Categories: Malayalam Article

രണ്ടാനച്ഛന്റെ കൊടിയ പീഡനം: ഏഴു വയസുകാരന്റെ തലയോട്ടി പൊട്ടി ഗുരുതരാവസ്ഥയിൽ..

തൊടുപുഴയിൽ രണ്ടാനച്ഛന്റെ കൊടിയ പീഡനത്തെ തുടർന്ന് ഏഴു വയസുകാരന് ഗുരുതരമായി പരുക്ക്. അതീവ ഗുരുതരാവസ്‌ഥയിൽ ഉള്ള കുട്ടിയെ പോലീസും ചൈൽഡ് വെൽഫെയർ അധികൃതരും കൂടി ചേർന്ന് കുട്ടിയെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

സോഫയിൽ നിന്നും വീണെന്ന് പറഞ്ഞു കഴിഞ്ഞ ദിവസം കുട്ടിയെ മാതാപിതാക്കൾ തൊടുപുഴയിലെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. എന്നാൽ രക്‌തത്തിൽ കുളിച്ചു കിടന്ന കുട്ടിയെ ഡോക്ടർമാർ വിധക്ത പരിശോധനക്ക് വിധേയൻ ആക്കിയപ്പോഴാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്ത് വന്നത്. തലയോട്ടിയിൽ ഗുരുതരമായ പരുക്കേറ്റ നിലയിൽ ആയിരുന്നു കുട്ടി. സോഫയിൽ നിന്നും വീണതല്ല മറിച്ചു ശാരീരിക പീഡനം കാരണമാണ് കുട്ടിക്ക് പരുക്ക് പറ്റിയതെന്ന് അറിഞ്ഞ ആശുപത്രി അധികൃതർ ചൈൽഡ് വെൽഫെയർ കമ്മറ്റിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അവർ എത്തി കുട്ടിയുടെ അമ്മയെയും ഇളയ സഹോദരനെയും ചോദ്യം ചെയ്തപ്പോഴാണ് രണ്ടാനച്ഛന്റെ ക്രൂര പീഡനത്തിന് കഥ പുറത്ത് വന്നത്. അയാൾ കുട്ടിയെ പല തവണ നിലത്തിട്ട് ചവിട്ടിയതാണ് പരിക്കിന് കാരണമെന്നും ‘അമ്മ മൊഴി നൽകി. ശേഷം കുട്ടിയെ കുറച്ചുകൂടി സൗകര്യമുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തലയോട്ടി പൊട്ടി തലച്ചോർ പുറത്തു വന്ന അവസ്ഥയിൽ ആയിരുന്ന കുട്ടി ഇപ്പോൾ വെന്റിലേറ്ററിൽ ആണ്. നിലവിൽ കുട്ടിക്ക് ഇപ്പോൾ കാഴ്‌ചശക്‌തി ഇല്ല എന്നും 48 മണിക്കൂർ കഴിഞ്ഞാൽ മാത്രമേ കുട്ടിയുടെ ആരോഗ്യ നിലയെ പറ്റി പറയാൻ കഴിയു എന്നാണ് ഡോക്ടർമാർ അറിയിച്ചത്. 

രണ്ടാനച്ഛൻ ഈ രണ്ടു കുട്ടികളെയും ക്രൂരമായി ആക്രമിക്കുമായിരുന്നുവെന്നു മൂന്നര വയസുകാരനായ ഇളയ കുട്ടി പോലീസിനോട് പറഞ്ഞു. ഒരു തവണ ആക്രമിച്ചപ്പോൾ തന്റെ പല്ല് ഒടിഞ്ഞിരുന്നുവെന്നും കുട്ടി പറഞ്ഞു. യുവാവിന്റെ പീഡന വിവരം മൂത്ത കുട്ടി സ്കൂളിൽ പറഞ്ഞതാണ് അക്രമത്തിനു ഇയാളെ പ്രേരിപ്പിച്ച കാരണം എന്നും ഇളയകുട്ടി മൊഴി നൽകി.  സംഭവത്തിൽ ബാലാവകാശ കമ്മീഷൻ പരാതി സ്വീകരിക്കാതെ തന്നെ കേസ് രജിസ്റ്റർ ചെയ്തു. ഇയാളെ ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നും കൂട്ടിച്ചേർത്തു.

 

Devika Rahul