിക്കുകയാണ് ഞാന്‍. സമയം വൈകിട്ട് മൂന്ന് മണി. മുമ്പിലൂടെ കടന്ന് പോകുന്നവരെയും ശ്രദ്ധിച്ച് , ഇടയ്ക്ക് ഫോണില്‍ ശ്രദ്ധ കൊടുത്ത് വളരെ അലസമായിട്ടുള്ള ഇരിപ്പാണ്. കുറച്ച് സമയം കഴിഞ്ഞ് കാണും, ഒരു പോലീസുകാരന്‍ എനിക്കടുത്തേക്ക് വന്നു. പിന്നെ ചോദ്യങ്ങള്‍. എവിടേക്കാണ് പോവണ്ടത്? ഇതായിരുന്നു ആദ്യ ചോദ്യം. ഇവിടെ എന്തിന് ഇരിക്കുന്നു എന്നായി അടുത്ത ചോദ്യം?
എവിടേക്കും പോവാനല്ല, സുഹൃത്തിനെ കാത്തിരിക്കുകയാണെന്ന് മറുപടി കൊടുത്തു. പിന്നീട്, പേരെന്താണ്, എവിടെയാണ് താമസം, എന്താണ് പഠിക്കുന്നത് തുടങ്ങിയ ചോദ്യങ്ങള്‍. എവിടെയാണ് താമസം എന്ന ചോദ്യത്തിന് ഇവിടെയടുത്താണ് താമസം എന്ന് മറുപടി കൊടുത്തു. താമസ സ്ഥലമായ ബേക്കറി ജങ്ഷന്റെ പേര് അന്നേരം വായില്‍ വന്നില്ല എന്നതാണ് സത്യം. പിന്നീട് സമയമെടുത്ത് സ്ഥലപ്പേര് പറഞ്ഞ് കൊടുത്തു. അവസാനം ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേര് പറഞ്ഞപ്പോഴാണ് പോലീസുകാരന്‍ ഒന്നടങ്ങിയത്.
കുറച്ചധികം സമയമായല്ലോ, എന്താണിവിടെ ഇരിക്കുന്നതെന്ന പോലീസുകാരന്റെ ചോദ്യത്തിന് ഇവിടെ ഇരിക്കാന്‍ പാടില്ലേ എന്ന് തിരിച്ച് ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം രസകരമാണ്. ‘ഇരിക്കുന്നതില്‍ കുഴപ്പമില്ല, പക്ഷേ കുറച്ചധികം സമയം ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ടാല്‍ ഞങ്ങള്‍ ചോദിക്കും’. ഒറ്റയ്ക്ക് ഇരിക്കുന്നതെന്ത് കൊണ്ടാണെന്ന് ചോദിച്ചാല്‍ എനിക്ക് തരാന്‍ കഴിയുന്ന ഏറ്റവും നല്ല ഉത്തരം ഒരുപക്ഷേ നിങ്ങള്‍ക്ക് ബോധ്യപ്പെട്ടന്ന് വരില്ല സാര്‍. ഒറ്റയ്ക്ക് ഇരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത് കൊണ്ട് ഒറ്റയ്ക്ക് ഇരിക്കുന്നു എന്നത് മാത്രമാണാ ഉത്തരം.
ഒറ്റയ്ക്കും കൂട്ടായും ഇരിക്കുന്ന നിരവധി ആളുകള്‍ അതേ സ്ഥലത്ത് ഉണ്ടായിട്ടും ഇത്തരം ചോദ്യങ്ങള്‍ ചില ‘ഒറ്റ’കളുടെ നേരെ മാത്രമുയരുന്നത് എന്തുകൊണ്ടായിരിക്കും? ഇത്തരം ചില ചോദ്യം ചെയ്യപ്പെടലുകളിലാണ് പ്രായം വെറും അക്കം മാത്രമാണെന്ന് തോന്നാറുള്ളത്. 24 വയസ്സായി എന്നത് കൊണ്ട് കാര്യമില്ല. 24 വയസ്സുകാരിയില്‍ സമൂഹം ആഗ്രഹിക്കുന്ന, ആവശ്യപ്പെടുന്ന ശാരീരിക വളര്‍ച്ചയും വേണം നിങ്ങളുടെ വ്യക്തിത്വം അംഗീകരിച്ച് കിട്ടാന്‍. സ്വകാര്യത മാനിക്കപ്പെടാന്‍.
ഇല്ലെങ്കില്‍ ഒരു പക്ഷേ റോഡ് പണിക്ക് വരുന്ന തമിഴ് പയ്യന്റെ കൂടെ ഒളിച്ചോടാന്‍ വന്നതാണെന്നോ, വീട്ടുകാരുടെ കണ്ണുവെട്ടിച്ച് കറങ്ങി നടക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണെന്നോ മറ്റുള്ളവരെക്കുറിച്ചാലോചിച്ച് സദാ തല പുകയ്ക്കുന്ന, അതുമായി ബന്ധപ്പെട്ട് ഫാന്റസികള്‍ പണിഞ്ഞുയര്‍ത്തുന്ന സമൂഹം ചിന്തിച്ചേക്കും. കഴിഞ്ഞ കാലങ്ങളില്‍ ഏറ്റവും കൂടുതല്‍ നേരിട്ടിട്ടുള്ള ചോദ്യം പ്ലസ്ടുവിനാണോ പഠിക്കുന്നത് എന്നാണ്. ചിരിച്ച് കൊണ്ട് മുഖത്ത് നോക്കി ചോദിക്കുന്ന ഇത്രയും അശ്‌ളീലത നിറഞ്ഞ മറ്റൊരു ചോദ്യം വേറെയുണ്ടോ എന്ന് തന്നെ സംശയമാണ്.
സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധി വരുമ്പോള്‍ തന്നെ വ്യക്തികളുടെ സ്വകാര്യത ഉള്‍ക്കൊള്ളാന്‍ ഭരണകൂടത്തിനും സമൂഹത്തിനും കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. കിടപ്പുമുറിയില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും കിട്ടേണ്ട എന്തോ ഒന്നാണ് സ്വകാര്യത എന്നതിനപ്പുറത്തേക്ക് വളരാന്‍ നമ്മുടെ ആള്‍ക്കാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന ഉത്തമ ബോധ്യമുളളതിനാല്‍ ഇരിപ്പിനും നടപ്പിനുമെതിരെ ചോദ്യങ്ങള്‍ ഉയരും എന്നറിയാം.
നിങ്ങളും ഇരയാണെന്ന തിരിച്ചറിവുണ്ട്, സാര്‍. ആണധികാര ബോധത്തിന്റെ കേവലമൊരു ഇര. ആണകോയ്മാ പ്രത്യയശാസ്ത്രം പെണ്ണിനും ആണിനും സൃഷ്ടിച്ച് കൊടുത്ത വാര്‍പ്പ് മാതൃകകള്‍ പൊളിച്ച് പുറത്ത് കടക്കാന്‍ കഴിയാതെ ഭരണകൂടം തരുന്ന ആണധികാരത്തിന്റെ പോലീസ് വേഷം ആടിത്തീര്‍ക്കുക മാത്രമാണ് നിങ്ങളും ചെയ്യുന്നത്.
എന്നാല്‍, ഒരു കാര്യം പറയാന്‍ ഒന്നു കൂടി ആഗ്രഹിക്കുന്നു. നിങ്ങള്‍ എന്തു സങ്കല്‍പ്പിച്ചു കൂട്ടിയാലും, എന്ത് അധികാരവുമായി വന്നാലും, ഒറ്റയ്ക്കിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നിടത്തോളം കാലം ഒറ്റയ്ക്ക് തന്നെ ഇനിയും ഇരിക്കും!
Source : asianetnews
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…