പ്രണയത്തിന്റെ പേരിൽ വീണ്ടും തീ കൊളുത്തി കൊലപാതകം. തൃശ്ശൂരിൽ യുവാവ് അറസ്റ്റിൽ. തൃശൂര്‍ ചിയ്യാരം സ്വദേശിനി നീതുവാണ് (22) കൊല ചെയ്യപ്പെട്ടത്. നീതുവിന്റെ നാട്ടുകാരൻ നിതീഷാണ് പ്രതി. ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
കഴിഞ്ഞ ദിവസം രാവിലെ ബൈക്കിൽ നീതുവിന്റെ വീട്ടിലെത്തിയ യുവാവ് അടുക്കള വാതിൽ വഴി അകത്തു കടക്കുകയായിരുന്നു. പെൺകുട്ടിയെ കണ്ടു സംസാരിച്ചപ്പോൾ നിതീഷിന്റെ പ്രണയത്തെ നീതു നിരസിച്ചു. ഇതിൽ പ്രകോപിതനായ യുവാവ് നീതുവിന് നേരെ തീ കൊളുത്തുകയായിരുന്നു. തീ അണക്കാനായി പെൺകുട്ടി പെട്ടന്ന് ശുചി മുറിയിലേക്ക് ഓടിയെങ്കിലും തീ ആളി കത്തുകയായിരുന്നു. നീതുവിനെ കരച്ചിൽ കേട്ടെത്തിയ വീട്ടുകാരും അയൽവാസികളും തീ അണക്കാൻ പാടുപെട്ടെങ്കിലും പെൺകുട്ടിയെ രക്ഷിക്കാൻ സാധിച്ചില്ല.
കൊടകര ആക്‌സിസ് എഞ്ചിനീയറിങ് കോളജ് ബി.ടെക് വിദ്യാര്‍ത്ഥിനിയായ നീതുവിനെ കഴിഞ്ഞ കുറേ നാളുകളായി 32കാരനായ നിതീഷ് ശല്യം ചെയ്തു വരുകയായിരുന്നു. പോലീസിന്റെ കസ്റ്റഡിയിലായ പ്രതിയെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കും. തുടര്‍ന്ന് ചോദ്യം ചെയ്യും. മാതാപിതാക്കൾ ഇല്ലാത്ത നീതു മുത്തശ്ശിയോടും അമ്മാവനോടും ഒപ്പമാണ് കഴിഞ്ഞിരുന്നത്.